തമിഴ്നാട് ദിണ്ടിഗലിൽ ഓടുന്ന ബസിൽ നിന്ന് ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. നത്തം സ്വദേശി പാണ്ഡ്യനാണ് അറസ്റ്റിലായത്. യാത്രയ്ക്കിടെ ഭാര്യയുമായി തർക്കമുണ്ടായതിനെ തുടർന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. നത്തം ഗോപാൽപട്ടിയിൽ ഇന്നലെ രാത്രിയാണ് അഞ്ചുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത്.
വളർമതി ഭർത്താവിനൊപ്പം കൽവേലിപ്പട്ടിയിലുള്ള സ്വന്തം വീട്ടിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ബസില്‍ കയറി അല്‍പസമയത്തിനകം മദ്യലഹരിയിലായിരുന്ന പാണ്ഡ്യൻ വളർമതിയുമായി തർക്കം ആരംഭിച്ചു. തുടർന്നാണ് ഭാര്യയെ ഇയാൾ ബസിൽ നിന്നും ചവിട്ടി പുറത്തിട്ടത്. ബസിൽ തിരക്ക് കുറവായതിനാൽ യാത്രക്കാർ ഇത് ശ്രദ്ധിച്ചില്ല.
പിന്നീട് പാണ്ഡ്യൻ ബസിന്റെ മുൻവശത്ത് എത്തി ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ഭാര്യയെ താൻ ഇറക്കിവിട്ടുവെന്നും തനിയ്ക്ക് ഇവിടെ ഇറങ്ങണമെന്നുമായിരുന്നു പാണ്ഡ്യന്റെ ആവശ്യം. സംശയം തോന്നിയ ഡ്രൈവർ ചാനാർപട്ടി പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് വളർമതിയുടെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്. വീഴ്ചയുടെ അഘാതത്തില്‍ പെൺകുട്ടി തൽക്ഷണം മരിച്ചിരുന്നു. ചാനാർപട്ടി പൊലിസ് കസ്റ്റഡിയിലെടുത്ത പാണ്ഡ്യനെ റിമാൻഡു ചെയ്തു. അഞ്ച് മാസം ഗർഭിണിയായിരുന്ന വളർമതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.