Wednesday 01 December 2021 10:30 AM IST : By സ്വന്തം ലേഖകൻ

സ്ത്രീകളുടെ ശരീരത്തില്‍ ലഹരിവസ്തുക്കള്‍ വിതറി ഒന്നിലധികം പേർ ചേർന്ന് പീഡനം; സൈജുവിന്റെ ഫോണിൽ ഞെട്ടിക്കുന്ന വിഡിയോകള്‍!

saiju-thanggg4466guuuiu

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ മുഖ്യപ്രതിയും ലഹരിമരുന്ന് ഇടപാടുകാരനുമായ കൊല്ലം നല്ലില സ്വദേശി സൈജു എം. തങ്കച്ചന്റെ (41) ഫോണിലെ രഹസ്യ ഫോൾഡറിൽ രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള ലൈംഗിക പീഡനത്തിന്റെയും അൻപതിലധികം വിഡിയോകൾ അന്വേഷണ സംഘം കണ്ടെത്തി. സ്ത്രീകളുടെ ശരീരത്തിൽ ലഹരിവസ്തുക്കൾ വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് പീഡിപ്പിക്കുന്ന വി‍ഡിയോകളും കൂട്ടത്തിലുണ്ട്.

ഹോട്ടൽ 18 ഉടമ റോയ് അടക്കം അറിയപ്പെടുന്ന പലരും സൈജു സംഘടിപ്പിച്ച ലഹരി പാർട്ടികളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ദൃശ്യങ്ങളിൽ കാണുന്നവരുടെ പേരുകളും ഫോൺ നമ്പരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. സൈജുവും മറ്റു ചിലരുമായി നടത്തിയിട്ടുള്ള സമൂഹമാധ്യമ ചാറ്റുകളും ലഹരി ഉപയോഗത്തിന്റെ തെളിവായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. 

2021 ജൂലൈ 26നു സൈറബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഒരു ചാറ്റിൽ ലഹരി പാർട്ടി നടത്താനായി കാട്ടിൽ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും പറയുന്നു. കൊച്ചി, മൂന്നാർ, ഗോവ എന്നിവിടങ്ങളിൽ ലഹരി പാർട്ടികൾ നടത്തിയതിന്റെ വിശദമായ വിവരങ്ങളും ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടരാൻ സൈജു ഉപയോഗിച്ച കാറിന്റെ റജിസ്റ്റേഡ് ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ചു കാക്കനാട്ടെ ഫ്ലാറ്റിൽ നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. 

2020 സെപ്റ്റംബർ 7നു ചിലവന്നൂരിലെ ഫ്ലാറ്റിൽ സൈജു നടത്തിയ പാർട്ടിയിൽ പങ്കെടുത്തവരെന്നു പറയുന്ന അമൽ പപ്പടവട, നസ്‌ലിൻ, സലാഹുദീൻ മൊയ്തീൻ, ഷിനു മിന്നു എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇവരുടെ പേരുള്ളത്. മോഡലുകൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ഈ പാർട്ടിയിൽ പങ്കെടുത്തവർക്ക് അറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അപകടം നടന്ന രാത്രിയിലും തുടർന്നുള്ള ദിവസങ്ങളിലും ഇവരിൽ ചിലരെ സൈജു തുടർച്ചയായി ഫോണിൽ വിളിച്ചിട്ടുണ്ട്.

Tags:
  • Spotlight