ഭർത്താവ് തുന്നിയ ബ്ലൗസ് ഇഷ്ടപ്പെടാതെ യുവതി ആത്മഹത്യ ചെയ്തതതായി റിപ്പോർട്ട്. ഹൈദരാബാദിലാണ് ദാരുണ സംഭവം നടന്നത്. തയ്യൽക്കാരനായ ശ്രീനിവാസിന്റെ ഭാര്യ വിജയലക്ഷ്മിയെയാണ് (35) കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;
വിജയലക്ഷ്മിയും ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം ഹൈദരാബാദിലെ ഗോൽനക തിരുമല നഗറിലാണ് താമസിച്ചിരുന്നത്. വീടുകൾ തോറും കയറിയിറങ്ങി വസ്ത്രങ്ങൾ വിറ്റും, തയ്ച്ചു നൽകിയുമാണ് ശ്രീനിവാസ് ഉപജീവനം നടത്തിയിരുന്നത്. വിജയലക്ഷ്മിക്ക് ശ്രീനിവാസ് തയ്ച്ച് നല്‍കിയ ബ്ലൗസ് ഇഷ്ടപ്പെടാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ബ്ലൗസ് തന്റെ ഇഷ്ടപ്രകാരം വീണ്ടും തുന്നാൻ വിജയലക്ഷ്മി ആവശ്യപ്പെട്ടു. എന്നാൽ ശ്രീനിവാസ് അതിന് വഴങ്ങിയില്ല. മാത്രമല്ല, ബ്ലൗസിന്റെ തുന്നലെല്ലാം അഴിച്ച് സ്വന്തം ഇഷ്ടപ്രകാരം വിജയലക്ഷ്മിയോട് തുന്നിക്കോളാനും പറഞ്ഞു.
ഭർത്താവിന്റെ പ്രവൃത്തി വിജയലക്ഷ്മിയെ പ്രകോപിപ്പിച്ചു. ശ്രീനിവാസിനെ പുറത്താക്കി കിടപ്പുമുറിയുടെ വാതിലടച്ചു. പിന്നീട് സ്കൂളിൽ നിന്ന് തിരികെയെത്തിയ കുട്ടികൾ കിടപ്പുമുറി തുറന്നപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന വിജയലക്ഷ്മിയെയാണ്. മുൻപും വിഷമങ്ങളുണ്ടാകുമ്പോൾ വിജയലക്ഷ്മി മുറിയടച്ച് ഇരിക്കാറുണ്ടെന്നും അതുപോലെ ദേഷ്യപ്പെട്ട് ഇരിക്കുകയാണെന്നാണ് താൻ കരുതിയതെന്ന് ശ്രീനിവാസ് പറയുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായില്ല. മരണത്തിൽ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.