Thursday 14 November 2019 06:16 PM IST : By സ്വന്തം ലേഖകൻ

കൃതിയും വൈശാഖും പരിചയപ്പെട്ടത് ഫെയ്സ്ബുക്കിൽ; പ്രണയം വീട്ടുകാർ എതിര്‍ത്തോടെ രജിസ്റ്റര്‍ വിവാഹം! കൊല്ലപ്പെടുമെന്ന് സൂചിപ്പിച്ച് കൃതിയുടെ കത്ത്

krithi-murder556

കൊല്ലത്ത് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട കൃതിയും ഭര്‍ത്താവ് വൈശാഖും പരിചയപ്പെട്ടത് ഫെയ്‌സ്ബുക്കിലൂടെ. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ മൂന്നു വയസുള്ള മകളുണ്ട്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കൃതിയും വൈശാഖും വൈകാതെ പ്രണയത്തിലായി. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് വൈശാഖ് സജീവമായി കൃതിയുടെ വീട്ടിലുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിന് എതിർപ്പുണ്ടായതോടെ വീട്ടുകാർക്ക് അറിയാതെ 2018 ല്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഇവർ വീണ്ടും വിവാഹിതരായി.

എന്നാൽ വിവാഹശേഷം കൃതിയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. വൈശാഖിനാല്‍ കൊല്ലപ്പെടുമെന്ന ഭയം കൃതിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ടാം വിവാഹം തനിക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കൃതി അമ്മയെ ധരിപ്പിച്ചിരുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി കൃതി കത്തെഴുതി സൂചിപ്പിച്ചിരുന്നു. താൻ മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു. 

krithimurder334

വിവാഹശേഷം വൈശാഖ് വിദേശത്തേക്ക് പോയെങ്കിലും ഒന്നര മാസത്തിനുശേഷം തിരിച്ചെത്തി. പിന്നീട് കേരളത്തിനു പുറത്ത് പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുന്ന സ്ഥാപനം ആരംഭിച്ചു. ഇതിനായി വായ്പയെടുക്കാൻ കൃതിയുടെ മാതാപിതാക്കളിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. വീണ്ടും പണമാവശ്യപ്പെട്ട് വീടിന്റെ ആധാരം ചോദിച്ചെങ്കിലും കൃതിയുടെ മാതാപിതാക്കൾ നല്‍കിയില്ല. തുടർന്ന് ദേഷ്യത്തിലായ വൈശാഖ് തിങ്കളാഴ്ച വൈകിട്ട് കൃതിയുടെ വീട്ടിലെത്തിയാണ് കൊല നടത്തിയത്.

വഴക്കിനിടയില്‍ താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് പൊലീസിനു മൊഴി നല്‍കി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും വൈശാഖ് പറയുന്നു. കിടപ്പുമുറിയില്‍ കൃതിയുമായി വഴക്കിട്ട വൈശാഖ്, കൃതിയുടെ തല തലയിണയില്‍ അമര്‍ത്തി ശ്വാസം മുട്ടിക്കുകയായിരുന്നു. ഭാര്യ മരിച്ചെന്നു മനസ്സിലായതോടെ ഉടൻതന്നെ കാറെടുത്ത് രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം മുറുകിയതോടെ ഒരു സുഹൃത്തു വഴി കീഴടങ്ങുകയായിരുന്നു. തുടർന്ന് കുണ്ടറ പൊലീസില്‍ കീഴടങ്ങി പ്രതി കുറ്റസമ്മതം നടത്തി.

Tags:
  • Spotlight
  • Relationship