Wednesday 20 October 2021 02:57 PM IST : By സ്വന്തം ലേഖകൻ

‘മകൾക്ക് ഓൺലൈൻ ക്ലാസുണ്ട്, ഫോണ്‍ പൊലീസുകാർ വീട്ടിൽ കൊടുക്കണം’: ഫെയ്സ്ബുക്ക് പോസ്റ്റിട്ട് ഹോട്ടലുടമ ആത്മഹത്യ ചെയ്തു

sarin-41

കടക്കെണിയിൽ കുരുങ്ങിയവർ, വരുമാനം നിലച്ചവർ, പട്ടിണിയിൽ ജീവിതം തള്ളിനീക്കുന്നവർ. കോവി‍ഡ് വിതച്ച സാമ്പത്തിക ഞെരുക്കത്തിന്റെ ശ്വാസംമുട്ടലിൽ നിന്നും ഇനിയും പലരും പുറത്തു കടന്നിട്ടില്ല. ഇപ്പോഴും എത്രയോ ജീവിതങ്ങൾ കണ്ണീരും കടപ്പാടും ബാധ്യതയുമായി നമ്മുടെ കാണാമറയത്തുണ്ട്. എന്തിനേറെ പറയണം, അന്നന്നുള്ള അന്നത്തിനു പോലും ഗതിയില്ലാതെ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ച ജീവിതങ്ങള്‍ വരെ നമുക്ക് ചുറ്റുമുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം കടക്കെണിയിലായ ഹോട്ടല്‍ ഉടമയുടെ ആത്മഹത്യയാണ് കണ്ണീർ കാഴ്ചകളിൽ ഒടുവിലത്തേത്. കോട്ടയത്താണ് സംഭവം. കുറിച്ചി ഔട്ട്‌പോസ്റ്റില്‍ വിനായക ഹോട്ടല്‍ നടത്തുന്ന സരിന്‍ മോഹന്‍(38) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

തന്റെ മരണത്തിന് കാരണം സർക്കാരാണെന്ന് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ച ശേഷമായിരുന്നു ആത്മഹത്യ. ഭാര്യയും രണ്ട് കുട്ടികളുമുള്ള സരിന്റെ ഒരു കുട്ടി ഓട്ടിസം ബാധിതയാണെന്നും കുറിപ്പിൽ പറയുന്നു. അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തന്റെ ജീവിതം തകര്‍ത്തു. തന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാര്‍ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവിതം രക്ഷിക്കണമെന്നും പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

'ആറ് മാസം വരെ കുഴപ്പങ്ങളൊന്നുമില്ലാതിരുന്ന ഹോട്ടല്‍ ആയിരുന്നു, അശാസ്ത്രീയമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ജീവിതം തകര്‍ത്തത്. ആറു വര്‍ഷം ജോലി ചെയ്താലും ബാധ്യതകള്‍ തീരില്ല. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹയിക്കാന്‍ നല്ല മനസ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹയിക്കുക. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവ്ക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്', പോസ്റ്റില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'ആറ് മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ അശാസ്ത്രീയമായ ലോക്ഡൗണ്‍ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം, ബസ്സില്‍, ഷോപ്പിങ് മാളുകളില്‍, കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നില്‍ക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം. എന്നാല്‍ ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിച്ചാല്‍, ക്യൂ നിന്നാല്‍ കൊറോണ പിടിക്കുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. ഒടുവില്‍ ലോക്ഡൗണ്‍ എല്ലാം മാറ്റിയപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണിയും ബ്ലൈഡ് കാരുടെ ഭീഷണിയുമാണ്. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാധ്യതകള്‍. ഇനി നോക്കിയിട്ട് കാര്യം ഇല്ല.

എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹയിക്കുക. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്.

RADHU MOHAN AC.NO..67230660230 SBI CHINGAVANAM KOTTAYAM IFSC . SBIN0070128 NB

എന്റെ ഫോണ്‍ എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം, മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഉള്ളതാണ്. അറിഞ്ഞിരുന്നേല്‍ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.'