തെലങ്കാനയിൽ വെറ്റിനറി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ തെലുങ്ക് സംവിധായകൻ ഡാനിയേൽ ശ്രദ്‍വാന്റെ പ്രസ്താവനയാണ് കഴിഞ്ഞ ദിവസം ഞെട്ടിച്ചത്. സ്ത്രീകൾ രക്ഷയ്ക്കായി എപ്പോഴും കോണ്ടം കയ്യിൽ കൊണ്ടുനടക്കണമെന്നും കൊല്ലപ്പെടാതിരിക്കണമെങ്കിൽ റേപ്പിസ്റ്റുകളോട് സഹകരിക്കണമെന്നുമായിരുന്നു സംവിധായകന്റെ പരാമർശം.
ഇപ്പോഴിതാ മകന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ അമ്മ തന്നെ രംഗത്തു വന്നിരിക്കുകയാണ്. മകനെയോർത്ത് താൻ ലജ്ജിക്കുന്നുവെന്നും എല്ലാ സ്ത്രീകളോടുമായി അവൻ കൈകൂപ്പി മാപ്പ് പറയണമെന്നും ഡാനിയേലിന്റെ അമ്മ പറയുന്നു. ഡാനിയേലിന്റെ കുറിപ്പിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. പ്രസ്താവന വിവാദമായതോടെ സംവിധായകൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയിരുന്നു.
റേപ്പ് ചെയ്യുന്നയാളുടെ ആ സമയത്തെ മൂഡും സമയവും അനുസരിച്ചാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും സമ്മതം കൊടുത്തില്ലെങ്കിൽ ബലാത്സംഗം അല്ലാതെ മറ്റു വഴിയില്ലെന്നുമാണ് ഡാനിയേൽ പോസ്റ്റില്‍ കുറിച്ചത്. അക്രമം ഇല്ലാതെയുള്ള ബലാത്സംഗങ്ങൾ സർക്കാർ നിയമവത്കരിക്കുന്നതാണ് ഇത്തരം ക്രൂര കൊലപാതകങ്ങൾ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗമെന്നും ഡാനിയേൽ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.