Thursday 15 November 2018 12:01 PM IST : By സ്വന്തം ലേഖകൻ

നിങ്ങള്‍ കൊന്നതാണ്... കൊലപാതകി എന്നു വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്! വികാരനിര്‍ഭരമായ കുറിപ്പ്

gadha-fb-p3

ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ മരണത്തിന് കാരണക്കാർ മാധ്യമങ്ങളാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ബന്ധുവായ പെൺകുട്ടിയുടെ കുറിപ്പ് പുറത്ത്. എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്നും  മനഃപൂർവമല്ലാത്ത കൊലപാതകത്തിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിച്ചു, ഒടുക്കം കൊന്നു എന്നുമായിരുന്നു ഹരികുമാറിന്റെ ജ്യേഷ്ഠന്റെ മകള്‍ ഗാഥ മാധവന്റെ ഫെയ്സ്ബുക് കുറിപ്പ്.

ഗാഥയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

നിങ്ങള്‍ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്. മനഃപൂർവം അല്ലാത്ത നരഹത്യയില്‍ ഒതുങ്ങേണ്ടത്തിനെ ദൃക്‌സാക്ഷികള്‍ പറയുന്നത് പോലും കേള്‍ക്കാതെ നിങ്ങൾ ക്രൂശിച്ചു. സംഭവം കണ്ടുനിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്. എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പിക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യന്‍ ആണെന്ന്, അയാള്‍ക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങള്‍ ചിന്തിച്ചില്ല..

ഞാന്‍ വെല്ലുവിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപയ്ക്ക്, മൂന്നാറിലെ 300 ഏക്കറിന്, അയാള്‍ക്കെതിരെ ഉള്ള റിപ്പോര്‍ട്ടുകള്‍ക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകള്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഹാജര്‍ ആക്കാമോ? മാധ്യമങ്ങളോട്, നിങ്ങൾ കൊന്നതാണ്. നിങ്ങൾ പറഞ്ഞ കൊടുംകുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പന്‍, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്.

gadha-fb-p

നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊലക്കേസിലെ പ്രതിയാണ് മരിച്ച ഹരികുമാര്‍. കൊലപാതക ശേഷം ഒളിവിൽ പോയ അദ്ദേഹത്തിനായുള്ള അന്വേഷണം തുടരുന്ന സാഹചര്യത്തിലായിരുന്നു ആത്മഹത്യ. ഒടുവിൽ ഹരികുമാര്‍ എഴുതിയതെന്നു കരുതപ്പെടുന്ന കത്തും പൊലീസിന് ലഭിച്ചു. ജ്യേഷ്ഠന് എഴുതിയ കുറിപ്പിൽ പറയുന്നതിങ്ങനെ; ‘എന്റെ മകനെ നോക്കണം, സോറി, സോറി...’