തന്റെ പിറന്നാൾ ദിനത്തിൽ മകൾക്കു വൃക്ക നൽകാൻ തീരുമാനിച്ച് അവളുടെ ജീവിതം തിരികെപ്പിടിക്കാൻ ഒരുങ്ങുകയാണ് പിതാവ്. നടനും അവതാരകനുമായ കളമശേരി സ്വദേശി ലീലാകൃഷ്ണനാണ് 61–ാം പിറന്നാളിന് മൂത്ത മകൾ ലിജിൻ സംഗീതിനു വൃക്ക നൽകാൻ തീരുമാനിച്ചത്. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ എംഎസ്ഡബ്ല്യു ബിരുദധാരിയും മഹാരാജാസ് കോളജിലെ മുൻ വൈസ് ചെയർപഴ്സനുമാണ് ലിജിൻ. കോളജിലെ എൻഎസ്എസ് സെക്രട്ടറിയും നർത്തകിയുമായിരുന്നു. ഇപ്പോൾ തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസിൽ സോഷ്യൽ വർക്കിൽ പിഎച്ച്ഡി ചെയ്യുന്നു. ഇരു വൃക്കകളും തകരാറിലായ ലിജിൻ 5 വർഷമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു.
വൃക്ക മാറ്റിവയ്ക്കൽ മാത്രമാണു പ്രതിവിധിയെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വൃക്ക നൽകാൻ ഭർത്താവും സഹോദരിയും സന്നദ്ധരായി. ക്രോസ് മാച്ച് ടെസ്റ്റിൽ പിതാവിന്റെ വൃക്ക ചേരുമെന്ന് തെളിഞ്ഞു. 24ന് അമൃത ആശുപത്രിയിൽ ഡോ.രാജേഷ് ആർ.നായരുടെ നേതൃത്വത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും. വർഷങ്ങളായി നടത്തുന്ന ചികിത്സയ്ക്കു വലിയ തുക ചെലവായി. ഭർത്താവ് സംഗീതും ബന്ധുക്കളും സുഹൃത്തുക്കളും നൽകുന്ന പിന്തുണയാണു രോഗത്തോടു പോരാടാനുള്ള ലിജിന്റെ കരുത്ത്. ഫോൺ 9847371396.