ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മൂന്നു വയസുകാരൻ മരണപ്പെട്ടു.പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് നിലത്തുകിടന്നു കരയുന്ന പിതാവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കണ്ണു നിറയ്ക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നാണ് ഈ ദാരുണ കാഴ്ച.
ഉത്തര്‍പ്രദേശിലെ കനൗജിലുള്ള ആശുപത്രിയിലാണ് സംഭവം. പ്രേംചന്ദ്, ആശാദേവി എന്നീ മാതാപിതാക്കളാണ് മൂന്നു വയസുകാരനായ മകന്‍ അഞ്ജുവിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നത്. കടുത്ത പനിയുമായി ഇവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ കുട്ടിയെ നോക്കാൻ ഡോക്ടർ തയാറായില്ല. മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു.
ഇതോടെ കയ്യിൽ പണമില്ലാതെ അച്ഛൻ വിഷമിച്ചു. ആശുപത്രിയിലുണ്ടായിരുന്നവർ പ്രശ്നത്തിൽ ഇടപെട്ടതോടെ ഡോക്ടർമാർ കുട്ടിയെ നോക്കാൻ തയാറായി. പക്ഷേ, അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്‍ഡിടിവിയാണ് വാർത്ത പുറത്തുവിട്ടത്.