ചൂടുപിടിച്ച വിവാദങ്ങൾക്കിടെ അവാർഡ് വേദിയിൽ തിളങ്ങി നടൻ ഷെയ്ൻ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരമാണ് ഷെയ്ൻ ഏറ്റുവാങ്ങിയത്. തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്. തമിഴ് പാട്ടും കിടിലൻ പ്രസംഗവുമായി നിറഞ്ഞ സദസ്സിനെ ഷെയ്ൻ കയ്യിലെടുത്തു.
"എന്റെ ഉമ്മയ്ക്കും സഹോദരിമാർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും.
ഇത് സ്നേഹമാണ്. നമ്മൾ സംസാരിക്കുമ്പോള്‍, നടക്കുമ്പോൾ, അഭിനയിക്കുമ്പോൾ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അതീ ലോകം കാണും. തമിഴ് അത്ര വശമില്ല, പക്ഷേ, ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി.
എ ആർ റഹ്മാൻ ഒരിക്കൽ പറഞ്ഞു, 'എല്ലാ പുകഴും ഒരുവൻ ഒരുവനുക്ക്' എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിൻ ടെന്‍ഡുൽക്കർ ഒരിക്കൽ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്."- വികാരനിർഭരമായിരുന്നു ഷെയ്നിന്റെ പ്രസംഗം. നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഷെയ്നെ സ്വീകരിച്ചത്.
തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ടയുമൊത്തുള്ള ചിത്രവും അവാർഡ് ഏറ്റുവാങ്ങിയശേഷമുള്ള വിശേഷങ്ങളും ഷെയ്ൻ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.