അനിയന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 782 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കിയ പുതിയ സമരത്തിനു പിന്നിൽ തീച്ചൂടു പകർന്നത് ശ്രീജിത്തിന്റെ അമ്മ രമണി പ്രമീളയായിരുന്നു. ‘വനിത’യ്ക്കു വേണ്ടി സംസാരിക്കുമ്പോൾ, മകന്റെ മരണം തളർത്താത്ത മനസ്സോടെ രമണി പറഞ്ഞു.
‘‘മൂന്നു മക്കളിൽ ഒരാളെ അവർ കൊന്നു. അടുത്തയാളെ അപായപ്പെടുത്താൻ നോക്കി. ഒടുവിലത്തെയാൾ മരണം വരെ സമരം ചെയ്യുന്നു. മോഷണക്കുറ്റത്തിനാണ് ശ്രീജീവിനെ അറസ്റ്റ് ചെയ്തതെങ്കിൽ അതിനുള്ള ശിക്ഷ നൽകി ജയിലിലേക്ക് വിടാമായിരുന്നല്ലോ. അവർ പറയുന്നതു പോലെ ആ പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നെങ്കിൽ അവളുടെ വിവാഹം കഴിയുന്നതു വരെ ലോക്കപ്പിലിട്ട ശേഷം വിട്ടുകൂടായിരുന്നോ. എന്നിട്ടും കലി തീർന്നില്ലെങ്കിൽ കയ്യോ കാലോ തല്ലിയൊടിച്ചിട്ട് ജീവനോടെ എന്റെ പൊന്നുമോനെ തിരിച്ചു തരാമായിരുന്നില്ലേ. എന്തിനാണ് കൊന്നുകളഞ്ഞത് ?’’