കഴിഞ്ഞ എയ്ഡ്സ് ദിനാചരണം മുതൽ കേരളം മുഴുവൻ ചർച്ചയാകുകയാണ് മലപ്പുറത്തെ ഫ്‌ളാഷ് മോബ്. എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിൽ ഫ്ലാഷ് മോബിൽ പങ്കെടുത്ത മുസ്ലീം വിദ്യാർത്ഥിനികൾക്കെതിരെ നിരവധി പേർ സോഷ്യൽമീഡിയയിലൂടെയും മറ്റും രംഗത്തു വന്നിരുന്നു. ഫ്ലാഷ് മോബിൽ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ മോശമായ രീതിയിൽ സമൂഹമാധ്യമത്തില്‍ പ്രചാരണം നടത്തിയവര്‍ കുടുങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്. സോഷ്യൽമീഡിയയിൽ രൂക്ഷമായി പ്രതികരിച്ചവർക്കെതിരെ സ്വമേധയാ കേസെടുക്കാനൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന വനിതാ കമ്മിഷന്‍.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നാണ് വനിത കമ്മീഷന്റെ അറിയിപ്പ്. തലയിൽ തട്ടമിട്ട് ധരിച്ച് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച സ്ത്രീകളോട് കടുത്തതും അശ്ലീലവുമായ പരാമർശങ്ങളോടെ ചിത്രങ്ങളും വിഡിയോയും പലരും പ്രചരിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് അടക്കമുള്ള സംഘടനകളിലെ പലരും പ്രചാരണത്തിനെതിരെയും രംഗത്തെത്തിയിരുന്നു.
ന്യായത്തിന്റെ ഭാഗത്തു നിന്ന് പെൺകുട്ടികൾക്കായി സംസാരിക്കാൻ സമൂഹത്തിലെ വിവധ മേഖലകളിലുള്ളവരും തയ്യാറായി. എങ്കിലും ഈ സംഭവം ലോകാവസാനത്തിന്റെ അടയാളമാണെന്നും സുനാമിയ്ക്ക് കാരണമാകുമെന്നും പലരും പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് വനിത കമ്മീഷന്റെ പുതിയ നടപടി.