മരണത്തിന്റെ മാലാഖയുടെ വിളിയും കാത്ത് അങ്ങകലെയൊരു ആശുപത്രിയുടെ ശീതീകരിച്ച മുറിയിൽ ഉറങ്ങുകയാണ് ഷൈമയുടെ പൈതൽ. അവനെ അവസാനമായി ഒരു നോക്ക് കാണണമെന്നുണ്ട്, കണ്ണടയും വരെ അവനരികിലിരുന്ന് അവനെ താലോലിക്കണണെന്നുണ്ട്. എന്നാൽ നിയമത്തിന്റെ നൂലാമാലകൾ ഷൈമയെ വലിച്ചു കെട്ടിയ അതിർത്തിക്കപ്പുറം നിർത്തിയിരിക്കുകയായിരുന്നു, നിസഹായയായി.
നാളുകൾ നീണ്ട നിയമ പോരാട്ടങ്ങൾ, അന്ധമില്ലാത്ത കാത്തിരിപ്പ് ഒടുവിൽ ഷൈമയ്ക്ക് മുന്നിൽ കനിവിന്റെ കവാടം തുറന്നു. ഗുരുതരരോഗത്തെത്തുടർന്ന് മരണം കാത്തുകിടക്കുന്ന മകനെക്കാണാൻ ഷൈമക്ക് അനുമതി ലഭിച്ചു. കരളലയിപ്പിക്കുന്ന ആ കഥയിങ്ങനെ.
മസ്തിഷകത്തെ ബാധിച്ച ഗുരുതരരോഗത്തെത്തുടർന്ന് മരണം കാത്തുകിടക്കുകയാണ് യെമൻ സ്വദേശിയായ ഷൈമയുടെ മകൻ. ട്രംപിന്റെ വിദേശപൗരന്മാർക്കുള്ള വിലക്കിനെത്തുടർന്നാണ് സ്വന്തം കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലുമാകാതെ കണ്ണെത്താ ദൂരത്ത് കണ്ണീരോടെ കഴിയുകയായിരുന്നു ഈ അമ്മ. എന്നാൽ നാളുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഷൈമക്ക് അമേരിക്ക അനുമതി നൽകുകയായിരുന്നു. അമേരിക്കൻ പൗരനായ അലി ഹസനാണ് ഷൈമയുടെ ഭർത്താവ്.
മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനെത്തുടർന്ന് ഭർത്താവും മകനുമായി പിരിഞ്ഞ് ഈജിപ്തിലായിരുന്നു ഷൈമയുടെ താമസം. മകന് രോഗം മൂർച്ഛിച്ചതോടെ അവനെ ഒരുനോക്ക് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ യാത്രാവിലക്ക് നിയമം തടസ്സമായി.
സോഷ്യൽ മീഡിയയിലുൾപ്പെടെ നിരവധി പേർ ഷൈമയുടെ ആവശ്യമുയർത്തി രംഗത്തുവന്നു. ഇമെയിലുകളായും ഫോൺ വിളികളായും വന്ന അഭ്യർഥനകൾ ഒടുവിൽ ഫലം കാണുകയായിരുന്നു. കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‌ലാമിക് റിലേഷൻസ് ആണ് ഷൈമക്ക് അനുമതി നൽകിയത്.
ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്നാണ് അനുമതിയെ അലി ഹസ്സൻ വിശേഷിപ്പിച്ചത്. അനുമതി നൽകിയ അമേരിക്കൻ ഭരണകൂടത്തോട് നന്ദിയുണ്ടെന്നും ഹസ്സൻ വ്യക്തമാക്കി. ഇറാൻ, ലിബിയ, സിറിയ, യെമൻ, സൊമാലിയ എന്നീ മുസ്‌ലിം രാജ്യങ്ങൾക്ക് പുറമെ ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
'എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്, ഞാനവനെ പൊന്നുപോലെ നോക്കിയേനെ'; കണ്ണീരോടെ ഏകലവ്യന്റെ അച്ഛൻ!
നാഗവല്ലിയുടെ മനംകവർന്ന രാമനാഥൻ ചോദിക്കുന്നു, 25 വർഷം എന്തേ എന്നെയാരും തേടി വന്നില്ല?
പഠിക്കേണ്ട പ്രായത്തിൽ മീൻകച്ചവടം; തീഷ്ണ നോട്ടവുമായി ഒരു പെൺകുട്ടി! ചിത്രം വൈറൽ