കിലുക്കാംപെട്ടി പോലൊരു പെൺകുട്ടി. അതാണ് നടി ശരണ്യ മോഹനെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചിത്രം. മലയാളത്തിൽ മാത്രമല്ല തമിഴകത്ത് ഇളയദളപതി വിജയുടെ അനിയത്തിക്കുട്ടിയായും ധനുഷിന്റെ കുറുമ്പി കാമുകിയായുമൊക്കെ ഈ ആലപ്പുഴക്കാരി തിളങ്ങി. പ്രസരിപ്പും ഊർജവും നിറഞ്ഞുതുളുമ്പുന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിവാഹിതയായി, രണ്ടു കുട്ടികളുടെ അമ്മയായി സിനിമയോട് താൽക്കാലികമായി വിടപറഞ്ഞെങ്കിലും മലയാളിക്ക് അവരിന്നും പ്രിയപ്പെട്ടവൾ തന്നെ. സോഷ്യൽ മീഡിയയിൽ ശരണ്യ പോസ്റ്റ് ചെയ്യുന്ന ഒാരോ ചിത്രത്തിനും കാഴ്ചക്കാരേറെയാണ്. എന്നാൽ, ആദ്യത്തെ പ്രസവശേഷം അൽപം തടിച്ചൊരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ പരിഹാസവും കുത്തുവാക്കുകളും കേൾക്കേണ്ടിവന്നു ശരണ്യയ്ക്ക്.
വിമർശകരുടെയെല്ലാം വായടപ്പിക്കാൻ പോന്നതായിരുന്നു പിന്നീട് ശരണ്യ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ. പഴയതിലും മെലിഞ്ഞ്, ഊർജം വഴിയുന്ന ചിരിയോടെ, തുള്ളിത്തുളുമ്പുന്ന പ്രസരിപ്പോടെ കൗമാരക്കാരിയെന്നു തോന്നിപ്പിക്കുന്ന രൂപം. നാലും രണ്ടും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയാണെന്നു വിശ്വസിക്കാൻ പ്രയാസം....
74 കിലോയിൽ നിന്നും 51 കിലോയിലേക്കും അതിൽ നിന്നും 58 ലേക്കും വീണ്ടും 51ലേക്കുമുള്ള യാത്രകളെക്കുറിച്ചും തടിയുടെ പേരിൽ കേട്ട വിമർശനങ്ങളെക്കുറിച്ചുമെല്ലാം മനോരമ ആരോഗ്യത്തോട് തുറന്നു പറയുന്നു ശരണ്യ.
‘‘ബേസിക്കലി ഞാൻ മെലിഞ്ഞപ്രകൃതമാണ്. എന്റെ അച്ഛനും മെലിഞ്ഞിട്ടാണ്. ഭക്ഷണത്തോട് അത്ര ഇഷ്ടമൊന്നുമില്ല. ജീവിക്കാൻ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്ന ടൈപ്പാണ്. എപ്പോഴും നൃത്തപരിപാടികളും പ്രാക്ടീസുമൊക്കെ ആയി ആക്ടീവായിരിക്കും. കല്യാണത്തിന്റെ സമയത്ത് 46 കിലോയേ ഉള്ളായിരുന്നു ശരീരഭാരം. ഭർത്താവ് അരവിന്ദ് കൃഷ്ണൻ ദന്തഡോക്ടറാണ്. കാഴ്ചയിൽ ഏട്ടനുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ വളരെ ചെറുതായിരുന്നു. കല്യാണനിശ്ചയം കഴിഞ്ഞ് സദ്യ കഴിച്ചുകൊണ്ടിരുന്നപ്പോൾ ഏട്ടന്റെ അമ്മ സ്നേഹത്തോടെ പറഞ്ഞു. ‘‘മോളേ, ഇന്നുമുതൽ ഒരുരുള കൂടുതൽ കഴിക്കണം.’’ ചേട്ടനോടു പറഞ്ഞു.‘‘ നീ ഇന്നുമുതൽ ഒരുരുള കുറച്ചു കഴിച്ചാൽ മതി’’ എന്ന്.
എന്തായാലും വിവാഹശേഷവും തടിയിൽ വലിയ മാറ്റമൊന്നും വന്നില്ല. ഗർഭകാലത്താണ് തടി വച്ചുതുടങ്ങിയത്. ആദ്യഗർഭമാകുമ്പോൾ ഭക്ഷണകാര്യത്തിലൊക്കെ ശ്രദ്ധ അൽപം കൂടുമല്ലൊ. പോരാത്തതിന് നല്ല വിശപ്പുമുണ്ടായിരുന്നു. ഇടയ്ക്കിടെ ഭക്ഷണം കഴിക്കും. അങ്ങനെ ജീവിതത്തിലാദ്യമായി എന്റെ ശരീരഭാരം 74 കിലോയെത്തി.
സിസേറിയനായിരുന്നതുകൊണ്ട് ആദ്യ 6 മാസം വ്യായാമം ചെയ്തില്ല. കുഞ്ഞിനു പാലൂട്ടുന്നതുകൊണ്ടു തന്നെ ഭക്ഷണത്തിലും നിയന്ത്രണം വച്ചില്ല. പിന്നെ, പൊതുവേ ഞാനത്ര ബ്യൂട്ടി കോൺഷ്യസുമല്ല.
ആ സമയത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ ഒരുപാട് നെഗറ്റീവ് കമന്റ്സ് വന്നു. തടികൂടിയതിന്റെ പേരിൽ ആളുകളുടെ ചീത്തവിളി കാണുമ്പോൾ സങ്കടമൊക്കെ തോന്നിയിരുന്നു. പക്ഷേ, പ്രേക്ഷകരെ
സംബന്ധിച്ച് താരങ്ങളെ വെള്ളിത്തിരയിൽ കാണുന്നതുപോലെ നിത്യജീവിതത്തിലും കാണണമെന്നാണ്. അവർക്ക് പ്രായമാകരുത്, തടി വയ്ക്കരുത്...എന്നൊക്കെ വാശിപിടിക്കും. പിന്നെ, ഏതു കൂട്ടത്തിലും നെഗറ്റീവ് പറഞ്ഞ് നമ്മളെ തളർത്താൻ മനപൂർവം ശ്രമിക്കുന്നവരുമുണ്ടാകും. അതുകൊണ്ട് സോഷ്യൽ മീഡിയയിലെ കുത്തുവാക്കുകളൊന്നും ഞാൻ വലിയ കാര്യമായെടുത്തിട്ടില്ല.
ആരോഗ്യകരമായ ഭക്ഷണം അളവു കുറച്ച്...
പ്രസവം കഴിഞ്ഞു തടി വച്ചു എന്നു സങ്കടപ്പെടുന്ന സ്ത്രീകളോട് എനിക്കു പറയാനുള്ളത്, കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക എന്നാണ്. അതു ശരീരം മെലിയാൻ സഹായിക്കും. ഞാൻ മൂത്ത കുട്ടിക്കു രണ്ടു വയസ്സുവരെ പാലു കൊടുത്തിരുന്നു. മുലയൂട്ടൽ കഴിഞ്ഞ് പഴയതുപോലെ മിതമായ ഭക്ഷണരീതിയിലേക്കു മാറി. ഡാൻസ് പ്രാക്ടീസും പഠിപ്പിക്കലും കൂടി ആരംഭിച്ച
തോടെ 74 കിലോയിൽ നിന്നും 50Ð51 കിലോ വരെയെത്തി. അപ്പോഴാണ് രണ്ടാമത് ഗർഭിണിയാകുന്നത്.
ആദ്യഗർഭകാലത്തു മനസ്സിലാക്കിയ ചില കാര്യങ്ങൾ രണ്ടാമത്തെ ഗർഭകാലത്ത് ഉപകാരപ്പെട്ടു. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ. ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കുമായിരുന്നു. പക്ഷേ, അളവു ശ്രദ്ധിച്ചു. ചില ഭക്ഷണങ്ങൾക്കു പകരം കുറച്ചുകൂടി ആരോഗ്യകരമായവ ഉൾപ്പെടുത്തി. ഉദാഹരണത്തിന് ആദ്യ ഗർഭകാലത്ത് വിശക്കുമ്പോൾ ചോറോ ഇഡ്‌ലിയോ ദോശയോ ഒക്കെയാണ് കഴിച്ചിരുന്നത്. രണ്ടാമത് ഗർഭിണി ആയപ്പോൾ വിശപ്പു താരതമ്യേന കുറവായിരുന്നു. വിശപ്പു തോന്നിയാൽ തന്നെ ഫ്രൂട്സ് കഴിക്കും, അല്ലെങ്കിൽ ഒാട്സ്.. രണ്ടുനേരം ചോറുണ്ണുന്നതിനു പകരം ഒരുനേരം ചപ്പാത്തിയോ ഒാട്സോ കഴിച്ചു. ചിലപ്പോൾ ഒരു ചപ്പാത്തിയും അൽപം ചോറും കറികളുമൊക്കെയായി കഴിച്ചു. അതാവുമ്പോൾ വിശന്നിരിക്കുകയുമില്ല, എന്നാൽ അമിതമായി തടിക്കുകയുമില്ല.
പ്രസവത്തിന്റെ തലേന്നുവരെ കുട്ടികളെ ഡാൻസ് പഠിപ്പിച്ചിരുന്നു. സ്െറ്റപ്പുകളൊക്കെ കാണിച്ചുകൊടുത്തു ചെയ്യിപ്പിക്കും. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നയാളാണ് ഞാൻ. പാചകവും വീട്ടിലെ ചെറിയ ജോലികളൊക്കെ ഞാനും ചേട്ടന്റെ അമ്മയും കൂടിയാണ് ചെയ്യുക. ആദ്യത്തെ ഗർഭസമയത്ത് സുഖപ്രസവം ആകണമെന്നു കരുതി കുനിഞ്ഞുനിന്നു മുറ്റം തൂക്കുകയും തറ തുടയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നിട്ടും സിസേറിയനായി. അതുകൊണ്ട് രണ്ടാമത്തേ സമയത്ത് അത്തരം സാഹസത്തിനൊന്നും പോയില്ല. അതും സിസേറിയനായിരുന്നു.
വണ്ണം കുറയ്ക്കുമ്പോൾ
പ്രസവശേഷം വണ്ണം കുറയ്ക്കാൻ അത്ര പ്രയാസമല്ല. ഗർഭകാലം തൊട്ടേ ഭക്ഷണത്തിൽ ശ്രദ്ധിക്കണം. കുഞ്ഞിനു വേണ്ടിക്കൂടി അമ്മ കഴിക്കണം. പക്ഷേ, എന്തൊക്കെ കഴിക്കണമെന്നതിൽ തിരഞ്ഞെടുപ്പു വേണം. പോഷകസമ്പുഷ്ടമായതും ആരോഗ്യകരമായതുമായ ഭക്ഷണം കൂടുതൽ കഴിക്കണം. രാത്രി ഭക്ഷണം ഒരു 7Ð7.30നുള്ളിൽ കഴിക്കണം. പിന്നീട് വിശന്നാൽ ഒാട്സോ ഫ്രൂട്സോ കഴിക്കുക. നടക്കാൻ സ്ഥലവും സമയവുമില്ല എന്നൊന്നും കരുതേണ്ട. വീട്ടിനുള്ളിലായാലും മതി, ദിവസവും 45 മിനിറ്റെങ്കിലും നടക്കണം.
യോഗയും നൃത്തവും
പ്രസവം കഴിഞ്ഞപ്പോൾ 58 കിലോയായിരുന്നു ശരീരഭാരം. സിസേറിയനായിരുന്നതുകൊണ്ട് ആറുമാസം ഒന്നും ചെയ്തില്ല. മെല്ലെ യോഗാസനങ്ങൾ ചെയ്തുതുടങ്ങി. ഏട്ടനെയും എന്നെയും ഒരു യോഗാ ട്രെയിനർ വീട്ടിൽ വന്നു പഠിപ്പിച്ചിരുന്നു. അതുകൊണ്ട് ആസനങ്ങളൊക്കെ അറിയാം. പതുക്കെ നൃത്തചുവടുകളും വച്ചുതുടങ്ങി. ഭക്ഷണത്തിലുള്ള ശ്രദ്ധ കൂടിയായപ്പോഴേക്കും ഈസിയായി 51 കിലോയിലേക്കെത്തി.
വീട്ടിൽ നാട്യഭാരതി ഡാൻസ് സ്കൂൾ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. കോവിഡ് സമയത്ത് ക്ലാസ്സുകളൊക്കെ ഒാൺലൈനായിരുന്നു. ഇപ്പോൾ നിയന്ത്രണങ്ങളൊക്കെ മാറിയതോടെ സാമൂഹിക അകലമൊക്കെ പാലിച്ച് ക്ലാസ്സുകൾ എടുക്കുന്നുണ്ട്. നൃത്തം കൂടാതെ ഇടയ്ക്ക് യോഗ ചെയ്യും. ഇത് ഏകാഗ്രതയ്ക്കും ശരീരവഴക്കത്തിനും നല്ലതാണ്.
മൂത്തത് മകനാണ്. അനന്തപദ്മനാഭൻ. രണ്ടാമത്തേയാൾക്ക് ഒന്നേമുക്കാൽ വയസ്സായി. അന്നപൂർണ. രണ്ടുപേരുടെയും പുറകേ ഒാടിനടക്കുന്നതു തന്നെ നല്ല വ്യായാമമാണ്. ഏട്ടനും ഫിറ്റ്നസ്സ് കാര്യത്തിലൊക്കെ ശ്രദ്ധയുള്ളയാളാണ്. സമയം കിട്ടുന്നതനുസരിച്ച് ഞങ്ങൾ കാർഡിയോ വ്യായാമങ്ങളൊക്കെ ചെയ്യാറുണ്ട്. ജമ്പിങ് ജാക്സ്, ബർപീസ്, പ്ലാങ്ക് ഒക്കെ ചെയ്യും. ചില ദിവസം വീട്ടിനുള്ളിൽ തന്നെ നടക്കും. ദിവസം ഇത്ര മണിക്കൂർ എന്ന നിഷ്ഠയൊന്നുമില്ല കേട്ടോ. കുട്ടികൾ ഉറങ്ങുന്ന സമയമാണ് എന്റെ ഫ്രീ ടൈം. അങ്ങനെ സമയവും സാഹചര്യവും ഒത്തുവരുന്നത് അനുസരിച്ച് വ്യായാമങ്ങളൊക്കെ ചെയ്യും.
നമ്മുടെ ചുറ്റുമുള്ളവർ സന്തോഷവും സ്നേഹവും തരുന്നവരാണെങ്കിൽ നമുക്കും അതിന്റെയൊരു ഊർജവും തെളിച്ചവും കാണും. ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ് കേട്ടോ. ഈ ഊർജത്തിന്റെ രഹസ്യവും അതാണ്.’’
സംസാരത്തിനിടയിൽ പൂർണിയെന്ന അന്നപൂർണ ഉറക്കമുണർന്നു വന്നു ചിണുങ്ങിത്തുടങ്ങി. പൂർണിയുടെ സ്നേഹമയിയായ അമ്മയായി മാറി ശരണ്യ ആ കുഞ്ഞുപരിഭവത്തിനു കാതോർത്തു.