തൃശൂർ∙ സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീർഘകാലമായി വീൽചെയറിയിലാണു െപാതുപ്രവർത്തനം നടത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ് അരയ്ക്കുതാഴെ തളർന്നിരുന്നെങ്കിലും പൊതുരംഗത്തും സാംസ്കാരിക മേഖലയിലും സജീവമായിരുന്നു.
കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന രക്തസാക്ഷിയായിരുന്നു സൈമൺ ബ്രിട്ടോ. 1983 ഒക്ടോബർ 14 നാണ് നട്ടെല്ല്, കരൾ, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളിൽ കുത്തേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ ബ്രിട്ടോ പിടഞ്ഞുവീണത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും ലോ കോളജ് വിദ്യാർഥിയുമായിരുന്നു അന്നു ബ്രിട്ടോ.
വിപ്ലവ വീരേതിഹാസങ്ങളുടെ ഇന്നലെകളിൽ സുപ്രധാന അധ്യായം രചിച്ച സൈമൺ ബ്രിട്ടോ അടുത്തിടെ വനിതയോടു മനസു തുറന്നിരുന്നു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സൈമൺ ബ്രിട്ടോയുടെ വാക്കുകൾ. അഭിമന്യുവിന്റെ ഓർമകളിലേക്കും വിപ്ലവത്തിന്റെ ഇന്നലെകളിലേക്കും വെളിച്ചം വീശുന്ന ആ വാക്കുകൾ ചുവടെ....
അസ്ഥി നുറുക്കുന്ന കാൻസർ; ഈ പിഞ്ചു ശരീരം ഇനി അനുഭവിക്കാനൊന്നും ബാക്കിയില്ല; കാണാതെ പോകരുത് ഈ വേദന
വാരിപ്പുണർന്നു, ഉമ്മകൾ നൽകി; ഉമ്മയെ കണ്ടതിനു പിന്നാലെ ഹസൻ മരണത്തിന്റെ ലോകത്തേക്ക് യാത്രയായി
ചോരവാർന്നു പിടഞ്ഞ ജീവനു വേണ്ടി ആ നെട്ടോട്ടം: വൈറൽ പൊലീസുകാരൻ ഓർത്തെടുക്കുന്നു ആ നിമിഷം
*********************************************
മഹാരാജാസ് ക്യാംപസിൽ നടന്ന രാഷ്ട്രീയകൊലയിൽ ജീവൻ നഷ്ടമായ എം. അഭിമന്യുവുമായുള്ള ആത്മബന്ധം വിവരിച്ച് സൈമൺ ബ്രിട്ടോ. കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോയ്ക്കു ഏറെ പ്രിയപ്പെട്ടവനായിരുന്നു അഭിമന്യു. അഭിമന്യുവിന്റെ മരണം അറിഞ്ഞയുടൻ മകൾ നിലാവിനെയും കൂട്ടി സഹോദരനൊപ്പം മഹാരാജാസിലേക്കു എത്തിയ ബ്രിട്ടോ അഭിമന്യുവിന്റെ മൃതദേഹം ക്യാംപസിൽനിന്നു നാട്ടിലേക്കു കൊണ്ടുപോകുന്നതു വരെ അവിടെയുണ്ടായിരുന്നു.
"മഹാരാജാസിലെ കുട്ടികൾ വീട്ടിലെ സ്ഥിരം സന്ദർശകരാണ്. ഏതു കാര്യത്തിനും അവർ വലിയൊരു സഹായമായിരുന്നു. ചക്രക്കസേരയിലിരുന്നു ഞാൻ നടത്തിയ ഇന്ത്യാ പര്യടനത്തിന്റെ യാത്രാ വിവരണം കേട്ടെഴുതാനായി അഭിമന്യു വന്നതോടെയാണു വൈകാരികമായി ആ ബന്ധം ദൃഢമായത്. ഞങ്ങൾ വീട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൻ. തമാശയും കുസൃതിയും കൊണ്ട് ആർക്കും ഇഷ്ടമാവുന്ന പ്രകൃതം. എന്റെ വീൽചെയർ തള്ളി കൂടെയുണ്ടാവും. വല്ലപ്പോഴും എന്റെ വീട്ടിലേക്കു വരുന്ന മമ്മിക്കു പോലും അവൻ പ്രിയപ്പെട്ടവനായി. മകൾ നിലാവുമായി കളിക്കും, വഴക്കിടും. വെള്ളിയാഴ്ച വന്നാൽ തിങ്കളാഴ്ച മടങ്ങുമ്പോൾ ഭാര്യ സീന കെട്ടിക്കൊടുക്കുന്ന പൊതിച്ചോറുമായാണ് അവൻ കോളജിലേക്കു പോയിരുന്നത്.
കഷ്ടപ്പാടിന്റെ സാഹചര്യമായിരുന്നു വീട്ടിൽ. കോളജിൽ ഹോസ്റ്റൽ അറ്റകുറ്റപ്പണിക്കെന്ന പേരിൽ അടച്ചുപൂട്ടിയതോടെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടി. താമസിക്കാൻ മറ്റു നിവൃത്തിയില്ലാതെ വന്നതോടെ അവർ ബലമായി ഹോസ്റ്റൽ മുറിയിൽ താമസം തുടങ്ങുകയായിരുന്നു. വെളിച്ചവും വെള്ളവുമില്ലാതെ തന്നെ. പിന്നീട് അതിനൊരു പരിഹാരം കണ്ടെങ്കിലും ഭക്ഷണം പ്രശ്നം തന്നെയായിരുന്നു. അതിനാൽ ഞാൻ പോകുന്ന കല്യാണത്തിനും ചടങ്ങുകൾക്കുമെല്ലാം സഹായികളായി ഇവരെയും കൂട്ടും. കാണുമ്പോഴെല്ലാം എന്റെ ഉപദേശം നന്നായി പഠിക്കണമെന്നതായിരുന്നു. എല്ലാവരോടും സ്നേഹമാണ് അവന്. ക്യാംപസിലെ ഒരാളെക്കുറിച്ചും മോശമായി പറഞ്ഞിട്ടില്ല.
എന്റെ യാത്രാവിവരണം എഴുതുമ്പോൾ അവൻ പറഞ്ഞത് സർ ഇതെഴുതി അവാർഡ് ഒക്കെ കിട്ടുമ്പോൾ എന്നെയും ഓർക്കണമെന്നും എന്റെ പേരും കൂടി പറയണമെന്നുമായിരുന്നു. ഒരു മറയുമില്ലാത്ത സുഹൃത്തിനെപ്പോലെയായിരുന്നു ഇടപെടൽ. പച്ചക്കറിയിൽ വിഷം തളിക്കുന്ന നാടല്ലേ നിന്റേതെന്നു സീന കളിപറയുമ്പോൾ ഞാൻ വട്ടവടയിലെ സയന്റിസ്റ്റ് ആയിട്ട് വരുമെന്ന് അവൻ പറയുമായിരുന്നു. എപ്പോഴും സന്തോഷവാനായിരിക്കുന്ന പ്രകൃതമായിരുന്നു അവന്റേത്. പുരാണത്തിലെ അഭിമന്യുവിന് ചക്രവ്യൂഹത്തിന് അകത്തു കയറാൻ സാധിച്ചു. പക്ഷേ തിരിച്ചിറങ്ങാൻ കഴിഞ്ഞില്ല എന്ന് അവന്റെ പേരിനെക്കുറിച്ചു ഞാൻ പറയുമായിരുന്നു. അത് അറംപറ്റുന്നതുപോലെയായി."
- സൈമൺ ബ്രിട്ടോ പറയുന്നു.
‘എന്നെ ആരും ഒന്നും ചെയ്യില്ല സഖാവേ’, അപ്പോഴൊക്കെ അവന്റെ മറുപടി അതുമാത്രമായിരുന്നു... |