വർഷങ്ങളായി അയർലൻഡിൽ ആണ് കുഞ്ഞുമോനും കുടുംബവും. നാട്ടിൽ ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാനായി സമീപിച്ചത് ആർക്കിടെക്ട് ശ്രീരാജിനെ. കോട്ടയം പരുത്തുംപാറയിലെ ഒരു ഏക്കറോളം വരുന്ന നിറയെ മരങ്ങളുള്ള പ്ലോട്ടാണ് വീട് വയ്ക്ക്കാനായി തിരഞ്ഞെടുത്തത്. ഭൂമി രണ്ട് ലെവലാക്കി മാറ്റിയിരുന്നു. കോർട്‌യാർഡ് വീട് എന്ന തീമിലാണ് ഡിസൈൻ ചെയ്തത്.
ഫാമിലി ലിവിങ്, വീട്ടുകാർ ഒത്തുകൂടുന്ന മറ്റിടങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ കൂടുതൽ ആയാസവും സുഖപ്രദവുമാണ്. ഇതിനായി പകൽ വെളിച്ചം വീടിനകത്ത് എത്തിക്കുക, വീടിനകം പച്ചപ്പ് നിറക്കുക, ചൂട് കുറയ്ക്കാനുള്ള മാർഗ്ഗം സ്വീകരിക്കുക, കാറ്റ് കയറി കടന്നു പോകാനുള്ള ഇടങ്ങൾ ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻതൂക്കം നൽകി.
വരാന്തയിൽ നിന്ന് കയറി വരുന്നിടത്ത് തന്നെ ലിവിങ്ങിനെ പൊതിഞ്ഞാണ് ആദ്യത്തെ കോർട്‌യാർഡിന്റെ നിൽപ്പ്. ‘എൽ’ ആകൃതിയിലാണ് ക്രമീകരണം. പകൽ വെളിച്ചവും രാത്രി കാഴ്ചയും നിറച്ച് ഓപൻ സ്കൈ രീതിയിൽ ഒരുക്കിയ കോർട്‌യാർഡിന്റെ മുകളിൽ വേലിക്കല്ലാണ് നൽകിയത്. പന പിടിപ്പിച്ചും പുല്ല് വിരിച്ചും ഹരിതാഭ തീർത്തിട്ടുണ്ട്. കിടപ്പുമുറികളെയും കിച്ചനെയും ബന്ധിപ്പിക്കുന്ന കോറിഡോർ/ പാസ്സേജ് കോർട്‌യാർഡിനരികിലൂടെയാണ്.
പാസ്സേജിന്റെ മേൽക്കൂരയിൽ പർഗോളയാണ് നൽകിയത്. രാവിലെയും ഉച്ചക്കും വൈകുന്നേരവും വീടിനകത്ത് ഡൈനാമിക് രീതിയിൽ വെളിച്ചം തീർക്കുന്ന മാജിക്കും പർഗോളയുടെ മറ്റൊരു സംഭാവനയാണ്. വിശാലമായ കിടപ്പുമുറികളിലെ വലിയ ജനലുകൾ പുറംകാഴ്ചയുടെ ഭംഗിയും കാറ്റിനെയും അകത്തേക്ക് ക്ഷണിക്കുന്നു.
2604 ചതുരശ്രയടി വീടിനെ മൂന്ന് മേഖലയായാണ് തിരിച്ചിരിക്കുന്നത്. പോർച്ച്, കിച്ചൻ, ഗെസ്റ്റ് ബെഡ്റൂം, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ അടങ്ങുന്നതാണ് ഒരു ഭാഗം. മൂന്ന് കിടപ്പുമുറികളും വരുന്നതാണ് അടുത്ത ഭാഗം. ഈ രണ്ടിടങ്ങളെയും ബന്ധിപ്പിക്കുന്ന ജോലിയാണ് നടുക്കുള്ള കോർട്‌യാർഡിനും പാസ്സേജിനും ഉള്ളത്. സ്വകാര്യത കണക്കിലെടുത്ത് ഒരുക്കിയ കിടപ്പുമുറികളിലേക്ക് ഒരിടത്ത് നിന്നും കാഴ്ചയെത്തില്ല.
ഭൂമി രണ്ട് ലെവലാക്കി ആദ്യമേ തിരിച്ചിരുന്നു. താഴ്ഭാഗത്താണ് പോർച്ച്. ഇവിടെ നിന്നും പടികൾ കയറി വരാന്തയിലേക്കും അവിടെ നിന്ന് വീടിനകത്തേക്കും പ്രവേശിക്കാം. അതുപോലെ തന്നെ വീടിന്റെ മുൻവശത്തെ നീളൻ വരാന്ത കടന്നും അകത്തെത്താം. ലിവിങ്ങും ഡൈനിങ്ങും ഹാളിൽ വേർതിരിച്ചു. കോമൺ ടോയ്‌ലറ്റിനും വാഷ്ഏരിയക്കും ഹാളിൽ തന്നെ ഇടം നൽകി.
കടപ്പാട്: ശ്രീരാജ്, 4D ആർക്കിടെക്ട്സ്, കോട്ടയം
4darchitects2009@gmail.com