Monday 20 December 2021 02:51 PM IST : By സ്വന്തം ലേഖകൻ

ആദ്യം ഭർത്താവിനെ കാണാനില്ലെന്നു പരാതി; ഒടുവിൽ കുറ്റസമ്മതം, കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് കാമുകൻ

murder-husbbannn

തൃശൂർ പെരിഞ്ചേരിയിൽ ഭർത്താവിനെ ഭാര്യ കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്. വീട്ടുവഴക്കിനെത്തുടർന്നു താൻ അബദ്ധത്തിൽ അടിച്ചപ്പോൾ ഭർത്താവ് കൊല്ലപ്പെട്ടതാണെന്ന ഭാര്യയുടെ വാദമാണു പൊളിഞ്ഞത്. കാമുകനാണു കൊലപാതകം നടത്തിയതെന്നും മൃതദേഹം കുഴിച്ചുമൂടിയതെന്നും പൊലീസ് കണ്ടെത്തി. വിവരങ്ങൾ ഉടൻ ഔദ്യോഗികമായി സ്ഥിരീകരിക്കും. 

സ്വർണാഭരണ നിർമാണത്തൊഴിലാളിയായ ബംഗാൾ ഹുബ്ലി ഫരീദ്പൂർ സ്വദേശി മന്‍സൂർ മാലിക്ക് (40) ആണു കൊല്ലപ്പെട്ടത്. ഭർത്താവിനെ കാണാനില്ലെന്നു കാട്ടി ഭാര്യ രേഷ്മ ബീവി (40) പൊലീസിനു പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ തന്നെ രേഷ്മയുടെ വാദങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ഭർത്താവ് തന്റെ അടിയേറ്റു മരിച്ചെന്നും തങ്ങളുടെ തന്നെ തൊഴിലാളിയായ ബംഗാൾ സ്വദേശി ധീരുവിന്റെ (33) സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു രേഷ്മയുടെ കുറ്റസമ്മതം.

എന്നാൽ, ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാർഥ സത്യങ്ങൾ പുറത്തുവന്നത്. താനും ധീരുവും അടുപ്പത്തിലായിരുന്നുവെന്നു രേഷ്മ സമ്മതിച്ചു. ഒന്നിച്ചു ജീവിക്കാൻ വേണ്ടി തന്റെ സമ്മതത്തോടെ ധീരു മാലിക്കിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും രേഷ്മ പറഞ്ഞു. ഇരുവരും ഒന്നിച്ചു ജീവിക്കാൻ വേണ്ടി സ്വന്തമായി വീടുവാങ്ങിയെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. 

Tags:
  • Spotlight