Thursday 13 February 2020 10:13 AM IST : By സ്വന്തം ലേഖകൻ

‘സാർ എന്റെ പന്ത് കാണാതെ പോയി’; സ്റ്റേഷനിലേക്ക് വിളിച്ച് സങ്കടം പറഞ്ഞ് 10 വയസുകാരൻ; പിന്നെ സംഭവിച്ചത്

ps

എന്ത് മോഷണം പോയാലും അത് കണ്ടെത്തിത്തരാൻ ആകെയുള്ളൊരു അഭയസ്ഥാനം പൊലീസ് സ്റ്റേഷനാണ്. എന്നാൽ മോഷണം പോയ പന്ത് കണ്ടെത്തിത്തരാൻ ആരെങ്കിലും പൊലീസിനെ സമീപിക്കുമോ? സംഗതി കേൾക്കുമ്പോൾ തന്നെ ആരുമൊന്ന് ഭയക്കും. പക്ഷേ ഇവിടെയിതാ ഒരു മിടുക്കൻ ആറ്റുനോറ്റിരുന്ന് കിട്ടിയ പന്ത് നഷ്ടപ്പെട്ട വിഷമത്തിൽ പരിഹാരം തേടി സമീപിച്ചിരിക്കുന്നത് പൊലീസ് സ്റ്റഷനെയാണ്.

തൃശൂർ സ്വദേശിയായ അതുലെന്ന പത്തു വയസുകാരനാണ് ഈ സംഭവകഥയിലെ നായകൻ. പന്ത് കാണാതായ വിഷമത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സങ്കടം പറയുകയായിരുന്നു അതുല്‍. ഈ മാസം ഒന്നിനാണ് അതുലിന്റെ പന്ത് കാണാതായത്. അടുത്ത് നടന്ന മത്സരം കാണാൻ വന്നവർ മോഷ്ടിച്ചതാണെന്നായിരുന്നു അതുലിന്റെ സംശയം.

പന്ത് കാണുന്നില്ലെന്ന് വീട്ടിൽ പറഞ്ഞപ്പോൾ വേറെ വാങ്ങാമെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. അതുലിന് പക്ഷേ സ്വന്തം പന്ത് മതിയായിരുന്നു.

ഗൂഗിളിൽ നിന്ന് നമ്പറെടുത്ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞപ്പോൾ ആരോ പറ്റിക്കുന്നതാവുമെന്നാണ് പൊലീസും കരുതിയത്. എന്നാൽ സംഭവം അന്വേഷിച്ചെത്തിയപ്പോൾ സത്യമാണെന്ന് തെളിഞ്ഞു. പൊലീസുകാർ പന്ത് വാങ്ങി നൽകാമെന്ന് പറഞ്ഞിട്ടും അതുലിന്റെ മുഖം തെളിഞ്ഞില്ല. ഒടുവിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.

എഎസ്ആ കെ.പ്രദീപ്കുമാർ, സിപിഒമാരായ ബിസ്മിത, അനീഷ് എന്നിവരാണ് അതുലിന്റെ പന്തും തിരക്കി ഇറങ്ങിയത്. ഒടുവിൽ അതുലിന്റെ സംശയം പോലെ ഫുട്ബോൾ മത്സരം കാണാൻ വന്ന കുട്ടികളാണ് പന്തെടുത്തത് എന്ന് കണ്ടെത്തി. അത് പൊലീസ് ഇടപെട്ട് തിരികെ വാങ്ങി അതുലിന് നൽകുകയും ചെയ്തു. പന്ത് കിട്ടിയതോടെ അതുലും പൊലീസും ഹാപ്പി.