Thursday 08 April 2021 03:08 PM IST : By സ്വന്തം ലേഖകൻ

‘പന്തികേട് മണക്കുന്നു, ജാനകിയുടെ മാതാപിതാക്കൾ ശ്രദ്ധിക്കണം’: വിഷം വമിക്കുന്ന പോസ്റ്റ്: മറുപടി നൽകി സോഷ്യൽ മീഡിയ

janaki

ചടുലവും ഹൃദ്യവുമായ ചുവടുകളുമായി സോഷ്യൽ മീഡിയയിൽ കളംനിറഞ്ഞ രണ്ടു പേർ. അവരുടെ നൃത്തം സോഷ്യൽ മീഡിയക്ക് പ്രിയങ്കരമായത് അതിവേഗം. തൃശൂർ മെഡിക്കൽ കോളേജ്‌ വിദ്യാർത്ഥികളായ ജാനകിയും നവീനും 'റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...' എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്തപ്പോൾ ലക്ഷക്കണക്കിന് പേരാണ് ഹൃദയം കൊണ്ടേറ്റെടുത്തത്. ഇരുവരും വൈറലായി എന്നു മാത്രമല്ല കേരളത്തിന്റെ അതിരുകൾ താണ്ടി കടലും കടന്ന് ആ നൃത്തം ഖ്യാതി നേടി.

പക്ഷേ ആ നിഷ്ക്കളങ്കമായ പ്രകടനത്തിലും വിദ്വേഷം കലർത്തി ഒരു കൂട്ടം. നവീനിന്റേയും ജാനകിയുടേയും പേരിനോട് ചേർന്നുള്ള റസാഖ്, ഓം കുമാർ എന്നീ പേരുകൾ ചേർത്തു പിടിച്ച് മതത്തിന്റെ നിറം നൽകി ഒരു കൂട്ടം. ‘ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണ് നിമിഷയുടെ അമ്മ തെളിയിക്കുന്നത്.’ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പിലെ വരികള്‍ ഇങ്ങനെയാണ്. വിഷം വമിക്കുന്ന ഇത്തരം പരാമർശങ്ങൾക്കെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

ജാനകിയുടെ അച്ഛനും അമ്മയും ഇത്തരം വിഷജീവികളെ മാത്രം പേടിച്ചാൽ മതിയെന്നാണ് മറുപടി കമന്റായി പലരും പങ്കുവയ്ക്കുന്ന അഭിപ്രായം. വിദ്യാർത്‌ഥികൾ ഒന്നിച്ച്‌ നൃത്തം ചെയ്‌താൽ എന്ത് സംഭവിക്കുമെന്ന് ഡോ. ഷിംന അസീസ് ചോദിക്കുന്നു. അച്‌ഛന്റെ പേരും ജാതകവും നോക്കി കൂട്ട്‌ കൂടാൻ ഞങ്ങൾക്ക്‌ സൗകര്യമില്ലെന്നും ഡോ. ഷിംന കുറിക്കുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിദ്വേഷ കുറിപ്പിലെ വരികൾ:

”ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.”