അപ്രതീക്ഷിതമായി ജീവിതത്തിന്റെ ഭാഗമായ പൂച്ചകളുടെ സാമിപ്യത്തിൽ ദിനങ്ങൾ ആഘോഷമയമാക്കുകയാണ് മുൻ ചലച്ചിത്ര–സീരിയൽ നടി രശ്മി സോമനും ഭർത്താവ് ഗോപി മേനോനും. ബർദുബായിലെ ഫ്ലാറ്റിൽ തള്ളപ്പൂച്ച സ്വീറ്റി, മക്കളായ അന്ന, മാലു, പാത്തു എന്നിവയുടെ കുസൃതികൾ കണ്ടും നോക്കിയുമിരിക്കുമ്പോൾ ഫ്ളാറ്റ് ജീവിതത്തിന്റെ വിരസത ഒട്ടും അനുഭവപ്പെടുന്നില്ലെന്ന് രശ്മി സോമൻ പറയുന്നു.
കഴിഞ്ഞ വർഷം മാർച്ച് പതിമൂന്നിനാണ് രശ്മി സോമൻ–ഗോപി മേനോൻ ദമ്പതികളുടെ ജീവിതത്തിലേയ്ക്ക് സ്വീറ്റി കടന്നുവന്നത്. രശ്മിക്ക് പൂച്ചകളെ ഏറെ ഇഷ്ടമാണെന്ന് മനസിലാക്കിയ ഗോപി, തങ്ങളുടെ കെട്ടിടത്തിന്റെ കാർ പാർക്കിങ്ങിൽ ആരോ ഉപേക്ഷിച്ചുപോയ ടർക്കിഷ് അങ്കോറ ഇനത്തിൽപ്പെട്ട ഗർഭിണിയായ പൂച്ചയെ കൊണ്ടുവന്ന്, താത്കാലികമായി സംരക്ഷിക്കാൻ ഏൽപിക്കുകയായിരുന്നു.
ഉടമസ്ഥന്റെ പേര് വിവരമടങ്ങിയ ചിപ്പ് സ്വീറ്റിക്കുണ്ടായിരുന്നില്ല. ഉടസ്ഥനെ തിരിച്ചറിഞ്ഞാൽ സ്വീറ്റിയെ തിരികെ നൽകാനായിരുന്നു തീരുമാനം. തുടർന്ന്, സ്വീറ്റിയെ അന്വേഷിച്ച് ആരുമെത്താത്തതിനാൽ യുഎഇയിലെ മൃഗ പരിപാലന നിയമപ്രകാരം, വെറ്റിനറി ക്ലിനിക്കിൽ കൊണ്ടുപോയി കുത്തിവയ്പ് നടത്തി. ഇരുവരും ചേർന്ന് തൂവെള്ള നിറമുള്ള, സുന്ദരിയായ പൂച്ചയ്ക്ക് സ്വീറ്റി എന്ന് പേരുമിട്ടു, വളർത്താൻ തീരുമാനിച്ചു. രശ്മിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ചിപ്പാണ് സ്വീറ്റിയുടെ കഴുത്തിൽ കെട്ടിയത്.
സ്വീറ്റിക്ക് പിന്നീട് നാല് കുഞ്ഞുങ്ങൾ പിറന്നു. അവയ്ക്ക് അന്ന, മാലു, പാത്തു, ഏയ്ഞ്ചൽ എന്നിങ്ങനെ രശ്മി പേരിട്ടു. ഇതിൽ ഏയ്ഞ്ചലിനെ പിന്നീട് ഒരു കൂട്ടുകാരിക്ക് രശ്മി സമ്മാനിച്ചു. ഇന്നിപ്പോൾ, സ്വീറ്റിയും മക്കളും ഫ്ളാറ്റ് മുഴുവനും ഒാടിച്ചാടി നടക്കുകയും കുസൃതി കാണിക്കുകയും പാട്ട് കേൾക്കുമ്പോൾ മുൻകാലുകൾ ഉയർത്തി നിന്ന് നൃത്തം ചെയ്യുകയും ചെയ്യും. കിസ് മി എന്ന് പറയുമ്പോൾ ഉമ്മവയ്ക്കാനും ഇവയ്ക്ക് യാതൊരു മടിയുമില്ല. പൂച്ചകൾക്ക് പ്രത്യേകം കൂടുകളും ഭക്ഷണവും സൗന്ദര്യവർധക വസ്തുക്കളും വിപണിയിൽ ലഭ്യമാണ്. ഇവയെല്ലാം സ്വീറ്റിക്കും മക്കൾക്കും വാങ്ങി ഫ്ലാറ്റിൽ സജ്ജീകരിച്ചു.
തൃശൂർ, ഗുരുവായൂർ തിരുവെങ്കിടം സ്വദേശിനിയായ രശ്മിയുടെ വീട്ടിൽ എന്നും പത്തോളം പൂച്ചകളുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവർക്കും അവയെ ജീവനുതുല്യം ഇഷ്ടവുമായിരുന്നു. രശ്മിയുടെ ഇഷ്ടനിറം വെളുപ്പാണ്. ആ നിറത്തിലുള്ള പൂച്ചക്കുട്ടിക്ക് വേണ്ടി താൻ അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് സ്വീറ്റി കൺമുന്നിലെത്തിയതെന്ന് ഗോപി മേനോൻ പറയുന്നു. പൂച്ചകൾ ഒരു വീടിന്റെ ജീവനാണ്. പൂച്ചകളെ സ്നേഹിച്ചാൽ നമുക്ക് ജീവിതത്തിലെ വിരസതകൾ അകറ്റാൻ സാധിക്കും. പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ഇൗ ജീവികള്‍ ഒരിക്കലും മനുഷ്യർക്ക് ദ്രോഹം ചെയ്യില്ലെന്ന് ഗോപി മേനോൻ പറയുന്നു.
ശരീരം മുഴുവൻ നീളം മുടികളുള്ള വെളുത്തുതുടുത്ത പൂച്ചകളാണ് ടർക്കിഷ് അങ്കോറയിനത്തിൽപ്പെട്ടത്. ലൂയി പതിനാറാമൻ രാജാവിന്റെ പത്നി മരിയ അന്റോണിയുടെ കാലഘട്ടത്തിൽ രാജകൊട്ടാരത്തിൽ വലിയ സ്ഥാനമുണ്ടായിരുന്ന പൂച്ചകളാണ് ടർക്കിഷ് അങ്കോറ ഇനത്തിൽപ്പെട്ടവ. പിന്നീട്, ഫ്രഞ്ച് വിപ്ലവം രൂക്ഷമായതോടെ ഇവയെ കൂട്ടത്തോടെ അമേരിക്കയിലേയ്ക്ക് നാടുകടത്തപ്പെട്ടതായി ചരിത്രം പറയുന്നു.
കൂടുതൽ വായനയ്‌ക്ക്