"സർക്കാർ ശമ്പളം വാങ്ങി വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകർ യഥാർഥത്തിൽ ജനസേവകരാണ് യജമാനനല്ല. വിധേയത്വത്തിൽ അടിസ്ഥാനപ്പെട്ടുള്ളതല്ല അധ്യാപക-വിദ്യാർഥി ബന്ധം എന്ന ഉത്തമ ബോധ്യമുള്ളതിനാൽ എന്റെ വിദ്യാർഥികൾ ഇനി മുതൽ സർ വിളിക്കേണ്ടതില്ല. പകരം പേരിനൊപ്പം മിസ്റ്റർ എന്നോ, ടീച്ചർ എന്നോ, ഔദ്യോഗിക സ്ഥാനപ്പേരോ, മെന്റർ, ഗൈഡ് തുടങ്ങി സൗകര്യപ്രദമായ മറ്റ് അഭിസംബോധന ശൈലികളോ തിരഞ്ഞെടുക്കാം."- ബിസിഎം കോട്ടയം കോളജ് ഹിസ്റ്ററി ഡിപ്പാർട്മെന്റ് ഹെഡും അധ്യാപകനുമായ ഡോ. അജിസ് ബെൻ മാത്യു ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.
അജിസിന്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം;
അധ്യാപക ദിനത്തിൽ വളരെ ആലോചിച്ച് ഒരു തീരുമാനം എടുത്തിരുന്നു. സാർ എന്ന വിളി ഇനി കുട്ടികൾക്ക് ഒഴിവാക്കാം. കൊളോണിയൽ ഭരണകാലത്ത് ഭരണവർഗത്തെ വിധേയത്വത്തോടെ അഭിസംബോധന ചെയ്യുവാൻ ഉപയോഗിച്ചിരുന്ന പദമാണ് സാർ എന്നുള്ളത്. സർക്കാർ ശമ്പളം വാങ്ങി വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകർ യഥാർഥത്തിൽ ജനസേവകരാണ് യജമാനനല്ല.
വിധേയത്വത്തിൽ അടിസ്ഥാനപ്പെട്ടുള്ളതല്ല അധ്യാപക-വിദ്യാർഥി ബന്ധം എന്ന ഉത്തമ ബോധ്യമുള്ളതിനാൽ എന്റെ വിദ്യാർഥികൾ ഇനി മുതൽ സർ വിളിക്കേണ്ടതില്ല. പകരം പേരിനൊപ്പം മിസ്റ്റർ എന്നോ, ടീച്ചർ എന്നോ, ഔദ്യോഗിക സ്ഥാനപ്പേരോ. മെന്റർ, ഗൈഡ് തുടങ്ങി സൗകര്യപ്രദമായ മറ്റ് അഭിസംബോധന ശൈലികളോ തിരഞ്ഞെടുക്കാം. കൂടുതൽ ഊഷ്മളമായ അധ്യാപക വിദ്യാർഥി ബന്ധങ്ങൾക്ക് ഇത്തരം മാറ്റങ്ങൾ കാരണമാകട്ടെ. ഇനി മുതൽ ഗുഡ് മോണിങ് സർ എന്നല്ല. ഗുഡ് മോണിങ് മിസ്റ്റർ അജീസ് എന്നാവാം.