പബ്ജി കളിക്കാൻ മകന് ഇന്റർനെറ്റ് റീചാർജ് ചെയ്തു നൽകിയില്ല. ദേഷ്യത്തിൽ കറിക്കത്തി കൊണ്ട് അച്ഛന്റെ തലയറുത്ത് മകൻ. കർണാടകയിലെ ബെലഗാവിയിലാണ് ഞെട്ടിക്കുന്ന സംഭവം. 21 വയസ്സുകാരനായ മകൻ രഘുവീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പബ്ജി ഗെയിമിന് അടിമയായിരുന്നു രഘുവീർ.
മൊബൈൽഫോണിൽ ഇന്റർനെറ്റ് തീർന്നതോടെ റീചാർജ് ചെയ്യാൻ ആവശ്യപ്പെട്ട് അച്ഛനെ മകൻ നിരന്തരം ശല്യപ്പെടുത്തി. ശങ്കരപ്പ വിസമ്മതിച്ചതോടെ കറിക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. രഘുവീറിന്റെ അമ്മയുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. ഉടൻതന്നെ ശങ്കരപ്പയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛനെ ഉപദ്രവിക്കുന്നത് തടഞ്ഞ അമ്മയെയും മകൻ ഉപദ്രവിച്ചു. ദേഷ്യം അടങ്ങാതെ ശങ്കരപ്പയുടെ കയ്യും കാലും മകൻ അറുത്തെന്ന് അമ്മ പൊലീസിൽ മൊഴി നൽകി. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമക്കാരനാണ് പ്രതിയായ രഘുവീർ. ഇയാൾ ജോലിയ്ക്ക് പോയിരുന്നില്ല. രഘുവീറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.