ഇത്തവണത്തെ ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ടാഗോർ തിയറ്ററിൽ ഒരു സർപ്രൈസ് ഉണ്ട്. അവിടെവച്ച് സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ ജഗനെ പരിചയപ്പെടാം. മാത്രമല്ല, നല്ല സ്വാദിഷ്ടമായ കിളിക്കൂട്, ക്രബ്ഡ് ലോലിപോപ്, എഗ് സമൂസ, ചിക്കന്‍ സമൂസ തുടങ്ങി പതിനഞ്ചോളം വിഭവങ്ങൾ രുചിച്ചു നോക്കുകയും ചെയ്യാം. താരപുത്രൻ ജഗൻ തുടങ്ങിയ സമൂസ കോർണറാണ് ചലച്ചിത്ര മേളയിലെ താരം.
സാധാരണ ഒരു സംവിധായകന്റെ മകൻ സിനിമയിലേക്ക് വരുമെന്ന് ധരിച്ചിരിക്കുന്നവർക്ക് തെറ്റുപറ്റും ജഗന്റെ കാര്യത്തിൽ. അമ്മ ആനിയുടെ വഴിയേ രുചിയുടെ ലോകമാണ് ജഗന് കൂടുതൽ ഇഷ്ടം. ചലിച്ചിത്രമേളയില്‍ സജീവമായി ജഗനുണ്ടെങ്കിലും, അത് സിനിമ കാണാനല്ല എന്നുമാത്രം. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റില്‍ ഡെലിഗേറ്റ്‌സുകള്‍ക്ക് രുചികരമായ ഭക്ഷണം ലഭ്യമാക്കുകയാണ് ജഗൻ.
മകന്റെ ഇഷ്ടത്തിന് അച്ഛന്‍ ഷാജി കൈലാസ് സമ്മതം അറിയിച്ചതോടെ ജഗനും കൂട്ടുകാരും ചേര്‍ന്ന് സമൂസ കോര്‍ണര്‍ ആരംഭിച്ചു. ജഗന്റെ സ്‌പെഷ്യൽ വിഭവങ്ങളുടെ സ്വാദ് തിരിച്ചറിഞ്ഞ നിര്‍മ്മാതാവ് സുരേഷ് കുമാറും അക്കാദമി ചെയര്‍മാന്‍ കമലുമാണ് ടാഗോർ തിയറ്ററിൽ സമൂസ കോര്‍ണര്‍ ഇടാന്‍ പ്രേരിപ്പിച്ചത്.