കളമശേരി ദേശീയപാതയിൽ മുനിസിപ്പൽ ഓഫിസിനു സമീപം പുലർച്ചെ കാർ മെട്രോ പില്ലറിലിടിച്ചു മറിഞ്ഞ് യുവതി മരണപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായത് പൊലീസിന് തലവേദനയായി. അപകടസമയത്തു കാറിനകത്തു യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് ആശുപത്രിയിൽ വച്ചു മുങ്ങിയതാണ് പൊലീസിനെ പ്രതിസന്ധിയിലാക്കിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഡ്രൈവർ, യുവാവിനെ പരിചയമില്ലെന്നു പറഞ്ഞതും വിഷമത്തിലാക്കി. യുവതിയുടെ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. വൈകിട്ട് 6.30 മുതൽ അപകടം നടക്കുന്നതുവരെയുള്ള യുവതിയുടെ ഫോൺകോളുകൾ പരിശോധിച്ചു. ഇവയിൽ എല്ലാ നമ്പറിലേക്കും വിളിച്ചു. ഒരു നമ്പർ മാത്രം റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ലെന്നു കണ്ടെത്തി. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കടമക്കുടിയിലാണെന്നും വരാപ്പുഴ സ്വദേശി ജിബിൻ ജോൺസൺ എന്നയാളാണെന്നും മനസ്സിലാക്കി.
പൊലീസ് സംഘം അവിടെയെത്തി സഹോദരിയുടെ വീട്ടിൽ നിന്നു ജിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതോടെയാണു മണിക്കൂറുകൾ നീണ്ട ദുരൂഹത നീങ്ങിയത്. അപകടത്തിൽപെട്ട കാറിന്റെ ഡ്രൈവറും യുവാവും നന്നായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപകടം നടന്നപ്പോൾ അതുവഴി വന്ന മഴുവന്നൂർ സ്വദേശിയാണ് കാറിൽ മൂവരെയും ആശുപത്രിയിലെത്തിച്ചത്. യുവതിയെയും ഡ്രൈവറെയും അത്യാഹിത വിഭാഗത്തിലേക്കു മാറ്റുന്നതിനിടയിൽ യുവാവ് പുറത്തേക്കു പോയി.
ലക്കുകെട്ട ഇയാൾ ആശുപത്രിയിൽ നിന്നു അധികം ദൂരത്തല്ലാതെ റോഡരികിൽ വീണു കിടന്നു. രാവിലെ 6 മണിയോടെയാണ് ഇയാൾക്ക് ബോധം വീണത്. ടൈൽ ജോലിക്കാരനായ ഇയാൾ സുഹൃത്തിനെ വിളിച്ചപ്പോഴാണ് അപകടമുണ്ടായതും യുവതി മരിച്ചതുമെല്ലാം അറിയുന്നത്. ഉടനെ കടമക്കുടിയിലേക്കു പോവുകയായിരുന്നു. അപകടം നടന്ന കാര്യം യുവതിക്കൊപ്പം സഞ്ചരിച്ചിരുന്ന ജിബിന് ഓർമയില്ലെന്നാണ് പറയുന്നതെന്നു പൊലീസ് പറഞ്ഞു. ഏതൊക്കെ വഴിയിലൂടെ വാഹനമോടിച്ചുവെന്നും ഇവർക്കറിയില്ലെന്നാണ് പൊലീസ് പറയുന്നത്.