ശരീരത്തിന് മുറിവേറ്റാൽ ചികിത്സിച്ചു ഭേദമാക്കാം. മനസിനേറ്റ മുറിവുകൾ ഉണക്കാൻ ആർക്കാണ് കഴിയുക. കാൻസർ വേദന വരിഞ്ഞുമുറുക്കുമ്പോഴും ഹൃദയം നുറുക്കിയ വാക്കുകളെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് ജിൻസി ബിനു. ഈ ലോകത്ത് കാൻസറിനേക്കാൾ മൂർച്ചയേറിയ വാക്കുകളുണ്ടെന്ന ആമുഖത്തോടെയാണ് ജിൻസിയുടെ കുറിപ്പ്. ‘ഒന്നിനും കൊള്ളാതെ ജീവിക്കുന്നതിലും നല്ലത്.... ഇതൊന്നും ഇല്ലാതിരിക്കുന്നതാ.... ചെയ്ത പാപങ്ങൾടെ ശിക്ഷയാ ക്യാൻസർ വന്നത്.’ എന്നിങ്ങനെ മനസു നോവിച്ച അനുഭവങ്ങൾ എണ്ണിപ്പറഞ്ഞാണ് ജിന്സി കുറിപ്പ് പങ്കുവയ്ക്കുന്നത്. വേദനയുടെ നിമിഷങ്ങളെ അതിജീവിച്ച് സ്വന്തം ലോകത്ത് രാജകുമാരിയായി ജീവിക്കുകയാണ് താനെന്നും അവർ കൂട്ടിച്ചർക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
"ക്യാൻസറാണെന്ന് കേട്ടപ്പോ പേടി തോന്നിയില്ലേ...അതറിഞ്ഞപ്പോ കുറേ കരഞ്ഞുകാണില്ലേ.....ഇങ്ങനെ ചിരിക്കാൻ..എങ്ങനാ പറ്റുന്നെ.....
എന്നൊക്കെ ചോദിച്ചവരോട്....
എന്തോത്തിനാന്നേ പേടി
അതുവരെ കണ്ടതൊക്കെ
കിനാവുകളാണെന്ന്
മനസിനെയൊന്നു പഠിപ്പിക്കാൻ.....
മണിക്കൂറുകളേ വേണ്ടി വന്നുള്ളൂ
ഈ ലോകത്ത് ക്യാൻസറിനേക്കാൾ മാരകമായ അവസ്ഥയൊക്കെയുണ്ട്.....
#മൂർച്ചയുള്ള_വാക്കുകളാൽ_തകർക്കപ്പെടുക
"ഒന്നിനും കൊള്ളാതെ ജീവിക്കുന്നതിലും നല്ലത്.... ഇതൊന്നും ഇല്ലാതിരിക്കുന്നതാ.....
"ചെയ്ത പാപങ്ങൾടെ ശിക്ഷയാ ക്യാൻസർ വന്നത്"....ഇതൊക്കെ....അവയിൽ ചിലത് മാത്രം....ഇനിയുണ്ട്.....പല സൈസിൽ....
പിടയ്ക്കണത്......ൻ്റെ കൈയിൽ
RCC യിലെ പീഡിയാട്രിക് വാർഡിലുണ്ട്....
ജനിച്ചു മാസങ്ങൾ മാത്രമായവർ അവരൊക്കെ എന്ത് പാപമാണോ
ചെയ്തത്
തുഴഞ്ഞ്....വലഞ്ഞ്... ഒരുവിധം കരകേറിവന്നപ്പോ....പ്രതീക്ഷിക്കാത്തിടത്ത് നിന്നൊരിക്കൽ അനുഗ്രഹിച്ചാശീർവദിച്ചു....
"നിനക്ക് ഇനീം ക്യാൻസർ വരും"
എന്തോ വേണം പിന്നെ....
മനസങ്ങ് നിറഞ്ഞു...ഇപ്പഴും....
അതൊക്കെയിങ്ങനെ...
ഇടയ്ക്കിടെ തികട്ടാറുണ്ട്
എല്ലാവരോടും സ്നേഹം... നിങ്ങളില്ലാതെ...ഈ ഞാൻ ഇല്ല്യ
സ്വയം പണിതുയർത്തിയ കൊട്ടാരത്തിൽ....
സ്വയം തീർത്ത സിംഹാസനത്തിൽ....
ആലവട്ടങ്ങളും, വെഞ്ചാമരങ്ങളുമില്ലാതെ... സ്വയം അങ്ങട്ട് രാജകുമാരിയായി
പട്ടുമെത്തയൊരുക്കാനും....
അകമ്പടിയേകാനും തോഴിമാരെന്തിനാ
കൂട്ടിനുണ്ട്.....ഒരിക്കലും ഉണങ്ങാത്ത മുറിവേറ്റൊരു ഹൃദയവും....
കണ്ണീർമണികളുതിർത്തു
ചാർത്തിയ കിരീടവും
തീരാത്ത നോവുകളുടെ ചെങ്കോലും
എന്നാലും... ഇങ്ങനെ തലതിരിഞ്ഞ് നടക്കുന്നിടത്ത്....ഞാൻ പലപ്പോഴും ജയിക്കുന്നുണ്ട്....ഓടുന്നത്രയും ഓടട്ട്...ന്ന്