Wednesday 05 October 2022 04:53 PM IST : By സ്വന്തം ലേഖകൻ

ഗർഭപാത്രത്തില്‍ 9.5 സെ.മീ കീറൽ! ‘അവർ എല്ലാം മറച്ചുവച്ചു, എന്റെ കുട്ടി മരിച്ചത് രക്തംവാർന്ന്’: തങ്കം ആശുപത്രിയിൽ സംഭവിച്ചത്

thangam-hospital

പാലക്കാട് യാക്കരയിലെ തങ്കം ആശുപത്രിയിൽ പ്രസവ ചികിൽസക്കിടെ അമ്മയും നവജാത ശിശുവും മരിച്ചതിൽ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ഡോക്ടര്‍മാരായ പ്രിയദര്‍ശിനി, നിള, അജിത്ത് എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. അമ്മയുെടയും കുഞ്ഞിന്റെയും മരണത്തില്‍ ചികിൽസാപ്പിഴവുണ്ടായെന്ന് മെഡിക്കല്‍ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പാലക്കാട് ഡിവൈഎസ്പിയുടെ നടപടി. ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവിന്റെയും മരണത്തില്‍ തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചതാണ് ഗുരുതര പിഴവിനിടയാക്കിയത്. പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചത്. വാക്വം ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിനിടയാക്കിയത്. 

ചികില്‍സാ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ഡിഎംഒ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയതിന് പിന്നാലെ ഡോക്ടര്‍മാരെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. ഐശ്വര്യയെ ചികില്‍സിച്ച തങ്കം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ പ്രിയദര്‍ശിനി, നിള, അജിത്ത് എന്നിവരുടെ അറസ്റ്റ് സൗത്ത് പൊലീസ് രേഖപ്പെടുത്തി. മൂവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവുണ്ടെന്ന ആരോപണം യാഥാര്‍ഥ്യമെന്ന് തെളിഞ്ഞതായി ഐശ്വര്യയുടെ ബന്ധുക്കള്‍. ജൂലൈ രണ്ടിനാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. രണ്ടാംദിവസം ഐശ്വര്യയും മരിച്ചു. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം തങ്കം ആശുപത്രിക്കെതിരെ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷനും സ്വന്തംനിലയില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഈഘട്ടത്തിലാണ് ഡോക്ടര്‍മാരുടെ പിഴവ് തെളിഞ്ഞതും അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയതും.  

അതേസമയം സംഭവത്തിൽ ഡോക്ടർമാർക്കെതിരെയും ആശുപത്രിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ഐശ്വര്യയും കുഞ്ഞും മരിക്കാൻ കാരണം ഡോക്ടർമാരുടെ അനാസ്ഥയാണെന്നും അറസ്റ്റിലായ ഡോക്ടർമാരെ ഐഎംഎയിൽനിന്ന് പുറത്താക്കണമെന്നും നടപടിയെടുക്കണമെന്നും ഐശ്വര്യയുടെ കുടുംബം ആവശ്യപ്പെട്ടു. രക്തം കൊണ്ടുവരാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ തകരാറിലാണെന്നും വിട്ടുതരാൻ സാധിക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഐശ്വര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞിട്ടും സി–സെക്‌ഷൻ ചെയ്യാൻ തയാറായില്ല. ആശുപത്രിയിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരെ താമസിക്കുന്ന ഡോ. പ്രിയദർശിനി എത്തിയത് പ്രസവം നടന്ന് ഒരു മണിക്കൂറിനു ശേഷമാണെന്നും കുടുംബം ആരോപിച്ചു.

ഡോ. അജിത്ത് സത്യാനന്ദനെതിരെ നേരത്തെയും കേസുകൾ ഉണ്ടായിട്ടുണ്ട്. നിരവധി നവജാത ശിശുക്കൾ മരണപ്പെട്ടിട്ടുണ്ട്. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുത്തതു മൂലം ഐശ്വര്യയുടെ ഗർഭപാത്രത്തിൽ 9.5 സെന്റിമീറ്റർ കീറൽ ഉണ്ടായി. ഇത് കേസ് ഷീറ്റിൽ പറയുന്നില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് കുഞ്ഞിന്റെയും അമ്മയുടെയും മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോൾ, എടുത്തുമാറ്റിയ ഗർഭപാത്രം നൽകിയില്ല. പൊലീസ് ഇടപെട്ടാണ് ഗർഭപാത്രം പോസ്റ്റ്മോർട്ടം ചെയ്യാൻ കൊടുത്തതെന്നും അവർ പറയുന്നു. പ്രസവശേഷം ആദ്യ മണിക്കൂറിൽ ഐശ്വര്യയ്ക്ക് ലഭിക്കേണ്ട ചികിത്സകൾ നൽകിയിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

സിസേറിയൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർമാർ തയാറായില്ലെന്ന് ഐശ്വര്യയുടെ ചേച്ചി അശ്വതി ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് അശ്വതി ‘മനോരമ ഓണ്‍ലൈനോ’ട് പറഞ്ഞതിങ്ങനെ:

‘‘നേരത്തെ സ്കാൻ ചെയ്യാൻ പോയപ്പോൾ കുട്ടി ബ്രീച് പൊസിഷനിൽ ആണ്, ഓപ്പറേഷൻ വേണ്ടി വരുമെന്ന് ഡോ. നിള പറഞ്ഞു. ജൂൺ 23 ന് സിസേറിയനായി വരാൻ പറഞ്ഞു. തുടക്കത്തിൽ ഡോ. പ്രിയദർശിനി ആണ് ഐശ്വര്യയെ പരിശോധിച്ചിരുന്നത്. അവരില്ലാത്ത സമയത്ത് ഡോ. നിളയെയും കാണിക്കാറുണ്ട്.

23 ന് സിസേറിയനുള്ള തയാറെടുപ്പുകളോടെ ആശുപത്രിയിലേക്ക് പോയി. ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്തും അവരുടെ മാതാപിതാക്കളും എന്റെ അമ്മയും ഉണ്ടായിരുന്നു. അന്ന് ഡോ. പ്രിയദർശിനി ആയിരുന്നു ഉണ്ടായിരുന്നത്. കുട്ടിയുടെ പൊസിഷനിൽ മാറ്റമുണ്ടെന്നും അടുത്ത ആഴ്ച വന്നാൽ മതിയെന്നും പറഞ്ഞ് അവരെ തിരിച്ചയച്ചു.

ജൂണ്‍ 29 ന് ഉച്ചയ്ക്ക് 2 മണിയോടെ ഞങ്ങൾ ആശുപത്രിയിലെത്തി. ഐശ്വര്യയെ അഡ്മിറ്റ്‌ ചെയ്യാൻ പറഞ്ഞു. 30 ന് പ്രസവ വേദനയ്ക്കായി രാവിലെ 5 മണിക്കും 6.45 നും ഗുളിക നൽകി. എന്നാൽ ആ ദിവസം അവൾക്ക് വേദന ഉണ്ടായില്ല. ജൂലൈ 1നും ഇത് ആവർത്തിച്ചു. പക്ഷേ ഫലമുണ്ടായില്ല. ജൂലൈ 2 നും മരുന്നു നൽകിയെങ്കിലും വേദന വന്നില്ല. കുട്ടി നോർമൽ പൊസിഷനിൽ ആണ്, ഓപ്പറേഷൻ വേണ്ടെന്ന നിലപാടിലായിരുന്നു അവർ. ഞങ്ങൾക്ക് അവർ പറയുന്നതല്ലേ വിശ്വസിക്കാനാകൂ..

ആ ദിവസം അവളുടെ വയർ കഴുകി. അന്ന് ഡോ. പ്രിയദർശിനി ആയിരുന്നു ഉണ്ടായിരുന്നത്. ഇടയ്ക്ക് അവളെ കാണാൻ ഞാൻ ലേബർ റൂമിൽ പോയപ്പോൾ വേദന വരാനായി ഫ്ലൂയിഡ് പൊട്ടിച്ചതായി ഐശ്വര്യ പറഞ്ഞു. അക്കാര്യം ഡോക്ടർ ഞങ്ങളെ അറിയിച്ചിരുന്നില്ല. ചെറിയ വേദന വന്നെങ്കിലും വീണ്ടും പഴയ പോലെ തന്നെയായി. അപ്പോഴേക്കും അവൾ ക്ഷീണിതയായി. പ്രസവിക്കാനുള്ള ആരോഗ്യം പോലും അവൾക്കില്ലായിരുന്നു. വീണ്ടും ഐശ്വര്യയെ കാണാൻ ലേബർ റൂമിലേക്ക് പോയപ്പോഴാണ് രണ്ടാമതും ഫ്ലൂയിഡ് പൊട്ടിച്ച കാര്യം അവൾ പറയുന്നത്. വൈകിട്ടോടെ അവളെ നോക്കിയ ഡോക്ടർമാർ ആശുപത്രി വിട്ടു. പിന്നീട് ഡോ. അജിത്ത് സത്യാനന്ദനാണ് വന്നത്. രാത്രി 8.45 ഓടെ എത്തിയ ഡോ. അജിത്ത് അവളെ 2 തവണ പരിശോധിച്ചു. കുഞ്ഞിന്റെ പൊസിഷൻ 4 സെന്റിമീറ്ററിൽ നിന്ന് 7 ആയെന്നും കാത്തിരിക്കാമെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ അതുവേണ്ട, സിസേറിയൻ മതിയെന്ന് ഞങ്ങൾ ഡോക്ടറോട് പറഞ്ഞു. എന്നാൽ അവർ സമ്മതിച്ചില്ല. 10 മണിയോടെ ലേബർ റൂമിലേക്ക് ഡോക്ടർ എത്തി. ‘കുഞ്ഞിന്റെ പൊസിഷൻ 16 സെന്ററിമീറ്റർ ആയി. എല്ലാം ഓക്കെ ആണ്, ഞങ്ങൾ പ്രസവം എടുക്കാൻ പോവുകയാണ്’ എന്ന് ഞങ്ങളോട് പറഞ്ഞ ശേഷം വാതിലടച്ചു.

10.30 ഓടെ പ്രസവം നടന്നു. ആൺ കുട്ടിയാണ്, പക്ഷേ കുഞ്ഞു കുറച്ചു മാത്രമേ കരയുന്നുള്ളൂ, ഹൃദയമിടിപ്പ് ഉണ്ട്. എൻഐസിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഡോക്ടർ അറിയിച്ചു. ഐശ്വര്യയുടെ കാര്യം ചോദിച്ചപ്പോൾ അവൾക്ക് കുഴപ്പമില്ലെന്നാണ് പറഞ്ഞത്. എന്നാൽ ഏറെ സമയമായിട്ടും ഐശ്വര്യയെ കാണാൻ അനുമതി ലഭിച്ചില്ല. 2 മണിക്കൂറിനു ശേഷം പീഡിയാട്രിഷ്യൻ വിളിച്ചു. ജനിച്ചതു മുതൽ കുട്ടി കരഞ്ഞിട്ടില്ലെന്നും പ്രതീക്ഷ വയ്ക്കരുതെന്നും അവർ പറഞ്ഞു. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിയല്ലെന്ന സമ്മതപത്രത്തിൽ ഒപ്പിടാൻ അവർ ആവശ്യപ്പെട്ടു. അതു ചോദ്യം ചെയ്തപ്പോൾ, ‘പ്രസവമൊക്കെ അവരല്ലേ, കുഞ്ഞിന്റെ കാര്യം മാത്രമല്ലേ ഞങ്ങൾ നോക്കുന്നത്’ എന്ന് പീഡിയാട്രിഷ്യൻ പറഞ്ഞു. ഒടുവിൽ ഞങ്ങൾ ഒപ്പിട്ടു കൊടുത്തു. മണിക്കൂറുകൾക്കു ശേഷം, കുട്ടി മരിച്ചെന്ന് അവർ അറിയിച്ചു.

കൂടുതൽ വാർത്തകൾ