മൂകാംബികയിൽ തൊഴു തിട്ട് വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് വിമാനത്തിന്റെ ഓഡിഷനു വേണ്ടി വിളിക്കുന്നത്. ഒരിക്കലും സിനിമ സ്വപ്നം കണ്ടയാളല്ല ഞാൻ. നൃത്തമാണ് അന്നും ഇന്നും ഇഷ്ടം. പതിനാറാം വയസ്സു മുതൽ സിനിമയോടു ‘നോ’ പറഞ്ഞു നടന്നിട്ട് ഇപ്പോ എന്തേ ഈ സിനിമയിലേക്കു വന്നു എന്നു ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ ‘പൃഥ്വിരാജ്’.
വെരിഫിക്കേഷൻ
ഹയർസെക്കൻഡറിയിൽ പഠിക്കുമ്പോ ൾ തന്നെ ഞാൻ ഭരതനാട്യം ഡിപ്ലോമയ്ക്കും ചേർന്നിരുന്നു. കാലിന് അപകടം പറ്റിയിട്ട് കുറച്ചു നാൾ ഡാൻസ് ചെയ്യാൻ പറ്റിയില്ല. കാലുറപ്പിച്ച് കുത്തി നിൽക്കാൻ തന്നെ പാടായിരുന്നു. നൃത്തം ചെയ്യാൻ സാധിക്കുമോ എന്നു ഡോക്ടർമാർക്കു പോ ലും സംശയം. ഡാൻസിനും പഠനത്തിനും ബ്രേക് വന്ന ആ സമയത്താണ് മോഡലിങ് ചെയ്തു തുടങ്ങിയത്. അതു വഴിയാണ് സിനിമയിലേക്ക് ഞാൻ റെഫർ ചെയ്യപ്പെടുന്നതും. ഓഡിഷന് ഈ സിനിമയിലെ തന്നെ ദേഷ്യപ്പെടുന്ന സീനുകളും തമാശ സീനുകളുമാണ് അഭിനയിക്കാൻ പറഞ്ഞത്. പോരുമ്പോൾ പറഞ്ഞു ‘വേറെ ആരെയെങ്കിലും കാണുന്നെങ്കിൽ ഇതിന്റെ
റിസൽറ്റ് അറിഞ്ഞതിനു ശേഷം മാത്രം മതി.’
ക്ലിയറൻസ്
ആദ്യത്തെ ഷോട്ട് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.
കൃഷ്ണ ഭക്തയായതുകൊണ്ട് എവിടെ പോയാലും എനിക്കൊപ്പം ഒരു കുഞ്ഞി കണ്ണനേയും കൊണ്ടുപോകാറുണ്ട്. ആദ്യത്തെ ദിവസത്തെ ഷൂട്ടിന് പോകുമ്പോഴും കണ്ണനോട് പറഞ്ഞു ‘കൂടെയുണ്ടാവണേട്ടോ’. സിനിമയിലെ ആദ്യ സീനിൽ ഞാൻ അൽപം പ്രായമായിട്ട് അഭിനയിക്കുന്നതാണ് എടുത്തത്. കാറിൽ വച്ചുള്ള ആ ഷോട്ടിൽ എന്റെ കണ്ണനേയും വയ്ക്കാൻ സംവിധായകൻ പറഞ്ഞു. പ്രാർഥിച്ചത് അക്ഷരംപ്രതി കേട്ടപോലെ കൂടെ തന്നെ നിന്നു കണ്ണൻ.
ഫൈനൽ കോൾ
കോഴിക്കോടാണ് നാട്. യാഥാസ്ഥിതിക കുടുബത്തിലാണ് ജനിച്ചു വളർന്നത്. എന്നിട്ടും സിനിമയിൽ വന്നപ്പോ വീട്ടുകാർ ഫുൾ സപ്പോൾട്ട് തന്നു. അച്ഛൻ കൃഷ്ണലാൽ ബിസിനസ് ചെയ്യുന്നു. അമ്മ ജിഷ. അനിയൻ വിശ്വന്ത് കൃഷ്ണ പ്ലസ് വണിൽ പഠിക്കുന്നു. സോഷ്യൽ മീഡിയയിൽ എത്തും മുൻപേ എന്റെ പേരില്‍ ഫെയ്സ്ബുക് പേജും ചിത്രങ്ങളും അതിൽ അത്ര നന്നല്ലാത്ത അടിക്കുറിപ്പുകളും കമന്റുകളും വന്നു. ഇതിനെതിരെയാണ് എഫ്.ബി.യിൽ ആദ്യം പോസ്റ്റിട്ടത്.
അക്കൗണ്ട് തുടങ്ങിയപ്പോ വന്ന മെസേജുകളിൽ പലതും മുൻപ് സംസാരിച്ച് ശീലമുള്ളതു പോലെയുള്ളവയായിരുന്നു. എന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ ആരോ പറ്റിച്ചിട്ടുണ്ട്. മോശം മെസേജുകൾ വന്നപ്പോഴാണ് ഞാൻ സ്ക്രീൻഷോട്ട് അടക്കം പോസ്റ്റ് ഇട്ടത്. ഇത്തരം സംഭവങ്ങൾ ഒളിച്ചു
വയ്ക്കേണ്ട കാര്യമില്ലല്ലോ.
ടേക്ക് ഓഫ്
വിമാനം ഒരു റിയൽ ലൈഫ് സ്റ്റോറിയാണ്. തന്ന റോൾ നന്നായി ചെയ്തു എന്നാണ് വിശ്വാസം. വേ റെ പല ഓഫറുകളും വന്നിട്ടുണ്ട് പക്ഷേ, ഒന്നും തീരുമാനിച്ചിട്ടില്ല. എന്നെ തന്നെ സ്ക്രീനിൽ കണ്ട് നന്നായി പഠിച്ച് കുഴപ്പങ്ങളും തെറ്റുകളുമെല്ലാം തിരുത്തി മുന്നോട്ടു പോകാമെന്നാ
ണ് തീരുമാനം. അതല്ലേ അ തിന്റെ ശരി?
കോ–പാസഞ്ചേഴ്സ്
രാജുവേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അടുപ്പം തോന്നിയത് പ്രവീണ ചേച്ചിയോടാണ്. ഞങ്ങൾക്ക് അമ്മയും മകളുമായി അഭിനയിക്കേണ്ടി വന്നില്ലെന്നു പറയുന്നതാകും ശരി. ‘ആക്‌ഷൻ കൺടിന്യുവിറ്റി’ പോലുള്ള സിനിമയുടെ പല ടെക്നിക്കൽ കാര്യങ്ങളും പറഞ്ഞു തന്നത് ചേച്ചിയാണ്. പിന്നെ, അലൻസിയർ ചേട്ടൻ സുധീറേട്ടൻ, ബാലേട്ടൻ, അനാർക്കലി... പ്രായമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീൻ കണ്ട് എന്റെ അമ്മ പുറകിലിരുന്നു കരഞ്ഞു. അന്ന് പാക്അപ് കഴിഞ്ഞ് പോയപ്പോൾ സംവിധായകൻ വന്ന് നന്നായി ചെയ്തു എന്നു പറഞ്ഞു. അതായിരുന്നു ആ സിനിമയിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം.