വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപാർട്മെന്റ് സംസ്ഥാനതലത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. മികച്ച വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറായി തിരുവനന്തപുരം സ്വദേശി വിഘ്നേഷ് ബി ശിവൻ ഒന്നാം സ്ഥാനത്തെത്തി. സൈലന്റ് വാലിയിൽ നിന്ന് പകർത്തിയ ആനയുടെ ചിത്രത്തിനാണ് സമ്മാനം. ‘ഇക്കഴിഞ്ഞ ജൂലൈയിൽ വനംവകുപ്പ് സംഘടിപ്പിച്ചൊരു സർവെയുടെ ഭാഗമായാണ് സൈലന്റ് വാലി യാത്ര തരപ്പെട്ടത്. സർവെ കഴിഞ്ഞുള്ള മടക്കത്തിനിടെയാണ് ഒരാന നദി മുറിച്ച് കടക്കാനുള്ള ശ്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. തലേന്ന് നല്ല മഴയായിരുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് കൂടുതലായിരുന്നു. മറുകരയിലേക്കെത്താൻ പല തവണ ആന ശ്രമം നടത്തി. പക്ഷേ, ഇടയ്ക്ക് കാൽവഴുതി അത് നദിയിൽ വീണു. ഉദ്ദേശം രണ്ടുമണിക്കൂറിേലറെ വെള്ളത്തിൽ കിടക്കേണ്ടി വന്നു. ഒരു വിധത്തിൽ രക്ഷപ്പെട്ട് ആന മറുകര തേടി. ആ വീഴ്ചയ്ക്ക് തൊട്ടു മുൻപെടുത്ത ചിത്രമാണ് ഫൊട്ടോഗ്രഫി അവാർഡിനായി അയച്ചുകൊടുത്തത്. ആ ചിത്രത്തിനാണ് ഒന്നാം സമ്മാനം കിട്ടിയത്, വിഘ്നേഷ് പറയുന്നു.
വന്യജീവി ഫൊട്ടോഗ്രഫി മത്സരത്തിൽ പാലക്കാട് സ്വദേശി വിനോദ് വേണുഗോപാൽ രണ്ടാം സ്ഥാനവും പാലക്കാട് സ്വദേശി മിത്രൻ എം എം മൂന്നാം സ്ഥാനവും നേടി.
മൂന്നാറിൽ നിന്നു പകർത്തിയ നിശാശലഭ (Moth)ത്തിന്റെ ചിത്രമാണ് രണ്ടാം സ്ഥാനത്തിന് വിനോദ് വേണുഗോപാലിനെ അർഹനാക്കിയത്.