ഓർമയ്ക്കു മുകളിൽ തീരാത്ത വീട്
പഞ്ചായത്തിൽ നിന്നു കിട്ടിയ മൂന്നു സെന്റിലെ വീടിന്റെ പണി തീർത്ത് അവിടെ കിടന്നുറങ്ങണമെന്നായിരുന്നു ഷിജിൻദാസിന്റെ സ്വപ്നം. ആ സ്വപ്നം പൂവണിയാൻ കാത്തിരിക്കാതെ വീടിന്റെ അടിത്തറയോടു ചേർന്നുള്ള കുഴിമാടത്തിൽ അന്ത്യവിശ്രമത്തിലാണ് ഷിജിൻ. തൊട്ടപ്പുറത്ത് ഒരു മുറിയിൽ ഇപ്പോഴും വാവിട്ട പതംപറച്ചിൽ കേൾക്കാം, ഷിജിനെ പൊന്നുപോലെ നോക്കി വളർത്തിയെടുത്ത അമ്മൂമ്മ സ്വർണമ്മയുടെ വിലാപമാണ്. അമ്പലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ച അഞ്ചു പേരിലൊരാളാണ് ഷിജിൻ ദാസ്.
മകൾ ഉപേക്ഷിച്ചു പോയ രണ്ടു മക്കളെയും സ്വന്തം മക്കളെയെന്ന പോലെ വളർത്തിയ അമ്മൂമ്മയാണ് തളർന്നു കിടക്കുന്നത്. അരികിൽ, ഷിജിൻ ദാസിന്റെ സഹോദരി ഷിജിതയിരിപ്പുണ്ട്. ഒരാഴ്ച മുൻപും ഷിജിൻ ദാസ് ഒരു അപകടത്തിൽപ്പെട്ടിരുന്നു. വിഎസ്എസ്സി കന്റീൻ ജീവനക്കാരനായിരുന്ന ഷിജിൻ കഴിഞ്ഞ 14 ന് രാത്രി തുമ്പയിലെ ഓഫിസിൽ നിന്നു ബൈക്കിൽ മടങ്ങുമ്പോൾ കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ശരീരത്തിൽ പലയിടത്തും മുറിഞ്ഞു. ആ അപകടത്തിന്റെ മുറിവുണങ്ങും മുൻപാണ് രണ്ടാമത്തെ അപകടം ഷിജിന്റെ ജീവനെടുത്തത്. അമ്മൂമ്മ സ്വർണമ്മ വീട്ടു ജോലിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. തനിക്ക് പ്രമേഹത്തിന്റെ മരുന്നുമായി മടങ്ങിയെത്തുമെന്നു പറഞ്ഞു പോയ പേരക്കുട്ടിയെ ജീവനോടെ വീണ്ടും കാണാനായില്ലെന്ന ദുഃഖം സ്വർണമ്മയുടെ കണ്ണിൽ നിന്നൊഴുകുകയാണ്.
അമ്പലപ്പുഴ ദേശീയപാതയില് കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേരാണ് മരിച്ചത്. കാർ യാത്രികരായ യുവാക്കളാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. ഇവർ ഐ എസ് ആർ ഒ ക്യാന്റീനിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു.