ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മുഴുവൻ മാർക്കും നേടി മിന്നും നേട്ടം കൈവരിച്ചിരിക്കുകയാണ് ഒഡീഷക്കാരനായ ഷൊയബ് അഫ്താബ്. കഠിനാധ്വാനവും നിരന്തര പരിശ്രമവുമാണ് ഉജ്വല നേട്ടത്തിന് പുറകിലെന്ന് ഈ പതിനെട്ടുകാരൻ പറയുന്നു.
രാജസ്ഥാനിലെ കോച്ചിങ് സെന്ററിൽ ചേർന്ന അഫ്താബ് നീറ്റ് പരീക്ഷയ്ക്കായുള്ള കഠിനപ്രയത്നം തുടർന്നു. ലോക്ഡൗണിൽ സഹപാഠികൾ പഠിപ്പ് മുടക്കി മടങ്ങിയപ്പോഴും അഫ്താബ് പിൻമാറിയില്ല. 2018 ന് ശേഷം നാട്ടിൽ പോകാതെയിരുന്ന് പഠിക്കുകയായിരുന്നുവെന്ന് അഫ്താബ് പറയുന്നു.
ദിവസവും പത്തു മുതൽ പന്ത്രണ്ട് മണിക്കൂർ വരെ പഠിച്ചു. പരിശ്രമിച്ചാൽ എന്തും നേടിയെടുക്കാമെന്ന സന്ദേശം ചെറുപ്പാക്കാർക്ക് നല്‍കുകയും പ്രചോദിപ്പിക്കുകയുമായിരുന്നു കഠിനാധ്വാനത്തിലൂടെ താൻ ലക്ഷ്യമിട്ടതെന്ന് അഫ്താബ് പറയുന്നു. മെഡിക്കൽ പഠനം പൂർത്തിയാക്കി കാർഡിക് സർജനാകാൻ മോഹിക്കുന്ന അഫ്താബിന് താഴേക്കിടയിലുള്ളവർക്കിടയിൽ സേവനം ചെയ്യാനാണ് ആഗ്രഹം.