തിരുവനന്തപുരത്ത്, വിവാഹത്തിനു മുൻപു ജനിച്ച കുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ ദത്ത് നൽകിയ സംഭവം പൊതുസമൂഹത്തിൽ ചൂടുപിടിച്ച ചർച്ചയാകാകുയാണ്. കവടിയാർ സ്വദേശി ബി.അജിത്കുമാറുമായുള്ള ബന്ധത്തിൽ അനുപമ ഗർഭം ധരിച്ചത് അനുപമയുടെ വീട്ടുകാർ അറിഞ്ഞത് എട്ടുമാസം ഗർഭിണിയായിരിക്കെയാണ്. കുഞ്ഞിനു വളർച്ചയില്ലെന്നു തെറ്റിദ്ധരിപ്പിച്ചു ഗർഭഛിദ്രം നടത്താനുള്ള ശ്രമം പാളിയപ്പോഴാണ്, ശിശുക്ഷേമസമിതിയിൽ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള ആസൂത്രണം നടത്തിയതെന്നാണ് അനുപമ ആരോപിക്കുന്നുത്. പ്രസവിച്ചു മൂന്നാം മാസം എടുത്തു മാറ്റിയ കുഞ്ഞിനെ തേടിയുള്ള അനുപമയുടെ നിയമ പോരാട്ടം തുടരുമ്പോൾ,അജിത്തിന്റെ ആദ്യ ഭാര്യ രംഗത്തെത്തുകയാണ്. പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ നാസിയ ആരോപിക്കുന്നു. അനുപമ സമ്മതപത്രം നൽകിയത് താനും കണ്ടിരുന്നെന്നും നാസിയ പറഞ്ഞു. തന്റെ ഭർത്താവായിരിക്കെയാണ് അജിത്ത് അനുപമയുമായി അടുത്തത്. കുട്ടിയുണ്ടായ ശേഷം ഭീഷണിപ്പെടുത്തിയാണ് വിവാഹമോചനം നേടിയതെന്നും നാസിയ ആരോപിച്ചു.
‘എനിക്ക് പരാതി കൊടുക്കാൻ ആരുമില്ല. സഹായിക്കാൻ ആരുമില്ല. അനുപമ സൈൻ ചെയ്തു കൊടുത്തത് ഞാൻ കണ്ടതാണ്. ഞാൻ വായിച്ചും നോക്കിയതാണ്. എനിക്ക് നിന്റെ കൂടെ ഇരിക്കേണ്ട എന്നു പറഞ്ഞ് എന്നെ വിട്ട് പോയതാണ്. അവർ നിയമപരമായി വിവാഹം കഴിച്ചുവെന്ന് കരുതുന്നില്ല. ഡിവോഴ്സ് ചെയ്യില്ലെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. കുഞ്ഞ് ഡെലിവറി ആയിട്ടും ഇതുവരെയും ഭർത്താവ് അറിഞ്ഞില്ലെന്നാണ് പറയുന്നത്. മൂന്ന് മാസം വരെയും ചെക്കപ്പിന് പോയത് അയാളാണ്. അതെല്ലാം കള്ളത്തരമാണ്. എന്റെ കൺമുന്നിൽ വച്ചുവരെ അയാൾ വിളിക്കുമായിരുന്നു. ’– നാസിയ പറയുന്നു.