ഞാലിയാകുഴിയിൽ താമസിക്കുന്ന കുടുംബം നിഷയെ ദത്തെടുത്തു വളർത്തിയതാണ്. ഇക്കാര്യം അറിയിച്ചാണ് പ്രകാശുമായുള്ള വിവാഹം നടത്തിയത്. നിഷയുടെ വളർത്തച്ഛനും വളർത്തമ്മയും പിന്നീട് മരിച്ചു. അച്ഛനും അമ്മയും ആരാണെന്നോ എവിടെ നിന്നാണ് നിഷയെ എടുത്തു വളർത്തിയതെന്നോ നിഷയോ ബന്ധുക്കളോ ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്ന് പ്രകാശ് പറയുന്നു.
കണ്ണിൽ നിന്നു മായാതെ ഭയാനക ദൃശ്യം; വാക്കുകൾ കിട്ടാതെ പ്രകാശ്
സ്കൂട്ടറിനു പിന്നിലിരുന്നു സംസാരിച്ചിരുന്ന ഭാര്യ നിഷയുടെ ശരീരം ചിതറിത്തെറിക്കുന്ന ഭീകരമായ കാഴ്ചയാണ് പ്രകാശ് ഗോപിയുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത്. എംഡി കമേഴ്സ്യൽ സെന്ററിലെ ലെവൽ 10 തുണിക്കടയിലെ ജീവനക്കാരിയായ നിഷയെ പതിവായി ജോലി സ്ഥലത്തേക്കു സ്കൂട്ടറിൽ കൊണ്ടുവിടുന്നത് ഭർത്താവ് പ്രകാശ് ആണ്. സ്കൂട്ടർ നാഗമ്പടം മീനച്ചിലാർ പാലത്തിൽ കയറിയപ്പോൾ വലതുവശത്ത് ഒരു ടോറസ് ഉണ്ടായിരുന്നു. അൽപം മുന്നോട്ടു നീങ്ങിയപ്പോൾ വാഹനത്തിരക്ക് കൂടി. ടോറസ് സ്കൂട്ടറിനോട് ചേർന്നു പോകുന്ന സ്ഥിതിയായി.
ബ്രേക്ക് ചെയ്തപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. പ്രകാശ് ഇടതുഭാഗത്തേക്കാണ് വീണത്. പിന്നിൽ ഇടതു വശത്തേക്ക് ചരിഞ്ഞ് ഇരുന്ന നിഷ പിന്നിലേക്ക് വീണു. ടോറസിന്റെ പിൻ ടയറിന്റെ അടിയിലേക്കാണ് നിഷ വീണത്. നിമിഷ നേരം കൊണ്ട് ടോറസ് ലോറി നിശയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. എന്തു ചെയ്യണമെന്ന് അറിയാൻ കഴിയാതെ ഭയന്നു പോയ പ്രകാശ് ഭാര്യയുടെ വിയോഗം കണ്ടതിന്റെ ഞെട്ടലിൽനിന്ന് മുക്തനാകാതെ കണ്ണീർ വാർത്തു. പൊലീസ് എത്തിയതോടെ പ്രകാശിനെ അവർ പൊലീസ് ജീപ്പിലേക്കു മാറ്റി.