യുപിയിലെ ആറു വയസുകാരിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ വാർത്ത കേട്ട് വിറങ്ങലിക്കുകയാണ് രാജ്യം. ദുർമന്ത്രവാദത്തിനായി ഒരു കുഞ്ഞിന്റെ വയറുകീറി കരൾ പുറത്തെടുത്ത സംഭവം നാടിനെയൊന്നാകെ ലജ്ജിപ്പിക്കുകയും ചെയ്യുന്നു. സംഭവത്തെ രാഷ്ട്രീയവും അതിരുകളും മാറ്റിവച്ച് ഏവരും അപലപിക്കുമ്പോഴും വികലമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്. അത്തരക്കാർക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്. ഫെയ്സ്ബുക്കിലൂടെയാണ് ഡോ. നെൽസന്റെ പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
ഇതിലും വലിയ ദുരന്തമൊന്നും ഇനി കാണാനില്ല..
ഉത്തർപ്രദേശിൽ ആറ് വയസുകാരിയെ മന്ത്രവാദത്തിനായി ബലാത്സംഗം ചെയ്ത് കൊന്ന വാർത്തയുടെ ലിങ്ക് എങ്ങനെയോ മുന്നിലെത്തി.
അറിയാതെ അതിൻ്റെ കമൻ്റ് സെക്ഷനൊന്ന് നോക്കിപ്പോയി.
ഉത്തരേന്ത്യ മാത്രമാണോ നിങ്ങളുടെ പ്രശ്നമെന്ന് ചോദിക്കുന്നയാൾ..
ഒരു കുഞ്ഞിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതൊന്നും ഒന്നുമേയല്ല, ഉത്തരേന്ത്യയെക്കുറിച്ച് പറഞ്ഞതാണ് അയാളുടെ പ്രശ്നം.
അതിലും വലുത് തൊട്ട് താഴെയുണ്ടായിരുന്നു. അതിലും വലിയ ന്യായീകരണവുമായിട്ട്..
കേരളത്തിലും ദുർമന്ത്രവാദമുണ്ടായിരുന്നെന്ന് തുടങ്ങി പി.പി.ഇ കിറ്റ് ഇട്ട് കൊവിഡ് രോഗിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് അവസാനിക്കുന്ന കമൻ്റ്.
പ്രൊഫൈൽ ഒരു വനിതയുടേതാണെന്ന് കണ്ടപ്പൊ ഞെട്ടൽ പൂർണമായി.
പിന്നെ കൂടുതലൊന്നും വായിക്കാൻ നിന്നില്ല..
മതിയായി.. ഹോ !!