Saturday 01 January 2022 01:10 PM IST : By രജസ്ഖാൻ മാളിയാട്ട്

ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന സന്ദർശനം; ഷാജിയും കുടുംബവും മരണത്തെ മറികടന്നത്...

Malappuram-Thattukada പാലക്കലിൽ നടത്തുന്ന തട്ടുകടയിൽ ഷായജിയും സുമയ്യത്തും ഫോട്ടോ: രജസ്ഖാൻ മാളിയാട്ട്

തിരൂരങ്ങാടി ദേശീയപാതയ്ക്കപാതയ്ക്കരികെ പാലക്കലിൽ ഷായജിയും സുമയ്യത്തും നടത്തുന്ന തട്ടുകടയ്ക്ക് പ്രതീക്ഷയുടെ കഥ പറായാനുണ്ട്. കോവിഡ് നൽകിയ പ്രതിസന്ധിയും വിധിയുടെ തിരിച്ചടികളും ഷാജിയേയും കുടുംബത്തേയും മരണത്തോളം തള്ളിവിട്ടിരുന്നു. ദാരിദ്ര്യവും പട്ടിണിയും സഹിക്കാനാകാതെ വന്നപ്പോൾ ആത്മഹത്യയെക്കുറിച്ചുവരെ ഷാജിയും കുടുംബവും ചിന്തിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനം നിലച്ചു. ഉമ്മ വീണു കിടപ്പിലായി. വരുമാനമാർഗങ്ങളെല്ലാം അടഞ്ഞു. ആത്മഹത്യ എന്ന ച്ന്തയിലേക്ക് നീങ്ങുമ്പോഴാണ് ഗ്രാമപഞ്ചായത്ത് മെമ്പർ അവരുടെ ജീവിത്തിലേക്ക് കടന്നു ചെന്നത്. അതുവഴി സഹായവുമായി ഒരു നാടുതന്നെ മുന്നോട്ടു വന്നപ്പോൾ ഇവരുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ തളിർത്തു. കഴിഞ്ഞ മാസം നാട്ടുകാരുടെ സഹായത്തോടെ ദേശീയപാത പാലക്കലിൽ തുടങ്ങിയ തട്ടുകട ഇപ്പോൾ പുതുവർഷത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ഷാജിയും ഭാര്യ സുമയ്യത്തും 3 മക്കളും ഷാജിയുടെ ഉമ്മയും അടങ്ങുന്ന കുടുംബം വെളിമുക്ക് ആലുങ്ങൽ കുഴിമ്പാട്ട് പാടത്ത് വാടക വീട്ടിലാണ് താമസം.

വേങ്ങര അച്ചനമ്പലത്ത് ഹോട്ടൽ നടത്തിയിരുന്ന ഷാജിയുടെ ജീവിത്തിലും വില്ലനായത് കോവിഡ്. പകർച്ചവ്യാധി കച്ചവടം താറുമാറായി. അവിടെ താമസിച്ചിരുന്ന വീടിന്റെ വാടക പോലും കൊടുക്കാൻ പറ്റാതായി. തുടർന്നാണ് ഹോട്ടൽ ഒഴിവാക്കി വെളിമുക്കിലേക്കു താമസം മാറ്റിയത്. ഷാജിയുടെ ഉമ്മ വീണു പരിക്കു പറ്റിയതോടെ കുടുംബത്തിന്റെ താളംതെറ്റി. ഉമ്മയെ പരിചരിക്കാനായി ഇരുവർക്കും നിൽക്കേണ്ടി വന്നതോടെ വരുമാനം നിലച്ചു. ഭാര്യയുടെയും മക്കളുടെയും സ്വർണമെല്ലാം വിറ്റു വീട്ടു ചെലവ് കണ്ടെത്തിയെങ്കിലും അതും തീർന്നതോടെ വീട് പട്ടിണിയിലായി. കുടുംബത്തിന്റെ ഈ അവസ്ഥ അയൽവാസികൾ പോലും അറിഞ്ഞിരുന്നില്ല.

ആത്മഹത്യ അല്ലാതെ മറ്റു മാർഗമില്ല എന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഉമ്മയുടെ രോഗവിവരം അന്വേഷിക്കാനായി വാർഡ് അംഗം ജാസ്മിൻ മുനീറും പാലിയേറ്റീവ് പ്രവർത്തകരും വരുന്നത്. കഞ്ഞിവെള്ളമുണ്ടോ എന്നു ചോദിച്ചപ്പോഴാണ് വീട്ടിൽ ചോറുവച്ചിട്ടുതന്നെ ദിവസങ്ങളായെന്ന് അവർ മനസ്സിലാക്കിയത്. ഉടനേ മെമ്പർ ജാസ്മിൻ ഇടപെട്ട് അരിയും മറ്റു സാധനങ്ങളും എത്തിച്ചു. 3 മക്കളും സ്കൂൾ പഠനത്തിന് സൗകര്യമില്ലാതെ വീട്ടിലിരിക്കുകയായിരുന്നു. മൂവരെയും ജാസ്മിൻ ഇടപെട്ട് വെളിമുക്ക് വിജെ പള്ളി സ്കൂളിൽ ചേർത്തു. കുടുംബത്തിന് നിത്യവരുമാനം കണ്ടെത്താനായി ഒരു തട്ടുകട ഇട്ടുകൊടുക്കാനും തീരുമാനിച്ചു. മേശ, കസേര, ഗ്യാസ്, അടുപ്പ് എന്നിങ്ങനെ നാട്ടിലെ പലരും സഹായവുമായി രംഗത്തെത്തി. അങ്ങനെ ഡിസംബർ 9ന് പാലക്കലിൽ തട്ടുകട തുടങ്ങി. വൈകുന്നേരം 4 മുതൽ 11 വരെ കച്ചവടം. അപ്പോൾ മക്കളാണ് ഉമ്മയെ നോക്കുക.