നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിൽ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ടത് ഒരു ടിക്ടോക്ക് താരത്തിന്റെ പേരായിരുന്നു. ആദ്യം അന്‍വര്‍ എന്നായിരുന്നു വെളിപ്പെടുത്തിയിരുന്നത്. പിന്നീടത് വ്യാജമാണെന്ന് തെളിഞ്ഞു. ഒടുവിൽ ആകാംക്ഷയ്ക്ക് വിരമമിട്ട് കാസര്‍കോടുകാരനായ ടിക് ടോക് താരം കൊച്ചിയിലെത്തി. യാസിര്‍ എന്നാണ് ഇയാളുടെ പേര്. കേസുമായി ബന്ധപ്പെട്ട് പൊലീസ് യാസിറിന്റെ മൊഴിയെടുക്കുകയാണ്.
"പൊലീസ് വിളിപ്പിച്ചതുകൊണ്ടുമാത്രം വന്നതാണ്. കേസുമായി എനിക്ക് ഒരു ബന്ധവുമില്ല. ഷംന കാസിമിനെയോ, കേസിലെ പ്രതികളെയോ അറിയില്ല."- യാസിര്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ദുബായില്‍ ബിസിനസ് നടത്തുകയാണ് യാസിര്‍. നാല് മാസം മുന്‍പ് കേരളത്തിലെത്തി. ദുബായിലിരുന്ന സമയത്താണ് ടിക്ടോക് വിഡിയോകള്‍ ചെയ്തിരുന്നതെന്നും യാസിര്‍ പറഞ്ഞു.
ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ താരത്തിന് വിവാഹമാലോചിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചത് യാസിറിന്റെ ചിത്രമായിരുന്നു. വിവാഹത്തട്ടിപ്പ് സംഘത്തിന് പിന്നാലെ ഷംനയുടെ വീട്ടിലെത്തിയ സിനിമാ നിര്‍മാതാവിനെ പൊലീസ് ചോദ്യം ചെയ്യും. വിവാഹ തട്ടിപ്പ് സംഘം ഷംനയുടെ വീട്ടിലെത്തിയതിന് പിന്നാലെ നിര്‍മാതാവും ഷംനയുടെ വീട്ടിലെത്തിയിരുന്നു. വ്യാജ വരന്റെ അമ്മ സുഹറയായി അഭിനയിച്ച വാടനപ്പള്ളിക്കാരി വീട്ടമ്മയെയും പൊലീസ് തേടുന്നുണ്ട്.