Friday 13 August 2021 03:15 PM IST

അച്ഛനും അമ്മയും എതിർത്തു, വിനുവേട്ടൻ പറഞ്ഞു ‘എനിക്ക് നിന്നെതന്നെ കല്യാണം കഴിച്ചാൽ മതി’

Rakhy Raz

Sub Editor

manju-vinu

കസവ് കരയിൽ നീല ഡിസൈനുള്ള സെറ്റും മുണ്ടും മുറിച്ച് ചെറുതാക്കി ഉടുക്കാൻ പാകത്തിനാക്കി തയ്ച്ചൊരുക്കി. നീളൻ കയ്യൊക്കെ വച്ച് ഫാഷനബിളായി ബ്ലൗസ് തയാറാക്കി.

ആരുടെയും സഹായമില്ലാതെ മഞ്ജു രാഘവ് കല്യാണപ്പെണ്ണായി ഒരുങ്ങി നിന്നത് തന്റെ കുഞ്ഞു കല്യാണത്തിനായാണ്. കുന്നോളം ആത്മവിശ്വാസത്തോടെ മഞ്ജുവിനെ ചേർത്തു പിടിച്ചു വിനു രാജും കൂടെയുണ്ട്.

പ്രണയത്തിന്റെ മധുരം പുരണ്ട ആ കല്യാണം വരനും വധുവും അവരുടെ സുഹൃത്തുക്കളും മാത്രമറിഞ്ഞ് രഹസ്യമായാണ് നടത്താൻ ഉദ്ദേശിച്ചതെങ്കിലും പാലക്കാട് യാക്കര ക്ഷേത്രത്തിൽ ഇവർ മാലയണിയുമ്പോൾ ചുറ്റും പത്ര ക്യാമറകൾ മിന്നി. കാരണം മഞ്ജു ഒരു സിനിമാ താരവും പാരാലിംപിക്സ് വിജയിയും കൂടിയാണ്.

‘മൂന്നര’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും പല മോഡലിങ് ഷോകളിലും പാരാലിംപിക്സിലും തിളങ്ങിയ കുഞ്ഞു താരത്തിന് അങ്ങനെ ചേരുംപടി ചേർന്ന കല്യാണമായി.

കംപ്യൂട്ടർ സെന്റർ ടു കല്യാണം

‘‘എന്റെ ചേട്ടന്റെയും അനിയത്തിയുടെയും വിവാഹം കഴിഞ്ഞ ശേഷമാണ് എനിക്കു വേണ്ടി അച്ഛൻ വിവാഹാലോചന തുടങ്ങിയത്. ഡിഗ്രി പഠിക്കുന്നതിനൊപ്പം തന്നെ ഞാൻ നാട്ടിലെ കംപ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുകയും കംപ്യൂട്ടർ കോഴ്സ് പഠിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഉച്ചവരെ ജോലി ഉച്ചയ്ക്ക് ശേഷം പഠനം എന്ന രീതിയായിരുന്നു.

കംപ്യൂട്ടർ സെന്ററിൽ ഒരു ദിവസം ഒരാൾ പ്രിന്റ് എടുക്കാൻ വന്നു. അദ്ദേഹം ചോദിച്ചു ‘ഞങ്ങളുടെ നാട്ടിൽ ഒരു പൊക്കമില്ലാത്ത പയ്യനുണ്ട് മഞ്ജു കല്യാണം നോക്കുന്നുണ്ടോ’ എന്ന്. ‘നോക്കുന്നുണ്ട്’ എന്ന് ഞാൻ പറഞ്ഞു.

പിറ്റേന്ന് അദ്ദേഹം അവരുടെ അഡ്രസും ഫോൺ നമ്പറും വാങ്ങി എന്റെ കയ്യിൽ തന്നു. തിരിച്ച് എന്റെ നമ്പറും വിലാസവും കൊടുക്കുകയും ചെയ്തു.

ഫോട്ടോ കൊടുത്തപ്പോൾ വിനുവേട്ടന്റെ അച്ഛനും അമ്മയ്ക്കും എന്നെ അത്ര ഇഷ്ടമായില്ല. അത് ശരിയാകില്ല എന്നാണ് അവർ പറഞ്ഞത്. എനിക്ക് വിനുവേട്ടനെക്കാൾ തീരെ പൊക്കം കുറവാണ് എന്നതായിരുന്നു കാരണം. മകന് സാമാന്യം പൊക്കമുള്ള പെൺകുട്ടിയെ ലഭിക്കണം എന്നാഗ്രഹിച്ചതിന് അവരെ കുറ്റം പറയാനൊക്കില്ല. അവർക്ക് ഇഷ്ടമല്ലാത്തതു കൊണ്ട് ഈ ആലോചന ഇവിടെ വച്ച് അവസാനിപ്പിക്കാം എന്ന് വിനുവേട്ടനും പറഞ്ഞു. അങ്ങനെ ആ വിഷയം അടച്ചു.

ആ സമയത്ത് ഞാൻ ജോലിക്കൊപ്പം ടൈപ്‌റൈറ്റിങ് കൂടി പഠിച്ചു തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞ് വിനുവേട്ടൻ അതാ ടൈപ്‌റൈറ്റിങ് സെന്ററിന് മുന്നിൽ നിൽക്കുന്നു. ‘വീട്ടുകാർക്ക് താൽപര്യമില്ലാത്തതു കൊണ്ടു മാത്രമാണ് ഞാനിത് വിടുന്നത് കേട്ടോ’ എന്നു പറയാനാണ് വന്നത്. ‘ശരി’ എന്ന് ഞാനും പറഞ്ഞു.

അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്കൊരു മെസേജ് വന്നു. ‘എനിക്ക് നിന്നെതന്നെ കല്യാണം കഴിച്ചാൽ മതി . എനിക്ക് ഇഷ്ടമാണ്’ എന്നായിരുന്നു മെസേജ്. പിന്നീടങ്ങോട്ട് മെസേജ് അയയ്ക്കലും വിളിക്കലും പതി വായി. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പതിയെ അതു പ്രണയമായി.

എന്റെ കാര്യം അപ്പോഴൊക്കെ വിനുവേട്ടൻ വീട്ടിൽ പറയുന്നുണ്ടായിരുന്നു. ‘തീരെ പൊക്കം കുറവായതിനാൽ വ യ്യാതെ കിടന്നാലും ഒരു സഹായമാകാൻ എനിക്ക് പറ്റില്ല’ എന്നതായിരുന്നു അവരുടെ പേടി.

‘വിനുവേട്ടന്റെ വീട്ടിൽ ഇഷ്ടമല്ലെങ്കിൽ ഇതു വേണ്ട’ എ ന്നു തന്നെ ഞാൻ പറഞ്ഞു. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് വിനുവേട്ടന്റെ കുടുംബം. ഏതായാലും പിന്നീട് എനിക്കു വന്ന വിവാഹാലോചനകളെല്ലാം ഞാൻ ഒഴിവാക്കി വിട്ടു എനിക്ക് വിനുവേട്ടനെ വിവാഹം കഴിച്ചാൽ മതിയായിരുന്നു.’’

പൂർണരൂപം വനിത ജൂലൈ രണ്ടാം ലക്കത്തിൽ