കഴിഞ്ഞ ദിവസമാണ് സ്‌കൂൾ ക്ലാസ് മുറിയിലെ പൊത്തിൽ കാലിട്ട വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ചത്. പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൾ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹ്ന ഷെറിനാണ് (10) മരണപ്പെട്ടത്. സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനു കാരണമായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് നടനും സംവിധായകനുമായ നാദിർഷ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.
"അവൾക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ? ഒരുപാട് സങ്കടം... സോഷ്യൽ മീഡിയയിൽ പുതിയ വാർത്തകളും കേസുകളും വരും... വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് പോലെ ഈ വാർത്തയും കുറച്ചു കഴിയുമ്പോൾ അപ്രത്യക്ഷമാകും. മറക്കും. പക്ഷെ, ആ കുഞ്ഞിനെ ബാപ്പ വരുന്നതു വരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ... ദേഷ്യം..."- നാദിർഷ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷെഹ്നയുടെ മരണം. ഗവ. സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഷെഹ്ന ഷെറിൻ. ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ വച്ച് ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെട്ടിരുന്നു. കാൽ പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. പിന്നീട് ത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി കുട്ടിയുടെ നില വഷളായതോടെ വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ലക്ഷണങ്ങൾ പാമ്പു കടിയേറ്റതിന്റെയാണെന്ന് പരിശോധിച്ച ഡോ. ജാക്സൺ തോമസ് പറഞ്ഞു. സഹോദരങ്ങൾ: അമിയ ജബിൻ, അഖിൽ.