കമ്യൂണിസത്തിന്റെ രീതിയനുസരിച്ച് ഞാനവനെ യാത്രയാക്കേണ്ടത് മുഷ്ടിചുരുട്ടി ‘ലാൽസലാം’ എന്ന് അഭിവാദ്യം ചെയ്തു കൊണ്ടാണ്. പക്ഷേ, പത്തുവയസ്സുള്ള മകൾ നിലാവിനെ ചേർത്തു പിടിച്ച്, ഇരുപതു വയസ്സുള്ള അവനെ യാത്രയാക്കുമ്പോൾ വിപ്ലവവീര്യങ്ങളുടെ കനലുകളൊന്നും എന്നിൽ ആളിക്കത്തിയിരുന്നില്ല. ഒരു മകനെ യാത്രയാക്കുന്ന അച്ഛന്റെ മനസ്സായിരുന്നിരിക്കണം അന്നേരം എനിക്കുണ്ടായിരുന്നത്. കോളജ് ഓഡിറ്റോറിയത്തിൽ നിന്ന് എന്റെയടുത്തേക്ക് ഒരുനിമിഷം അവനെ കൂട്ടുകാർ കൊണ്ടുവന്നു. അവനെനിക്ക് എഴുതി തന്നിരുന്ന വലതു കൈയിൽ ഒരച്ഛന്റെ സ്നേഹത്തോടെ ചുംബിച്ചു.’’
അഭിമന്യുവിന്‍റെ ഓർമകളിൽ നിന്നു വിട്ടുപോരാനായി ഞാനിപ്പോൾ നിരന്തരം സംസാരിക്കുകയാണ് എന്ന ആമുഖത്തോടെയാണ് സൈമൺ ബ്രിട്ടോ സംസാരിക്കാനിരുന്നത്. കുറേേനരം എന്തൊക്കെയോ ഒാര്‍മകളില്‍ മുഴുകിയിരുന്നു. പിന്നെയും പറഞ്ഞുതുടങ്ങി. ‘‘അവനൊരു നിഷ്കളങ്കനായിരുന്നു. അതുകൊണ്ട് ഞാനെപ്പോഴും അവനോടു പറയും, ‘സൂക്ഷിക്കണം കേട്ടോ. ഞങ്ങളൊക്കെ അടിയന്തിരാവസ്ഥക്കെതിരായി പടവെട്ടാനും ചാവാനും വേണ്ടി ഇറങ്ങിയതാണ്. പക്ഷേ, നീ അങ്ങനെയല്ല, ജീവിക്കാൻ വേണ്ടി ഇറങ്ങിയതാണ്...’
‘എന്നെ ആരും ഒന്നും ചെയ്യില്ല സഖാവേ’ അപ്പോഴൊക്കെ അവന്റെ മറുപടി അതു മാത്രമായിരുന്നു. എല്ലാവരോടും ചിരിച്ച് സ്നേഹത്തോടുകൂടി ഇടപഴകുന്നവൻ ഒരു കത്തിമുനയുടെ തണുപ്പ് എങ്ങനെ പ്രതീക്ഷിക്കാൻ.
അഭിമുഖത്തിന്റെ പൂർണ്ണരൂപം ഏറ്റവും പുതിയ ലക്കം വനിതയിൽ വായിക്കാം