കൂടത്തായി കൊലപാതക പരമ്പരയിൽ ഷാജുവിന്റെ മകള്‍ ഒന്നര വയസ്സുകാരി ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയത് തന്ത്രപൂർവം. കുഞ്ഞിനെ കൊല്ലാൻ ലക്ഷ്യമിട്ട് സയനൈഡ് കുപ്പി ബാഗില്‍ ഒളിപ്പിച്ചാണ് ഷാജുവിന്റെ മൂത്ത മകൻ എയ്ബലിന്റെ ആദ്യ കുര്‍ബാന ദിവസം ജോളിയെത്തിയത്.
മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഷാജുവിന്റെ സഹോദരി ഷീന ആല്‍ഫൈന് ഭക്ഷണം നൽകുന്നത് കണ്ടു. തന്ത്രപൂര്‍വ്വം അടുക്കളയിലെത്തി ആരും കാണാതെ സയനൈഡ് ബ്രഡിൽ പുരട്ടി ഷീനയുടെ മുന്നില്‍ വച്ചിരുന്ന പ്ലെയിറ്റിലേക്ക് എടുത്തുവച്ചു. ഷീന ബ്രഡ്ഡ് മുറിച്ച് ഇറച്ചി ചാറില്‍ മുക്കി കുഞ്ഞിന് നൽകുകയായിരുന്നു.
വിദഗ്ധരുടെ ചോദ്യം ചെയ്യലിലാണ് ആല്‍ഫൈനെ കൊന്നത് താനാണെന്ന് ജോളി തുറന്നു സമ്മതിച്ചത്. മുൻപ് മരണം അറിയില്ലെന്ന് പറഞ്ഞത് വക്കീലിന്റെ ഉപദേശപ്രകാരമാണെന്നും ജോളി പറഞ്ഞു. പിഞ്ചു കുഞ്ഞായതിനാല്‍ കോടതിയില്‍ നിന്നു യാതൊരു ദയാദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്ന് നിയമ വിദഗ്ദർ ഉപദേശിച്ചിരുന്നതായും ജോളി പൊലീസിനോട് വെളിപ്പെടുത്തി.
ആൽഫൈന് കൊടുക്കാനായി ഭക്ഷണം എടുത്തുനൽകിയത് ജോളിയാണെന്ന് ഷാജുവിന്റെ സഹോദരി ഷീന മൊഴി നല്‍കിയിരുന്നു. മുറ്റത്തൊരുക്കിയ പന്തലില്‍ ഭക്ഷണം കഴിക്കുകയായിരുന്നു സിലി. ആല്‍ഫൈൻ അകത്തെ മുറിയിലായിരുന്നു. കുഞ്ഞിന് ഭക്ഷണം എടുത്തുകൊടുക്കാന്‍ സിലി ആവശ്യപ്പെട്ടതോടെ അടുക്കളയില്‍ എത്തിയ ജോളി ഭക്ഷണം എടുത്തുനല്‍ക്കുകയായിരുന്നു.
അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഈ സമയം ജോളിയും സക്കറിയയ്ക്കൊപ്പം ആശുപത്രിയിൽ ചെന്നിരുന്നു. ഷാജുവുമായി വിവാഹം നടന്നാല്‍ ആല്‍ഫൈനെ നോക്കേണ്ടി വരുമെന്ന ചിന്തയാണ് കുഞ്ഞിനെ കൊല്ലാൻ ജോളിയെ പ്രേരിപ്പിച്ചത്. പെൺകുഞ്ഞുങ്ങളെ തനിക്ക് വെറുപ്പായിരുന്നു എന്ന് ജോളി മുൻപ് മൊഴി നൽകിയിരുന്നു.