Thursday 21 October 2021 12:12 PM IST : By സ്വന്തം ലേഖകൻ

പത്തു വർഷത്തിലേറെയായി കിടപ്പിൽ, നോക്കി മടുത്തു; ദുരിതം ഒഴിവാക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് സുമതിയുടെ കുറ്റസമ്മതം

sumathikkkk

പക്ഷാഘാതം മൂലം 10 വർഷത്തിലേറെയായി കിടപ്പിലായിരുന്ന വയോധികനെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തിയ ഭാര്യ ആശുപത്രിയിൽ തുടരുന്നു. നെയ്യാറ്റിൻകര  മണവാരി കോരണംകോട് ഒലിപ്പുറത്ത് കാവുവിള പുത്തൻ വീട്ടിൽ ഗോപി എന്നു വിളിക്കുന്ന ജ്ഞാനദാസ് (74) ആണു മരിച്ചത്. അബോധാവസ്ഥയിൽ വീടിനു സമീപത്തെ പുരയിടത്തിൽ കണ്ടെത്തിയ ഭാര്യ സുമതി (64) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഭർത്താവിന്റെ ദുരിതം ഒഴിവാക്കാൻ താനാണിത് ചെയ്തതെന്നു സുമതിയുടെ കുറ്റസമ്മതത്തിൽ പൊലീസ് നടപടിയെടുത്തിട്ടില്ല. ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റുണ്ടാവുമെന്നു പൊലീസ് സൂചന നൽകി. കുടുംബ വീട് പുതുക്കി നിർമിക്കുന്നതിനാൽ  ജ്ഞാനദാസും ഭാര്യ സുമതിയും ഒരു വർഷത്തോളമായി മകൾ സുനിതയുടെ കൊല്ലങ്കോട് കാഞ്ഞാപുറത്തുള്ള വസതിയിലായിരുന്നു. നാലു ദിവസം മുൻപ് മുമ്പു പമ്പ്ഹൗസായി ഉപയോഗിച്ചിരുന്ന  ഒറ്റമുറി വീട്ടിലേക്ക് ഇവർ താമസം മാറ്റിയിരുന്നു.

ഇങ്ങനെ മാറാനുണ്ടായ സാഹചര്യവും പൊലീസ് പരിശോധിക്കും. ജില്ലാ പൊലീസ് മേധാവി പി.കെ. മധു, ഡിവൈഎസ്പി എം. അനിൽകുമാർ മാരായമുട്ടം സിഐ: വി. പ്രസാദ്. തുടങ്ങിയവരും ഫൊറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തിയിരുന്നു. കൊലപ്പെടുത്താ‍ൻ ഉപയോഗിച്ച കത്തിയും മുറിയിൽ നിന്ന് കണ്ടെത്തി. ജ്ഞാനദാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം രണ്ടരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Tags:
  • Spotlight