തമിഴ്നാട്ടില്‍ മക്കളെ വിഷം നല്‍കി കൊന്ന് കാമുകനൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ ഡബ്സ്മാഷ് വിഡിയോകൾ പുറത്തുവന്നു. കാമുകന്‍ സുന്ദരത്തോടൊപ്പവും മക്കൾക്കൊപ്പവും ചെയ്ത നിരവധി ഡബ്സ്മാഷ് വിഡിയോകളാണ് സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്. അഭിരാമിയും കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത ക്രൂര കൊലപാതകത്തിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവരും ഇപ്പോൾ റിമാന്‍ഡിലാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ചും ഏഴും വയസുള്ള മക്കൾക്ക് വിഷം നല്‍കി കൊന്നശേഷം അഭിരാമി കാമുകൻ സുന്ദരത്തോടൊപ്പം കേരളത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ നാഗര്‍കോവിലില്‍ വച്ച് അഭിരാമിയെയും ചെന്നൈയില്‍ നിന്ന് കാമുകന്‍ സുന്ദരത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.
വീടിന് സമീപത്തെ ബിരിയാണിക്കട ഉടമയായ സുന്ദരവുമായി അഭിരാമി പ്രണയത്തിലായത് ഡബ്‌സ്‌മാഷുകളിലൂടെയാണെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് അന്വേഷണത്തിൽ ഇരുവരും ഒരുമിച്ചു ചെയ്ത ഡബ്സ്മാഷ് വിഡിയോകൾ ശ്രദ്ധയിൽപ്പെട്ടു. നൂറുകണക്കിന് ആളുകളാണ് ഡബ്സ്മാഷ് അപ്ലിക്കേഷനില്‍ അഭിരാമിയെ ഫോളോ ചെയ്തിരിക്കുന്നത്.
മക്കളോടൊത്തുള്ള വിഡിയോകളിൽ വളരെയധികം സ്നേഹത്തോടെയാണ് അഭിരാമിയുടെ പെരുമാറ്റം. അവർ തന്നെയാണോ കുട്ടികളെ കൊന്നതെന്ന് സംശയിച്ച് പോകും വിഡിയോ കണ്ടാൽ. എട്ടു വര്‍ഷം മുമ്പാണ് അഭിരാമി വിജയിനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഭര്‍ത്താവിനെയും മക്കളെയും ഭക്ഷണത്തിൽ വിഷം കലര്‍ത്തി കൊല്ലാനായിരുന്നു അഭിരാമിയും കാമുകനും പദ്ധതിയിട്ടത്. ജോലിത്തിരക്കുകൾ മൂലം വിജയ് രാത്രി ഭക്ഷണം കഴിക്കാൻ എത്താതിരുന്നതാണ് ഇവരുടെ പദ്ധതി തകർത്തത്.