അഞ്ചോ ആറോ സെന്റിൽ ഒതുങ്ങുന്ന 1000–1500 ചതുരശ്രയടി വീടേ ഒരു ശരാശരി കുടുംബത്തിന് ആവശ്യമുള്ളു. പഴയ കെട്ടിടത്തിന് ഉറപ്പുണ്ടെങ്കിൽ അതു പൊളിച്ചു നിരത്താതെ പുതുക്കിയെടുക്കാം. പഴയ നിർമാണസാമഗ്രികൾക്കാണ് പുതിയതിനേക്കാൾ ഗുണനിലവാരം കൂടുതലുള്ളത്. പ്രകൃതി വിഭവങ്ങളെല്ലാം തന്നെ കുറഞ്ഞുവരികയാണ്. വീണ്ടും വീണ്ടും പുതിയ നിർമാണവസ്തുക്കൾ മാന്തിയെടുക്കുമ്പോൾ പ്രകൃതി ദുർബലയായവുകയാണ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും ആവർത്തിക്കുമ്പോൾ കേരളത്തിലെ വീടു നിർമാണം പുതിയ സാധ്യതകൾ മനസ്സിലാക്കണം.
ഇത്തരം ഒരുപാടു നല്ല പാഠങ്ങളുടെ നേർക്കാഴ്ചയാണ് കൊല്ലത്തുള്ള സുനിലിന്റെയും വിദ്യയുടെയും വീട്. ആറര സെന്റിലെ പഴയ വീടിന്റെ 80 ശതമാനം പൊളിച്ചുമാറ്റിയാണ് പുതിയ വീട് പണിതിരിക്കുന്നത്. ആറു കൊച്ചു മുറികളായിരുന്നു പഴയ വീട്ടിൽ. അതു പൊളിച്ച് രണ്ടു കിടപ്പുമുറികളും ബാക്കിയുള്ള ഏരിയ ഒരു വലിയ ഹാളുമാക്കി മാറ്റി. ഉറപ്പുണ്ടായിരുന്നതിനാൽ തറ പൊളിക്കേണ്ടി വന്നില്ല. ഹാളിന്റെ ഭാഗമാണ് ടിവി ഏരിയയും ഉൗണുമുറിയും അടുക്കളയും. തൊട്ടടുത്ത് പൂജാമുറിയും. ഒരു ചുമരു മുഴുവൻ ലൈബ്രറിയായും വിനിയോഗിച്ചു.
പുറത്തു നിന്നു നോക്കിയാൽ പക്കാ ട്രഡീഷനൽ വീടാണെങ്കിലും അകത്തു കടന്നാൽ ആധുനിക സൗകര്യങ്ങളാണ് ഇന്റീരിയറിൽ. പഴയ വീടിന്റെ തടിയും ഒാടും പരമാവധി ഉപയോഗപ്പെടുത്തി ചെലവ് നിയന്ത്രിച്ചു. ചെറിയ ഒരു ഗോവണി കയറിയാൽ മുകളിൽ ട്രസ്സിട്ട ഭാഗത്തെത്തും. 1100 ചതുരശ്രയടിയുള്ള വീടിന്റെ മുഴുവൻ ഭാഗവും മുകളിൽ വലിയൊരു ഹാൾ ആയി മാറ്റിയിരിക്കുന്നു. മെറ്റൽ ജാളികൾ നാലുവശത്തും കൊടുത്തിരിക്കുന്നതിനാൽ കാറ്റ് കയറിയിറങ്ങുന്നു. നല്ല കൂൾ ആണ് ഇവിടം എപ്പോഴും. കളിക്കാനും വായിക്കാനും വർത്തമാനം പറയാനും വിരുന്നുകാരുമായി അടിച്ചുപൊളിക്കാനുമെല്ലാം പറ്റിയ ഇടം.
ഡിസൈൻ: ഡോ. മനോജ് കിനി, ആർക്കിടെക്ട്