ഒരു മെക്‌സിക്കൻ അപാരതയുടെ വിജയാഘോഷങ്ങള്‍ക്കിടെ നടന്‍ ടോവിനോ തോമസ് ഒരു ആരാധകനെ അസഭ്യം വിളിക്കുന്നതിന്റെ വിഡിയോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഷയത്തിൽ ടോവിനോയെ കുറ്റപ്പെടുത്തി നിരവധിപേർ എത്തി. എന്നാൽ അവിടെ നടന്ന സംഭവം വിശദീകരിച്ച് ടോവിനോയും രംഗത്തെത്തി. കണ്ണൂരിൽ സിനിമയുടെ വിജയാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രശ്നത്തെക്കുറിച്ച് ടോവിനോ വിശദീകരിച്ചത്.
"ആൾക്കൂട്ടത്തിനൊപ്പം നടക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. കഴിഞ്ഞതവണ ഒരു തിയറ്ററിൽ അഞ്ഞൂറോളം പേരുടെ നടുക്കായിരുന്നു ഞാൻ. അവരുടെ സ്നേഹം ഏറ്റവുവാങ്ങുന്ന സമയത്താണ് ഒരാൾ പുറകിൽ നിന്ന് പിച്ചുന്നത്. പിച്ചി, നുള്ളി എന്നിങ്ങനെ പറഞ്ഞ് പരാതിപ്പെടാൻ ഞാൻ നഴ്സറി കുട്ടിയൊന്നുമല്ല. പക്ഷേ എനിക്ക് അവിടെ വിഷമം വന്നത് അത്രയും പേരുടെ ഇടയ്ക്ക് ഒരാൾ നമ്മളെ ഉപദ്രവിക്കാനുള്ള മനസ്സ് കാണിച്ചത് ഭയങ്കരമായി വിഷമിപ്പിച്ചു. ആൾക്കൂട്ടത്തിനിടയ്ക്ക് നിന്നുകൊണ്ട് ആർക്കും ആരേയും ഉപദ്രവിക്കാം എന്ന അവസ്ഥ ദയനീയവും ഭയാനകവുമാണ്.
ഈ സംഭവം നേരത്തേ തന്നെ പ്രേക്ഷകരുമായി പങ്കുവെയ്ക്കണമെന്ന് കരുതിയിരുന്നതാണ്. അയാളെ ചീത്ത വിളിച്ചത് മോശമായി പോയെന്ന് പലരും പറഞ്ഞു. എന്നാല്‍ അതിന് ഒരു അവസരം തരപ്പെട്ടില്ല. അയാളെ തെറി പറഞ്ഞു എന്നത് മോശമായിപ്പോയി എന്ന് ബോധ്യമുണ്ട്. ഒരാളെ തെറിപറയണമെന്ന് കരുതിക്കൂട്ടിയൊന്നുമല്ല ഞാനവിടെ പോയത്. പെട്ടെന്നുണ്ടായ ഒരു പ്രതികരണമായിരുന്നു. ഞാന്‍ അവരോട് കാണിച്ച സ്‌നേഹവും ബഹുമാനവും ഒരല്‍പം പോലും അവര്‍ എന്നോട് തിരിച്ചു കാണിച്ചില്ലല്ലോ എന്ന ചിന്തയാണ് എന്നെ ചൊടിപ്പിച്ചത്."– ടോവിനോ പറയുന്നു.
ഈ സംഭവത്തിന്റെ ചൂടാറും മുൻപ് സമാനമായ മറ്റൊരു സംഭവം കൂടി അരങ്ങേറി. മെക്‌സിക്കന്‍ അപാരതയുടെ കഴിഞ്ഞദിവസം നടന്ന പ്രചാരണത്തിനെത്തിയതായിരുന്നു ടോവിനോയും രൂപേഷ് പീതാംബരനും ഉള്‍പ്പെടെയുള്ളവര്‍. കാറില്‍ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെ ആരോ ഒരാള്‍ തന്നെ തല്ലിയെന്നായിരുന്നു ടോവിനോയുടെ ഇത്തവണത്തെ ആരോപണം. ആരോ സ്നേഹം പ്രകടിപ്പിച്ചതാണെന്ന് ചുറ്റുമുള്ളവർ ടോവിനോയോട് പറഞ്ഞെങ്കിലും താരമതൊന്നും ചെവികൊണ്ടില്ല. പിന്നീട് ഏറെനേരം പിണങ്ങി കാറിലിരുന്നു. അയാളെന്തിനാണ് തന്നെ തല്ലിയതെന്ന് ചോദിക്കണമെന്നും എന്നിട്ടേ താന്‍ പുറത്തിറങ്ങൂ എന്നും താരം വിളിച്ചുപറയുന്നുണ്ടായിരുന്നു. തുടർന്ന് രൂപേഷ് പീതാംബരൻ ഇടപെട്ടാണ് പ്രശ്‌നം പരിഹരിക്കുന്നത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ടോവിനോയ്ക്കെതിരെ ട്രോളുകളുടെ പെരുമഴ തന്നെയായി.