വയനാട്ടിൽ, തലശേരി സ്വദേശി സിദ്ദിഖ് പണി കഴിപ്പിച്ച വേനൽക്കാല വസതിയാണ് ആയിച്ചുമ്മാസ് ഇൻ മാനന്തവാടിയിലെ പത്ത് ഏക്കറോളം വരുന്ന കൃഷിയിടത്തിന് നടുക്കായുള്ള ചെറിയ കുന്നിൻമുകളിലാണ് വീട്. ഒറ്റനോട്ടത്തിൽ ആളെ കണ്ടാൽ പഴയ തറവാടാണെന്നേ തോന്നൂ. പരമ്പരാഗത ഡിസൈനിൽ മിനിമലിസ്റ്റിക് ഘടകങ്ങൾ കോർത്തിണക്കിയാണ് നിർമാണം.
ആന്റിക് ഫർണിച്ചർ, വിശാലമായ അന്തരീക്ഷം, അകത്തളത്തിൽ നിറയുന്ന കാറ്റും വെളിച്ചവും... അങ്ങനെ പ്രത്യേകതകൾ ഏറെയാണ് ഇൗ വീടിന്. രൂപകൽപനയ്ക്ക് പിന്നിൽ ആർക്കിടെക്ടുമാരായ അരുണ്‍ ശേഖറും മുഹമ്മദ് അഫ്നാനും.
പുറംകാഴ്ച മുഴുവൻ വീടിനകത്തിരുന്ന് ആസ്വദിക്കാമെന്നതാണ് വീടിന്റെ പ്രധാന പ്രത്യേകത. ഇതിന് സഹായിക്കുന്നതാകട്ടെ ഭിത്തി നിറയുന്ന ഗ്ലാസ് വാതിലുകളും ജനലുകളും. പകൽ സമയത്ത് വീടിനകത്ത് നിറയുന്ന വെളിച്ചമാണ് പ്രകൃതി നൽകുന്ന പ്രത്യുപകാരം. കാറ്റും കടന്നുപോകും.
3450 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീർണം. മൂന്ന് കിടപ്പുമുറികൾ ക്രമീകരിച്ചിട്ടുണ്ട്. ഹോംസ്റ്റേ ആയി പരിഗണിക്കുന്നതുകൊണ്ടു തന്നെ മൂന്ന് കിടപ്പുമുറിയിലേക്കും പുറത്ത് നിന്നും പ്രവേശനം ഒരുക്കിയിട്ടുണ്ട്. വേനൽക്കാല വസതികളുടെ പ്രധാന പ്രത്യേകത കിടപ്പുമുറികളിലെ വിശാലതയാണ്. ഇവിടെയും അവയ്ക്ക് മുൻതൂക്കം നൽകി. ഗ്ലാസ് ജനലുകൾ പുറംകാഴ്ചയുടെ പച്ചപ്പിലേക്ക് ക്ഷണിക്കും. മികച്ച ലാൻഡ്സ്കേപ് പ്രകൃതി ഒരുക്കി നൽകുന്നതുകൊണ്ടുതന്നെ ആർക്കിടെക്ടിന് അതിനോടൊപ്പം ചേരുകയേ വേണ്ടൂ.
ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്‍യാർഡ് എന്നിവയാണ് അകത്തളത്തിലെ മറ്റിടങ്ങൾ. സിമന്റ് ഫ്ലോറാണ് അകത്തളത്തിലെ ആകർഷണങ്ങളിൽ പ്രധാനി. പോളിഷ് ചെയ്തെടുത്ത ഫ്ലോറിന്റെയും വെളുത്ത ഭിത്തിയുടെയും കളർ കോംബിനേഷൻ അകത്തളത്തെ മനോഹരമാക്കുന്നു.
അകത്തളത്തിൽ മിനിമലിസത്തിന്റെ മാജിക്ക് കാണാം. ഫർണിച്ചർ ആവശ്യത്തിന് മാത്രം. കൂടുതലും ഓപൻ ഇടങ്ങൾ. ഉപയോഗിച്ച ഫർണിച്ചറുകളാകട്ടെ ആന്റിക്കും ആണ്. അകത്തളത്തിന്റെ സ്വഭാവത്തിനനുസരിച്ച് പഴയ ഫർണിച്ചർ വാങ്ങുകയും തടി കൊണ്ട് പണിയിച്ചെടുക്കുകയും ചെയ്തു.