പക്ഷാഘാതം മൂലം പത്തു വർഷത്തിലേറെയായി കിടപ്പു രോഗിയായിരുന്ന വയോധികനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മണവാരി കോരണംകോട് ഒലിപ്പുറത്ത് കാവുവിള പുത്തൻവീട്ടിൽ ഗോപി എന്ന ജ്ഞാനദാസ് (74) ആണു കൊല്ലപ്പെട്ടത്. അബോധാവസ്ഥയിൽ ഭാര്യ സുമതിയെ(64) സമീപത്തെ പുരയിടത്തിലും കണ്ടെത്തി. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത ഭർത്താവിന്റെ ദുരിതം ഒഴിവാക്കാൻ താൻ കൊലപ്പെടുത്തിയതാണെന്ന് സുമതി പൊലീസിനു മൊഴി നൽകി. സുമതി മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ചികിൽസയിലാണ്.
കുടുംബവീടിനു സമീപത്തെ പമ്പ് ഹൗസായി മുമ്പ് ഉപയോഗിച്ചിരുന്ന ഒറ്റമുറിയിൽ ഇന്നലെ രാവിലെയാണ് കൊലപാതകം . കുടുംബവീട് പൊളിച്ചു പുതിയ വീടു നിർമിക്കുന്നതിനാൽ ഗോപിയും ഭാര്യയും മകൾക്കൊപ്പമായിരുന്നു താമസം. നാലു ദിവസം മുൻപാണ് ഈ മുറിയിലേക്കു താമസം മാറിയത്. പുരയിടത്തിൽ അബോധാവസ്ഥയിൽ കിടന്ന സുമതിയെ ജോലിക്കു പോയ സ്ത്രീകൾ കണ്ടെത്തി വീട്ടിലേക്കു കൊണ്ടു വന്നപ്പൊഴാണ് ഗോപിയുടെ മരണം പുറത്തറിയുന്നത്. കുളത്തിനു സമീപത്താണ് സുമതിയെ കണ്ടെത്തിയത്. ജീവനൊടക്കാനുള്ള ശ്രമത്തിനിടെ ബോധരഹിതയായതാണെന്ന് പൊലീസ് കരുതുന്നു. സുനിൽദാസ്, സുനിത എന്നിവരാണ് മക്കൾ. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നു മാരായമുട്ടം സിഐ: വി. പ്രസാദ് അറിയിച്ചു.