Wednesday 20 November 2019 02:52 PM IST : By സ്വന്തം ലേഖകൻ

‘ഇതിലും മോശമായ വഴികളുണ്ടോ? കുറച്ചുകൂടി സാഹസികമായത്?’; കൊച്ചിന്‍ ഓഫ് റോഡ് ജീപ്പേഴ്സിനൊപ്പം കിടിലൻ യാത്ര!

TONS0135 Photo : Tibin Augustine

‘‘ഇതിലും മോശമായ വഴികളുണ്ടോ? കുറച്ചു കൂടി സാഹസികമായത്...?’’ വാഗമണിലെ മൊട്ടക്കുന്നുകളിലേക്ക് കാട്ടുവഴിയിലൂടെ ജീപ്പോടിച്ചു കയറ്റുമ്പോൾ വഴികാട്ടിയോടു പ്രവീൺ ചോദിച്ചു കൊണ്ടേയിരുന്നു.

‘‘ഇപ്പോൾ തന്നെ സഞ്ചരിക്കുന്നത് വഴിയില്ലാത്ത, കല്ലുകൾ മാത്രമുള്ള ഇടുങ്ങിയ ട്രാക്കിലൂടെയാണ്. ഇനി ഇതിലും മോശമായ വഴി...’’ മറുപടിയിലൊരു സംശയം. പക്ഷേ ‘കൊച്ചിൻ ഓഫ്‌റോഡ് ജീപ്പേഴ്സി’ന്റെ യാത്രകളിൽ ഈ സംശയത്തിനു സ്ഥാനമില്ല. റോഡുകളിലൂടെയല്ല, ആരും സഞ്ചരിക്കാത്ത കാടുകളിലും മലഞ്ചെരിവുകളിലും ചെന്ന് പുതിയ ട്രാക്കുകൾ വെട്ടിപ്പിടിക്കലാണ് ഈ സാഹസിക സംഘത്തിന്റെ രീതി. അതിനു കൂട്ടായി എന്തിനും പോന്ന ജീപ്പുകളുണ്ട്.

69 മോഡൽ വില്ലീസ്, 540 ഡി, താർ, ജിപ്സി, പിന്നെ 96 മോഡൽ ടൊയോട്ട പ്രാഡോ – ഈ അഞ്ചു പേരുമായിരുന്നു കൊച്ചിൻ ഓഫ് റോഡ് ജീപ്പേഴ്സിന്റെ വാഗമൺ യാത്രയിലെ ഹീറോസ്. ഏതു കാടും കുന്നും താണ്ടാൻ പാകത്തിലുള്ള വീതിയേറിയ ടയറുകളും മറ്റു സൗകര്യങ്ങളുമുള്ള ജീപ്പുകൾ റോഡിൽ തലയുയർത്തി നിന്നു.

‘‘ഒരു ടീമായിട്ടാണ് നാം പുറപ്പെടുന്നത്. ഒരുമിച്ചു നിൽക്കുക. പരസ്പരം സഹായിക്കുക. അതിസാഹസങ്ങൾക്ക് മുതിരാതിരിക്കുക’’ യാത്രയാരംഭിക്കുന്നതിനു മുൻപ് കൊച്ചിൻ ഓ ഫ് റോഡ് ജീപ്പേഴ്സ് സാരഥിയായ പ്രവീൺ കുമാർ എല്ലാവരെയും ഓർമപ്പെടുത്തി. പ്രവീണും സുഹൃത്ത് രമേഷ് വേളത്തും ചേർന്നാണ് ജീപ്പേഴ്സ് ക്ലബ്ബിന് രൂപം നൽകിയത്.

കൊച്ചി നഗരം ഉറക്കമുണരുന്നതേയുള്ളൂ. ആക്സിലേറ്ററിൽ കാലുകളമർന്നു. ജീപ്പുകൾ നിരനിരയായി വാഗമണിലേക്കു കുതിച്ചു.  

TONS0018

വാഗമണിലേക്കുള്ള വഴി

മൂവാറ്റുപുഴയും തൊടുപുഴയും കടന്ന് ജീപ്പുകൾ പാഞ്ഞു. റോഡരികിൽ നിന്ന് യുവാക്കൾ ആരാധനയോടെ നോക്കുന്നു – ഓഫ് റോഡിനു വേണ്ടി പ്രത്യേകമൊരുക്കിയ ജീപ്പുകളിലേക്കാണ്. ഇടയ്ക്ക് റോഡരികിലെ ചായക്കടയുടെ മുൻപിൽ ബ്രേക്കിട്ടു.

‘‘ഇനി എപ്പോഴാണ് ഭക്ഷണം കഴിക്കാൻ സാധിക്കുകയെന്നറിയില്ല.അതുകൊണ്ട് ആവുന്നത്ര കഴിച്ചോളൂ’’– ബൈജുവിന്റെ കമന്റ്. സാഗർ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചയമുള്ള നടനാണ് ജോൺ ബൈജു.

മൂലമറ്റത്തെത്തിയപ്പോൾ ഹൈവേയിൽ നിന്നു മാറി ഒരു ചെറിയ റോഡിലേക്ക് പ്രവീൺ വില്ലീസ് തിരിച്ചു. പിന്നാലെ മറ്റു വാഹനങ്ങളും. വീതി കുറഞ്ഞ റോഡ്. ഇരുവശത്തും പച്ചപ്പു നിറഞ്ഞ കാഴ്ചകൾ. കുത്തനെയുള്ള കയറ്റമാണ്. കയറുന്നതിനനുസരിച്ച് കാഴ്ചക്ക് ആഴം കൂടി. പച്ചപ്പിനും. ഒന്നു കിതയ്ക്കാൻ പോലും സമയമെടുക്കാതെ ജീപ്പുകൾ ഹെയർപിൻ വളവുകൾ ഓടിക്കയറിക്കൊണ്ടേയിരുന്നു.

കുന്നു കയറിച്ചെന്നത് തേയിലത്തോട്ടങ്ങൾക്കിടയിലേക്കാണ്. മേഘങ്ങൾ ചുറ്റിയടിക്കുന്ന നീലാകാശവും തേയിലപ്പച്ചയും ഒന്നാകുന്ന ‘പുള്ളിക്കാനം’. ഹൈറേഞ്ചിന്റെ വളഞ്ഞു പുളഞ്ഞൊഴുകുന്ന റോ‍ഡിനരികിലെ ചെറിയ ഗ്രാമം. കാഴ്ചകളുടെയും തണുപ്പ് തങ്ങി നിൽക്കുന്ന കാറ്റിന്റെയും പ്രലോഭനത്തെ അവഗണിച്ച് യാത്ര തുടർന്നു. ‘ഉറുമ്പള്ളം’ കഴി‍ഞ്ഞ് ‘ചോറ്റുപാറ’യിലെത്തിയപ്പോൾ വാഹനങ്ങൾ നിർത്താനുള്ള പ്രവീണിന്റെ ആംഗ്യം.

‘‘ ഇനിയാണ് ഓഫ് റോഡ് യാത്ര. അമിത വേഗം വേണ്ട. സൂക്ഷിക്കുക’’– പ്രവീൺ ഓർമിപ്പിച്ചു.

TONS0331

വഴി തെറ്റി വന്ന അതിഥികൾ

ഇടുങ്ങിയ പാതകളിലൂടെ ചാടിയും ചരിഞ്ഞും യാത്രയാരംഭിച്ചു. റോഡുകളെന്നതിനെക്കാൾ ഇടവഴിയെന്ന വിശേഷണമാവും കൂടുതൽ ചേരുക. ഇടയ്ക്ക് വഴി അപ്രത്യക്ഷമാവും. ജീപ്പുകൾക്ക് പക്ഷേ ഒരു കുലുക്കവുമില്ല; ഒരു കല്ലിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി കൂളായി മുന്നോട്ട്. ചിലയിടങ്ങളിൽ മുൻപെങ്ങോ ‘ഫോർവീൽ’ ഓടിപ്പോയതിന്റെ അടയാളം കാണാം. പ്രവീണിന്റെ വില്ലീസാണ് നയിക്കുന്നത്.

കുത്തനെയുള്ള ഒരു കയറ്റം കഴിഞ്ഞുള്ള ഇറക്കത്തിൽ ജീപ്പുകൾക്ക് വേഗം കൂടി. വില്ലീസ് കാഴ്ചയിൽ നിന്ന് മറഞ്ഞു. പാറക്കെട്ടുകൾക്കരികിലെ മൺപാതയിലൂടെ ബാക്കി നാല് ജീപ്പുകൾ മുന്നോട്ടു നീങ്ങി. വീണ്ടും കയറ്റം. അതു കയറിച്ചെന്നത് ഒരു വീടിന്റെ മുറ്റത്ത്! വീട്ടുകാരെല്ലാം ‘അന്തം വിട്ട്’ നിൽപ്പായി. പേരിന് ഒരു വഴിയുണ്ടെന്നേയുള്ളൂ. ആ മുറ്റത്താണ് നാലു ജീപ്പുകൾ നിരനിരയായി വന്നു നിൽക്കുന്നത്.

‘‘നിങ്ങൾക്ക് വഴി തെറ്റിയതാണ്. ഇടയ്ക്ക് വലതു ഭാഗത്തേക്കായി ഒരു ചെറിയ വളവുണ്ട്. അതു കാണാഞ്ഞിട്ടാണ്’’ – വീട്ടുകാരൻ പറഞ്ഞു. അപ്പോഴേക്കും അടുക്കളയിലുള്ളവരടക്കം കാഴ്ച കാണാൻ മുറ്റത്തെത്തിയിരുന്നു.

TONS0291

‘‘കോഴീനെ അറുക്കണ്ട. ഞങ്ങൾ പോവ്വാണ്’’– തമാശ പറഞ്ഞ് സംഘാംഗം സിയ റിവേഴ്സെടുത്തു. പിന്നാലെ മറ്റു വാഹനങ്ങളും.

വീട്ടുകാരൻ പറഞ്ഞ വളവിലെത്തി. പെട്ടെന്നാണ് പ്രാഡോ അനുസരണക്കേട് കാണിച്ചത്. എത്ര സ്റ്റാർട്ടാക്കിയിട്ടും അനങ്ങാൻ കൂട്ടാക്കാതെ ഒരേ നിൽപ്പ്. കൂട്ടത്തിലെ ‘പോളിടെക്നിക്കു’കാരൻ സിയ ബോണറ്റ് പൊക്കി.

‘‘ഡീസൽ പമ്പ് പണി പറ്റിച്ചതാണ്. തത്കാലം നന്നാക്കിയാലും ഇനിയും എപ്പോൾ വേണമെങ്കിലും പണിമുടക്കിയേക്കാം. കയറ്റങ്ങളിലൊക്കെ നിന്നുപോയാൽ...അപകടമാണ്’’ സിയ പറഞ്ഞു. അങ്ങനെയൊരു റിസ്ക് എടുക്കേണ്ടെന്ന് കൂട്ടായ തീരുമാനം. അടുത്ത യാത്രയിൽ ഒരുമിച്ചു കൂടാമെന്നു പറഞ്ഞ് പ്രാഡോയിലെ സുഹൃത്തുക്കൾ അച്ചുവും ഹദിയയും മനുവും യാത്ര പറഞ്ഞു.

‘‘ഓഫ് റോഡ് യാത്രകളിൽ ഇതു സാധാരണയാണ്. എത്ര നല്ല വാഹനമായാലും ഇടയ്ക്ക് പ്രതീക്ഷിക്കാതെ നിന്നുപോവും. യാത്ര മുടങ്ങും. ചിലപ്പോൾ ഒറ്റപ്പെട്ടുപോവും. അതുകൊണ്ടാണ് ചങ്കുറപ്പുള്ളവരേ ഇത്തരം യാത്രകൾക്കിറങ്ങാവൂ എന്നു പറയുന്നത് ’’– പ്രവീൺ പറഞ്ഞു

മഴ നനഞ്ഞ് കുന്നുകളിലേക്ക്...

TONS0254

മുന്നോട്ടു പോകുന്നതിനനുസരിച്ച് ട്രാക്ക് കൂടുതൽ കഠിനമായി. മലയടിവാരങ്ങളിൽ നിന്ന് കുന്നുകളിലേക്ക് ജീപ്പുകൾ ഓടിക്കയറി. പച്ച പുതച്ച കാഴ്ചകളിലൂടെ ചാഞ്ഞും ചരിഞ്ഞും നീങ്ങി. വാഗമണിന്റെ പുൽമേടിലേക്കും മൊട്ടക്കുന്നുകളിലേക്കും പ്രവീൺ വില്ലീസിനെ നയിച്ചു. പിന്നാലെ എന്തിനും തയാറായ പടയാളികളെപ്പോലെ മറ്റു ജീപ്പുകളും.

ചിലയിടത്ത് കയറിയ വേഗത്തിൽ വാഹനം നിയന്ത്രണം വിട്ട് പുറകോട്ട് തെന്നി. ടയറുകൾ മണ്ണിൽ പുതഞ്ഞു. കീഴടങ്ങാൻ ഒരുക്കമില്ലാത്ത പോരാളിയുടെ വീറോടെ ജീപ്പുകൾ മുരണ്ടു.

‘‘ഇയ്യോബിന്റെ പുസ്തകത്തിൽ ഫഹദ് ഫാസിലിനെയും ലാലിനെയും  ഞാന്‍ തോക്കുമായി പിന്തുടർന്നത് ഈ വഴിയിലൂടെയാണ്’’– ബൈജുവിന്റെ ലൊക്കേഷൻ വിശേഷങ്ങൾ യാത്രയ്ക്ക് ഹരം പകർന്നു.

കാട്ടുവഴികളും പുൽമേടുകളും കീഴടക്കുന്നതിനിടെ നേരം പോയതറിഞ്ഞില്ല. ‘പൈൻ ഫോറസ്റ്റി’ന്റെ അടുത്തുള്ള ഹോട്ടലിൽ നിന്ന് വിശപ്പടക്കി വീണ്ടും ആരും പോകാത്ത വഴിയും തേടിയിറങ്ങി. പെട്ടെന്നാണ് ആകാശത്തിന്റെ നിറം മാറിയത്. നിമിഷങ്ങൾ കൊണ്ട് കാർമേഘങ്ങൾ വാഗമണിനെ പൊതിഞ്ഞു. തണുപ്പേറിയ കാറ്റ് ആഞ്ഞുവീശിത്തുടങ്ങി. മഴ, പെരുമഴ.

കാറ്റും മഴയും കൂടിയായപ്പോൾ ജീപ്പുകൾ കൂടുതൽ ലഹരിയിലായി. കാറ്റിനൊപ്പം വന്ന മഴ ജീപ്പിനകം നനച്ചു. വാഗമണിന്റെ മൊട്ടക്കുന്നിനു മുകളിലേക്ക് മഴയത്ത് ജീപ്പുകൾ ഓടിക്കയറി. മഴമേഘങ്ങൾക്കു താഴെ, കോടമ‍ഞ്ഞിൽ പൊതിഞ്ഞ് കുറേ ജീപ്പുകൾ. വാക്കുകൾക്കതീതമായ സാഹസികതയും കാഴ്ചയും. ഇടിമിന്നലിന്റെ കരുത്ത് കൂടിയപ്പോൾ മെല്ലേ കുന്നിറങ്ങി. കയറുന്നതിനെക്കാൾ സൂക്ഷ്മത വേണം ഇറങ്ങുമ്പോൾ. ഒന്നു തെന്നിയാൽ തലകുത്തി മറിയും. താഴെ പതിക്കും.

‘‘ഇനിയെങ്ങോട്ടാ?’’ എന്ന ചോദ്യത്തിനു മറുപടിയായി പ്രവീൺ കണ്ണിറുക്കിച്ചിരിച്ചു.

കാടിനുള്ളിലെ ‘വാഗമൺ ഹൈറ്റ്സ്’

TONS0304

പ്രവീണിന്റെ ചിരിയുടെ അർഥം മനസ്സിലായത് ‘വാഗമൺ ഹൈറ്റ്സി’ന്റെ ഗേറ്റ് കടന്നപ്പോഴാണ്. കാഴ്ചകളും ആതിഥേയത്വവും ഒന്നിക്കുന്ന വാഗമൺ ഹൈറ്റ്സിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്–അതിസാഹസികമായ എട്ട് ഓഫ് റോഡ് ട്രാക്കുകള്‍. 250 ഏക്കറിലേറെ വിശാലമായ ഹൈറ്റ്സിൽ അരുവികളും തടാകവും കാടും മലകളുമുണ്ട്. അരുവി മുറിച്ചുകടന്ന് കാട് നിഴൽ വിരിക്കുന്ന മൺപാതയിലൂടെ റിസപ്ഷനിലെത്തിയപ്പോൾ ഉടമ ഷെഫ് റഷീദിന്റെ മനം നിറയുന്ന സ്വീകരണം.

‘‘ഏറെ നാളിനു ശേഷമാണ് ഇത്ര ശക്തമായ കാറ്റും മഴയും. കോടയും കഠിനമാണ്. സൂക്ഷിക്കണം’’– റഷീദ് മുന്നറിയിപ്പ് തന്നു.

കാടും മലയും തടാകവും താണ്ടുന്ന ട്രാക്കുകളാണ് വാഗമൺ ഹൈറ്റ്സിലേത്. കനത്ത മഴയും തൊട്ടടുത്തുള്ള ആളെ പോലും കാണാൻ സാധിക്കാത്ത വിധത്തിലുള്ള കോടമഞ്ഞും കൂടിയാവുമ്പോൾ ഓഫ് റോഡ് യാത്രയുടെ ലഹരി അതിന്റെ പാരമ്യത്തിലെത്തി. മഴ നനഞ്ഞ ബാഗുകളും വസ്ത്രങ്ങളും ആ ലഹരിയിൽ മറന്നു. ചളി തെറിപ്പിച്ച് കാണുന്ന കുന്നുകളിലെല്ലാം ജീപ്പ് ഓടിക്കയറി.

മണ്ണിൽ പുതഞ്ഞ ടയറുകൾ. മഞ്ഞിനെ തുളക്കുന്ന ഹെഡ് ലാംപുകൾ. ജീപ്പിന്റെയും ജിപ്സിയുടെയും മുരൾച്ച...മുന്നോട്ടു പോകുന്നതിനനുസരിച്ച് ‘ഓഫ് റോഡ് താളം’ മുറുകി വന്നു. തടാകക്കരയിലെ വിശ്രമകൂടാരത്തിനടുത്തെത്തിയപ്പോൾ വില്ലീസ് ബ്രേക്കിട്ടു. മുകളിലേക്ക് കുത്തനെയുള്ള കയറ്റം. കയറ്റമല്ല, മണ്ണിന്റെ മതിലു തന്നെ. പിടിച്ചിരിക്കാൻ നിർദേശിച്ച് പ്രവീൺ വണ്ടി മുന്നോട്ടെടുത്തു. പിന്നെ റിവേഴ്സ് ഗിയറിട്ട് വേഗം കൂട്ടി ഒരൊറ്റ പോക്ക് – കുന്നിന്റെ കുത്തനെയുള്ള  മൺചുമരില്‍ അള്ളിപ്പിടിച്ച് വില്ലീസ് മുകളിലോട്ട് പറന്നു. രണ്ടു നിമിഷം!  നിലം തൊടാതെയുള്ള നിൽപ്പ്! പിന്നെ താഴേക്ക്. എന്നിട്ട് എത്ര ഉയരത്തിൽ നിന്നു വീണാലും നാലു കാലിൽ വീണു പൊടിതട്ടിയെണീക്കുന്ന പൂച്ചയെ പോലെ ഒരു കൂസലുമില്ലാതെ അടുത്ത കുന്നിലേക്ക് ഓടിക്കയറി. പുതിയ ട്രാക്കുകളുണ്ടാക്കി മുന്നോട്ട്. മഴ നനഞ്ഞ പുല്ല് കൂറ്റൻ ടയറുകൾക്കിടയിൽ പെട്ട് ചിതറി. ഒരാൾ കാണിക്കുന്ന അഭ്യാസം കാണിക്കാൻ മറ്റുള്ളവർക്ക് ആവേശമായി. ‘‘ഇതാണ് ഓഫ്‌റോഡിങ്ങിന്റെ പ്രത്യേകത. നമ്മുടെ ഉള്ളിലെ പേടിയെ ഇല്ലാതാക്കി പുതിയ അനുഭവങ്ങൾ പകരുന്നു’’ – പ്രവീൺ പറഞ്ഞു.

off-road1

മൺവഴികളും കുന്നും പിന്നിട്ട് കുറച്ചു ദൂരം ചെന്നപ്പോൾ മുൻപിൽ തടാകം. മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ വീല്ലീസ് തടാകത്തിലേക്ക് കുതിച്ചു. വെള്ളം ചിതറിത്തെറിപ്പിച്ച് തടാകം നീന്തി മറുകരയിലേക്ക് ഓടിക്കയറി. മുൻപിൽ മറ്റൊരു വലിയ കുന്ന്. കയറിച്ചെന്നപ്പോഴാകട്ടെ നില കാണാത്ത ഉയരം. അൽപം ദൂരെയായി തടാകത്തിന്റെ വേറൊരു അറ്റം കാണാം. പക്ഷേ അങ്ങോട്ടുള്ള ഇറക്കം ഇതുവരെ പിന്നിട്ടതിൽ നിന്നെല്ലാം കുത്തനെയാണ്. പക്ഷേ വില്ലീസിനും പ്രവീണിനും കൂസലില്ല. പെരുമഴയും ഇരുട്ടും കോടയും വകവയ്ക്കാതെ പതിയെ പതിയെ വില്ലീസ് കുന്നിറങ്ങി. ഒന്നു തെന്നിയാൽ പിന്നെ നോക്കണ്ട. കുതിരവട്ടം പപ്പു ൈസ്റ്റലിൽ ‘മുത്തശ്ശീീീീ’ എന്നു വിളിച്ചാൽ താങ്ങി നിർത്താൻ ഒരു കുറ്റിച്ചെടിയോ  ‘ഉണങ്ങിയ വാഴ’യോ ഇല്ല.

ചളിപുതഞ്ഞ മണ്ണിലൂടെ തെന്നിയും ബ്രേക്കിൽ താങ്ങി നിർത്തിയും താഴെയെത്തിയത് ഒരു കുഴിയിലേക്കാണ്. വേഗം കൂട്ടി ചളിയും വെള്ളവും തെറിപ്പിച്ച് വില്ലീസ് പുതിയ വഴി വെട്ടി. പിന്നാലെ ബാക്കിയുള്ള വാഹനങ്ങളും. കുഴിയിൽ നിന്നു ഒരു ചാട്ടം ചാടി‌ പഴയ മൺപാതയിലേക്ക് ജീപ്പുകൾ പ്രവേശിച്ചു.

നേരം ഇരുട്ടി. കോടയുടെയും മഴയുടെയും താളം മുറുകി. വാഗമണ്ണിന്റെ തണുപ്പ് സിരകളിൽ ഉറ‍ഞ്ഞുതുടങ്ങി. യാത്രയവസാനിപ്പിച്ച് വാഗമൺ ഹൈറ്റ്സിന്റെ ആതിഥേയത്തിലെത്തിയപ്പോഴേക്കും ചൂടുള്ള ചായ തയാർ. മണ്ണിൽ പുതഞ്ഞ ടയറുകളും കോടമഞ്ഞും മഴയും കഥ പറഞ്ഞ, സാഹസികതയൊരുക്കിയ വൈകുന്നേരം കൊച്ചിൻ ഓഫ്‌റോഡ് ജീപ്പേഴ്സ് അംഗങ്ങൾ വീണ്ടും കൂട്ടം കൂടി. കൂടുതൽ മോശമായ ട്രാക്കിനെക്കുറിച്ചുള്ള അന്വേഷണമാണ്... 

Tags:
  • Travel Stories
  • Manorama Traveller
  • Kerala Travel