വീട്ടമ്മയെ വീട്ടിൽ കയറി കടന്നുപിടിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ അയൽവാസിയായ അരയത്തിനാൽ പറമ്പിൽ മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനിടെ രക്ഷപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങി അടുത്ത വീട്ടിൽ അഭയം തേടിയ വീട്ടമ്മയെ പിന്നാലെ എത്തിയ യുവാവ് അവിടെ വച്ചും മർദിച്ചു.
പൂഞ്ഞാറിൽ അരയത്തിനാൽ കോളനിയിൽ ചൊവ്വാഴ്ച രാത്രി എട്ടിനാണു സംഭവം. പരവനാനിക്കൽ സാബുവിന്റെ ഭാര്യ ഫൗസിയയ്ക്കാണ് (പൊന്നു–41) മർദ്ദനമേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിൽ ഫൗസിയയുടെ തലയ്ക്കു സാരമായി പരുക്കേറ്റു. മുടിയിൽ പിടിച്ചു ഭിത്തിയിൽ തല ഇടിപ്പിക്കുകയായിരുന്നുവെന്നും അടിച്ചെന്നും ഇവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.