സമൂഹത്തിൽ പോക്സോ നിയമത്തിന്റെ പ്രധാന സവിശേഷതകളെ പറ്റിയുള്ള അവബോധം ഇപ്പോഴും കുറവാണ്. കുട്ടികൾക്കായി പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്താൻ സംസ്ഥാനത്തിന് അനുമതി നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15(3) അനുസരിച്ച് ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ കുട്ടികളുടെ സംരക്ഷണ നിയമം എന്നതിന്റെ ചുരുക്കപ്പേരാണു പോക്സോ (POCSO –Protection of children from sexualoffences Act, 2012) . 2012 ജൂൺ 14നാണു പോക്സോ നിയമം നിലവിൽ വന്നത്. ലൈംഗികചൂഷണത്തിൽ നിന്ന് എല്ലാ കുട്ടികൾക്കും നിയമസംരക്ഷണവും നീതിയും നടപ്പാക്കുന്നതാണു പോക്സോ നിയമം. കുട്ടികളുടെ സംരക്ഷകരിൽ നിന്നുള്ള ഇത്തരം പ്രവൃത്തികൾ പോക്സോ നിയമപ്രകാരം മൂന്നു വർഷം മുതൽ ഏഴു വർഷം തുടങ്ങി സംഭവത്തിന്റെ ഗൗരവത്തിനനുസരിച്ചു ജീവപര്യന്തം വരെ തടവുശിക്ഷയും പിഴയും ലഭിക്കുവാൻ സാധ്യതയുളള കുറ്റകൃത്യങ്ങളാണ്. എന്നാൽ, മറ്റു കേസുകളെ അപേക്ഷിച്ചു, സംഭവത്തിന്റെ ഗൗരവത്തിനനുസൃതമായ നടപടികൾ സ്വീകരിക്കുവാൻ ചില മാതാപിതാക്കൾ തുടക്കത്തിൽ ബുദ്ധിമുട്ടു പ്രകടിപ്പിക്കാറുണ്ട്. കുടുംബമഹിമ, സാമൂഹിക സമ്മർദങ്ങൾ, പ്രതി, ബന്ധു ആയിരിക്കുക, നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ, മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തു കരുതും എന്ന അപമാനഭയം തുടങ്ങിയ കാരണങ്ങളാണ് അതിക്രമങ്ങളെ മൂടിവയ്ക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ കുട്ടിയുടെ സ്വകാര്യത അങ്ങേയറ്റം ഉറപ്പുവരുത്തിയാണു നിയമനടപടികൾ നടപ്പിലാക്കുക. പോക്സോ കേസുകളിൽ ഇരയായ കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്നു (POCSO) സെക്‌ഷൻ 23 കൃത്യമായി പ്രതിപാദിക്കുന്നു.
തെറ്റു ചെയ്തയാൾ സ്വന്തം പങ്കാളിയോ, വീട്ടിൽ വരുമാനമുള്ള ഏക വ്യക്തിയോ ആകുമ്പോൾ വ്യക്തമായ തീരുമാനങ്ങളെടുക്കാൻ കഴിയാത്ത മാതാപിതാക്കൾ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്...സ്വന്തം കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ സുരക്ഷ നിയമത്തിന്റെ സഹായത്തോടെ ഈയവസരത്തിൽ മാതാപിതാക്കൾ ഉറപ്പു വരുത്തണം. ഇത്തരം സന്ദർഭങ്ങളിൽ നിയമോപദേശകർ കുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതോടൊപ്പം കുട്ടിയുടെയും കുട്ടിയെ സംരക്ഷിക്കുന്നവരുടെയും അവസ്ഥയ്ക്കനുസരിച്ച് ആവശ്യാനുസരണം ചൈൽഡ് വെൽഫെയർ കമ്മിറ്റി, വിമൺ പ്രൊട്ടക്‌ഷൻ സെൽ, കുടുംബശ്രീ തുടങ്ങി വിവിധ രീതികളിലുള്ള സഹായ പദ്ധതികളിലൂടെ കുടുംബാംഗങ്ങളെ ബന്ധിപ്പിച്ചു കുട്ടിയുടെ ഭാവിസുരക്ഷ ഉറപ്പു വരുത്തുവാൻ സഹായിക്കുന്നതാണ്.
ശ്രീജ കെ. ജി.
കണ്‍സല്‍റ്റന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
തൃശൂര്‍