Wednesday 22 July 2020 03:57 PM IST : By Rajesh S. Anand

ഉത്തരായനം; വിസ്മയങ്ങളിലേക്കൊരു യാത്ര

badri1

ജോലി കിട്ടിയത് ഉത്തരേന്ത്യൻ സമതലത്തിന്റെ മനോഹാരിത മുഴുവൻ പേറുന്ന കർണാലിൽ. വടക്കേ ഇന്ത്യ മുഴുവൻ കാണാൻ അനുയോജ്യമായ താവളം. പാലക്കാട് എൻജിനീയറിങ് കോളേജിൽ സഹപാഠിയും സുഹൃത്തുമായ ജോർജ് കുട്ടിയാണ് ബദരിനാഥിൽ പോകുന്നതിനെപ്പറ്റി പറഞ്ഞത്. ഹരിദ്വാറിലെ ബലിതർപണങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്ന പണ്ഡകളുടെ കഥ അറിഞ്ഞതും ജോർജിൽനിന്നു തന്നെ. നമ്മുടെ മുതുമുത്തച്ഛന്മാരാരെങ്കിലും പണ്ട് അവിടെ വന്നിട്ടുണ്ടോ എന്ന് താളിയോലകളിൽ നിന്ന് അറിയാൻ കഴിയുമത്രേ. വർഷങ്ങളായി നമ്മുടെ താവഴിയുടെ കർമങ്ങൾ കഴിക്കുന്ന പണ്ഡിറ്റിന്റെ അടുത്തു പോവണം എന്നേ ഉള്ളൂ. ബദരിനാഥ് സന്ദർശിക്കണം, തീരുമാനമെടുത്തു.

ബദരി എന്ന ലക്ഷ്യം

നവംബർ ഡിസംബറിൽ കർനാലിൽ അന്തരീക്ഷ ഊഷ്മാവ് ആറു ഡിഗ്രി വരെ താഴും. അപ്പോൾ ബദരി നാഥിൽ മൈനസ് താപനിലയായിരിക്കും. ക്ഷേത്രം പൂർണമായി മഞ്ഞിനടിയിൽ ആവും. മുഖ്യ പൂജാരിയായ റാവൽജി താഴ്‌വരയിലേക്ക്‌ മടങ്ങും. ഉത്തരകേരളത്തിലെ നമ്പൂതിരി കുടുംബങ്ങളിൽ നിന്നുള്ളവരാണ് റാവൽജിയാകുന്നത്. മഞ്ഞുകാലത്തിന്റെ തുടക്കത്തിൽ നട അടയ്ക്കുമ്പോൾ ശ്രീകോവിലിനുള്ളിൽ കൊളുത്തി വയ്ക്കുന്ന "അഖണ്ഡ ജ്യോതി" എന്നറിയപ്പെടുന്ന വിളക്ക് ആറു മാസത്തിനു ശേഷം നട തുറക്കുമ്പോഴും ജ്വലിച്ചുതന്നെ നിൽക്കും. ആറു മാസം ദേവകൾ പൂജ നടത്തുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ട് യാത്ര സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചു.

ബദരിയെക്കുറിച്ചുള്ള റിസർച് തുടങ്ങി. മഴ ഉള്ളപ്പോൾ പോകുന്നത് ആത്മഹത്യാപരമാണ്. കോണ്ടിനെന്റൽ ഡ്രിഫ്റ്റ് തിയറി അനുസരിച്ച് ഹിമാലയം ഭൂഖണ്ടങ്ങളുടെ സമാഘാതത്തിൽ നിന്നും ഉണ്ടായ മടക്കു പർവത വിഭാഗത്തിൽ പെടുന്നു. ശൈശവ അവസ്തയിലായതു കൊണ്ട് ഇപ്പോഴും ഉറപ്പുള്ളതല്ല. മലയിടിച്ചിൽ ഏതു നിമിഷവും ഉണ്ടാകും. മഴ ഉണ്ടെങ്കിൽ മലയിടിച്ചിലിനും ഉരുൾപൊട്ടലിനും ഉള്ള സാധ്യത ഇരട്ടിയാണ്. അതുകൊണ്ട് കാലാവസ്ഥ പ്രവചനം അനുസരിച്ച് വേണം യാത്ര പ്ലാൻ ചെയ്യാൻ. ( ഹിമാലയത്തിലെ കാലാവസ്ഥ പലപ്പോഴും പ്രവചനങ്ങൾക്കു അനുസൃതമല്ല എന്ന് അനുഭവം). കർണാലിൽ നിന്ന് 480 കിലോ മീറ്റർ ദൂരമുണ്ട്. ഒരു മലയിടിച്ചിൽ മതി യാത്രയുടെ ഷെഡ്യൂൾ ആകെ തെറ്റാൻ. നമ്മൾ വിചാരിച്ചാലും യാത്ര നടക്കണമെന്നില്ല. ബദരീശ്വരൻ നിനച്ചാലെ അവിടേയ്ക്ക് പോകാൻ കഴിയൂ എന്നാണു വിശ്വാസം. ഒറ്റയ്ക്കു പോവാൻ തീരുമാനിച്ചു. ബദരിയിലേക്കുള്ള വാഹനവും ഡ്രൈവറും വീടിനുമുമ്പിലെത്തുമെന്ന് സ്ഥിരം ടാക്സിക്കാരൻ സോമനാഥ് ജിയുടെ ഉറപ്പിൽ കാത്തിരിപ്പ്.

2009 സെപ്റ്റംബർ 25, രാത്രി. വീടിനു വെളിയിൽ ഒന്നു കൂടി നോക്കി. ആരുമില്ല. തണുത്ത രാത്രി. അലാറം രണ്ടു മണിക്ക് വച്ച ശേഷം ഒന്നു മയങ്ങി. ഉണർന്നപ്പോൾ ആദ്യം പുറത്തേക്കാണ്‌ നോക്കിയത്. നിരത്തിലെ നിയോണ് വിളക്കിന്റെ പരിധിക്കപ്പുറം അരണ്ട വെളിച്ചത്തിൽ ഒരു കാർ കിടപ്പുണ്ട്. അതിന്റെ പിൻസീറ്റിൽ മെലിഞ്ഞു ഒരു രൂപം കിടന്നുറങ്ങുന്നു. ഉണർത്തിയപ്പോൾ നമ്മുടെ ആൾ തന്നെ. പേര് നാഗേഷ്. പുലർച്ചെ മൂന്നു മണിയോടെ യാത്ര തുടങ്ങി.

ദേവഭൂമിയിലേക്ക്

പാതിമയക്കത്തിൽ വണ്ടി ഹരിയാന ഉത്തർപ്രദേശ് അതിർത്തിയിൽ യമുനാ നദിക്കു കുറുകെയുള്ള പാലം കടന്നതറിഞ്ഞു. പിന്നെ ഷംലിയും മുസ്സഫ്ഫെർനഗറും റൂർക്കിയും കടന്നു ഹരിദ്വാറിലെത്തി. അവിടെത്തുമ്പോൾ തന്നെ ഭൂപ്രകൃതിക്കു മാറ്റം വരുന്നു. കലങ്ങി മറിഞ്ഞു വിശാലമായി ഒഴുകുന്ന ഗംഗ... പതിനായിരം മൺചെരാതുകളാൽ എല്ലാ സായംസന്ധ്യകളെയും ദീപപ്രഭമാക്കുന്ന ആരതി. എംടിയുടെ വാക്കുകൾ കടമെടുത്താൽ “പിറവിയും പ്രേമവും പാപവും മരണവും കണ്ട ഗംഗ.” ഹരിദ്വാർ കഴിഞ്ഞു ഋഷികേശിലെത്തിയപ്പോൾ പ്രഭാതഭക്ഷണത്തിനു വണ്ടി നിർത്തി. ലക്ഷ്മൺ ഝൂലയിലെ വലിയ തൂക്കുപാലം ദൂരെ നിന്ന് കാണാം.

ഇവിടെ നിന്ന് നിബിഡ വനങ്ങൾ തുടങ്ങുന്നു. മണ്ണിടിഞ്ഞു വീണു ആകെ ചളിയായ ഒരു റോഡാണ് ആദ്യം എതിരേറ്റത്. ദൂരെ ഹരിതാഭമായ ഒരു മലയുടെ ചെങ്കുത്തായ ഇങ്ങേച്ചെരുവിൽ പണ്ടെങ്ങോ ഉണ്ടായ ഒരു ഉരുൾ പൊട്ടലിന്റെ ബാക്കി ചെമ്മണ് നിറത്തിൽ കാണാം. മുൻപോട്ടു പോകുന്തോറും ചെങ്കുത്തായ ഭൂവിഭാഗങ്ങൾ. കൊടും വളവുകളിൽ വണ്ടിയുടെ വേഗത കൂടുന്നത് പോലെ. ചില വളവുകളിൽ കാറിന്റെ വിൻഡോയിലൂടെ തെളിയുന്ന അപ്പുറമുള്ള അത്യഗാധത വിറങ്ങലിപ്പ് ഉണ്ടാക്കി. ഡ്രൈവർ നാഗേഷ് സമാധാനിപ്പിച്ചു...

badri3

‘‘സാബ്‌ മൈം ബീസ് സാൽ സെ യെ യി റൂട്ട് പെ ഗാടി ചലാത്തെ; ആപ് ചിന്താ മത് കരോ’’

ഇടയ്ക്ക് ഒരിടത്ത് ഗംഗ 180 ഡിഗ്രി വളഞ്ഞ് ഒഴുകുന്നു. രണ്ടാമൂഴത്തിൽ ജലോത്സവം നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള എം ടി യുടെ വിവരണം ഓർത്തു. "പ്രമാണകോടിയിൽ കയത്തിനു മുകളിൽ അകത്തേക്ക് ഒരർദ്ധ വൃത്തമായി കയറിയിറങ്ങുകയാണ് ഗംഗ" ഇതാണോ ആ സ്ഥലം? ഇടയ്ക്ക് ശിവന്റെ വലിയ പ്രതിമയുള്ള ഒരു ക്ഷേത്രം കണ്ടു. പതിനൊന്നു മണിയോടെ ദേവപ്രയാഗിലെത്തി. ഭാഗീരഥിയും അളകനന്ദയും ഇവിടെ സംഗമിക്കുന്നു. കലങ്ങി മറിഞ്ഞ ഭാഗീരഥിയും നീല നിറത്തിലുള്ള അളകനന്ദയും സംഗമഘട്ടത്തിൽ വേർതിരിച്ചു കാണാം. ഇവിടെ നിന്നാണ് ഗംഗ വിസ്തൃതമാവുന്നത് . ഭാഗീരഥിയുടെ കൈവഴിയെ പോയാൽ നമ്മൾ ഗംഗോത്രിയിലും ഗംഗ ഉദ്ഭവിക്കുന്ന ഗോമുഖ് ഗ്ലേഷിയറിലും എത്താം. പഞ്ചപ്രയാഗകളിൽ ആദ്യത്തേതാണ് ദേവപ്രയാഗ. ബദരിയിൽ തീർഥാടനത്തിനു പോകുന്നവർ പഞ്ചപ്രയാഗകളിലും സ്നാനം ചെയ്യണമെന്നാണ് വിശ്വാസം. ജോർജ്‌കുട്ടി പറഞ്ഞ പണ്ഡകളെ പറ്റി കൂടുതൽ അറിയുന്നത് ദേവപ്രയാഗിൽ നിന്നാണ്. എട്ടാം നൂറ്റാണ്ടിൽ ബദരി ആശ്രമത്തിൽ വന്ന ശങ്കരാചാര്യരുടെ കൂടെ ഇന്ത്യയുടെ എല്ലാ ഭാഗത്ത്‌ നിന്നുമുള്ള ബ്രാഹ്മണരും ഇവിടെ എത്തി. അവർ താന്താങ്ങളുടെ പ്രദേശങ്ങളിലെ തലമുറകളുടെ ചരിത്രം സൂക്ഷിച്ചു. ബദരി ക്ഷേത്രം തുറന്നിരിക്കുന്ന ആറു മാസം അവർ അവിടെയായിരിക്കും. നട അടയ്ക്കുമ്പോൾ രഘുനാഥ ക്ഷേത്രത്തിലേക്ക് വരും. പതുക്കെ പ്രയാഗയിലെ പടവുകളിൽ ഇരുന്നു തണുത്ത വെള്ളത്തിൽ മുങ്ങി. ചുറ്റിനും കർമങ്ങൾ നടത്താനുണ്ടോ എന്ന് ചോദിച്ചു കർമികളുടെ തിരക്ക്...

ഹിമാലയത്തിന്റെ പ്രകൃതം

ദേവപ്രയാഗ് കഴിഞ്ഞുള്ള 24 കി മി ദൂരം അധികം കയറ്റങ്ങളില്ല. സമുദ്ര നിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിലുള്ള ശ്രീനഗറിലെത്തിയാൽ പിന്നെ 650 മീറ്ററിലേക്ക് ഇറക്കമാണ്. ഗഡ്‌വാൾ റീജിയണിലെ ഏറ്റവും വലിയ പട്ടണം, പ്രാചീന ഗഡ്‌വാൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം അങ്ങനെ ഒരുപാടു വിശേഷണങ്ങളുണ്ട് ശ്രീനഗറിന്. 1894 ൽ സംഭവിച്ച ‘ഗോഹ്ന തടാക വിസ്ഫോടനത്തെ’ തുടർന്നുണ്ടായ പ്രളയത്തിൽ പഴയ നഗരം ഒലിച്ചു പോയി. 1893 സെപ്റ്റംബറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വലിയ ശിലാപാളികൾ വീണു അളകനന്ദയുടെ പോഷകനദിയായ ബിരാഹി ഗംഗയുടെ ഒഴുക്ക് തടസപ്പെട്ടു നാലു ചതുരശ്ര കിലോ മീറ്റർ ചുറ്റളവും 270 മീറ്റർ ആഴവുമുള്ള ഒരു തടാകം രൂപം കൊണ്ടു. ഇതിന്റെ ഗൗരവം മനസ്സിലായ ബ്രിട്ടിഷ്‌ സർക്കാർ ലഫ്. ക്രൂഷങ്ക് എന്ന പട്ടാളക്കാരനെ നിരീക്ഷണത്തിന് നിയമിച്ചു. ക്രൂഷങ്ക് ടെലഗ്രാഫിലൂടെ അയച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആർമി എൻജിനീയർമാർ അണക്കെട്ടുപോലുള്ള ഈ തടാകം ജലമർദം കൊണ്ട് പൊട്ടുന്ന തീയതി പ്രവചിച്ചു. ഒരു വർഷത്തിനു ശേഷം അവിശ്വസനീയമാം വിധം കൃത്യതയോടെ, 1894 ഒാഗസ്റ്റ്‌ 25ാം തീയതി അതു സംഭവിച്ചു. താഴ്‌വരയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചതിനാൽ ആളപായം ഇല്ലായിരുന്നു. പ്രളയജലത്തിൽ ഓൾഡ്‌ ശ്രീനഗർ അപ്പാടെ ഒലിച്ചു പോയി.

ഹിമാലയം അങ്ങനെയാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയം, വഴി മാറി ഒഴുകുന്ന പുഴകൾ, മലയിടിച്ചിൽ ഇതൊക്കെ ആ ഭൂവിഭാഗത്തിന്റെ സ്വഭാവമാണ്. അതിന്റെ ആവർത്തനങ്ങൾ അവിടെ ജീവിക്കുന്ന മനുഷ്യരുടെ ഭാഗധേയം നിർണയിക്കുന്നു. ഒരു നിമിഷം കൊണ്ട് ഒരു ജനപഥത്തിന്റെ ചരിത്രം അവർക്കൊപ്പം തുടച്ചു നീക്കപ്പെടുന്നു. താഴ്‌വാരങ്ങളിൽ ചെറിയ പാടങ്ങൾ കാണായി. ദൂരെ ദേവദാരു വൃക്ഷങ്ങൾ നിറഞ്ഞ മലഞ്ചെരിവുകളും.

രുദ്രപ്രയാഗും ജിം കോർബറ്റും

രുദ്രപ്രയാഗ് എത്തുമ്പോൾ മധ്യാഹ്ന സൂര്യന്റെ ചൂട് കൂടി വന്നു. രുദ്രനാഥ ക്ഷേത്രത്തിന്റെ ഓരത്ത് കൂടി കുത്തനെയുള്ള ഒതുക്കു കല്ലുകൾ ഇറങ്ങി താഴേക്കു നടക്കുമ്പോൾ താഴെ നദിയുടെ ഇരമ്പം. അളകനന്ദയും, കേദാർനാഥിലെ ചോരാബരി ഗ്ലേഷിയറിൽ നിന്നു ഉത്ഭവിക്കുന്ന മന്ദാകിനിയും ഇവിടെ വന്യമായ അഭിനിവേശത്തോടെ സംഗമിക്കുന്നു. രുദ്രനിൽ നിന്നു നാരദ മഹർഷി സംഗീതം അഭ്യസിച്ചത് ഇവിടെയാണെന്നാണ് ഐതിഹ്യം. സംഗമ ഘട്ടത്തിന് അരികിൽ നാരദർ തപസ്സു ചെയ്തെന്നു വിശ്വസിക്കുന്ന നാരദ ശില. (2013 ലെ പ്രളയത്തിൽ സംഗമത്തിന്റെ ഘടന തന്നെ മാറിപ്പോയി. നാരദ ശിലയും മുനമ്പിലെ പ്ലാറ്റ് ഫോമും ഒഴുകി പ്പോയി. ഒപ്പം മന്ദാകിനിക്കു കുറുകെയുള്ള ഫുട് ബ്രിഡ്ജും). പ്രവാഹത്തിലെ ആഴം കുറഞ്ഞ സ്ഥലത്ത് പലതവണ മുങ്ങിക്കുളിച്ചു.

badri2

രുദ്രപ്രയാഗിനെക്കുറിച്ച് ഓർക്കുംബോൾ ആദ്യം മനസ്സിലെത്തുക 1917 മുതൽ ഇവിടെ ഭീതിപരത്തിയ നരഭോജിയായ പുള്ളിപ്പുലിയെയും 1926 ൽ അതിനെ വെടിവച്ചു കൊന്ന ജിം കോർബറ്റിനെയുമാണ്. പതിനഞ്ചു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഗൗച്ചർ എന്ന സമതല ഭൂമിയിലെത്തി. ഗൗച്ചർ വ്യാവസായിക മേള പ്രശസ്തമാണ്. തദ്ദേശീയരായ ഭോടിയ വർഗ്ഗക്കാർ തങ്ങളുടെ കമ്പിളി ഉൽപന്നങ്ങൾ വിറ്റഴിക്കാനും അടുത്ത സീസണിലേക്ക് വേണ്ടുന്ന അസംസ്കൃത വസ്തുക്കൾ വാങ്ങാനും കൂടിയാണ് ഈ മേള. വീണ്ടും മലകളുടെ ഇടയിലൂടെയായി യാത്ര. ‘മുകളിൽ നിന്നുരുണ്ടു വരാവുന്ന കല്ലുകളെ സൂക്ഷിക്കുക’ എന്ന ബോർഡ്. Respect the Mountains. എന്ന ബോർഡ് ശരിക്കും അർഥവത്താണ്. വൈശാലി സിനിമയിലെ കല്ലുരുട്ടി വിടുന്ന മല മിത്തല്ല എന്ന് തോന്നിപ്പോയി. ശരിക്കും Here we are at the Mercy of Mountains ...

കർണന്റെ ഒാർമകളിൽ

മൂന്നു മണിയോടെ ഞങ്ങൾ കർണപ്രയാഗിലെത്തി. ഇവിടെ പിണ്ഡാർ എന്ന നദി അളകനന്ദയുമായി സംഗമിക്കുന്നു. പിണ്ഡാരി ഗ്ലേഷിയറിൽ നിന്നാണ് നദി ഉത്ഭവിക്കുന്നത്. നന്ദാദേവി, ദ്രോണഗിരി തുടങ്ങി മറ്റു കൊടുമുടികളുടെയും നിഴലിലാണ് കർണ്ണപ്രയാഗ്... ഉമാദേവിക്കു സമർപ്പിച്ച പ്രാചീന ക്ഷേത്രവും ഒരു കർണ ക്ഷേത്രവുമുണ്ട് ഇവിടെ. കർണൻ സൂര്യനെ ധ്യാനിച്ച സ്ഥലമാണ് കർണപ്രയാഗ് എന്നാണു വിശ്വാസം. കർണന്റെ സംസ്കാരക്രിയകൾ നടത്തിയത് ഇവിടെയാണെന്നു മറ്റൊരു മിത്തും ഉണ്ട്. തുടർന്ന് സോയാബീനും ഗോതമ്പും പൂക്കുന്ന താഴ്‌വരകളിലൂടെ വീണ്ടും യാത്ര. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അടുത്ത പ്രയാഗയിലെത്തി, നന്ദ പ്രയാഗ്. അളകനന്ദയും നന്ദാദേവിയിൽ നിന്നുത്ഭവിക്കുന്ന നന്ദാകിനി നദിയുടേയും സംഗമസ്ഥാനം. സംഗമഘട്ടത്തിൽ മുങ്ങിയതിനു ശേഷം സമീപത്തുള്ള നന്ദക്ഷേത്രം സന്ദർശിച്ചു. യദുക്കളുടെ രാജാവായ നന്ദഗോപർ യജ്‌ഞം നടത്തിയെന്നു കരുതപ്പെടുന്ന ഒരു ശില ആണ് ആദ്യം കാണുന്നത്. വയോധികനായ ഒരു പൂജാരി വന്നു പ്രസാദം എടുത്തു തന്നു. നന്ദപ്രയാഗിൽ നിന്ന് യാത്രയാകുമ്പോഴും അദ്ദേഹം നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു മലമുകളിൽ നിന്ന് വരുന്ന അരുവികൾ റോഡിലേക്ക് പതിക്കുന്നുണ്ട്. ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ ചമോളി എന്ന ചെറിയ പട്ടണത്തിൽ എത്തി. ചമോളി ജില്ലാ ആസ്ഥാനമാണ്.. ഇവിടെ നിന്നും ശരിക്കും ദേവഭൂമി തുടങ്ങുകയായി. രാമലീലയും നാഗപഞ്ചമിയും കഴിഞ്ഞു ദീപാവലിക്കു കാത്തിരിക്കുന്ന ചെറുകിട വ്യാപാരികൾ. കൈമുട്ടിനു താഴെ കിടക്കുന്ന ചുമൽവസ്ത്രവും തലയിൽ തലക്കെട്ടും ഉള്ള പരമ്പരാഗത ഗഡ്‌വാൾ വേഷമണിഞ്ഞ വനിതകൾ.

പുരാണങ്ങളിലൂടെ കാർ യാത്ര

കാറ് ബിരാഹി എന്ന താഴ്‌വരയിലെത്തി. മലകളെ ബന്ധിപ്പിക്കുന്ന ഒരു പാലം കടന്നു വീണ്ടും കയറ്റം. ഇടയ്ക്കു പിന്നെയും സമതലം... കൂറ്റൻ മലകൾ.. മല എന്നു പറ‍ഞ്ഞാൽ പോര, കൊടുമുടി തന്നെ. വീണ്ടും ഭൂപ്രകൃതിക്കു ചെറിയ മാറ്റം. ദേവദാരു മരങ്ങളുടെ എണ്ണം കൂടി തുടങ്ങി. പിപ്പൽക്കോട്ട് എന്ന ചെറിയ ടൗണിലെത്തി. സഞ്ചാരികളുടെ ഇടതാവളം. രണ്ടു കൊടുമുടികൾക്കിടയിൽ അഗാധതയിൽ ഞെരുങ്ങി ഒഴുകുന്ന അളകനന്ദ ഒരു വെള്ളി നൂലുപോലെ കാണാം. പിപ്പൽകോട്ടി കഴിഞ്ഞിട്ടും മലകൾ ഇടുങ്ങി തന്നെയിരുന്നു. ഞങ്ങൾ ഗരുഡ്ഗംഗ എന്ന ഗ്രാമം പിന്നിട്ടു. ബദരിയിലേക്കു പോകവേ ബദരീശ്വരൻ തന്റെ വാഹനമായ ഗരുഡനെ ഇവിടെ വിട്ടു എന്ന് ഐതിഹ്യം . ഗരുഡ്ഗംഗയുടെ തീരങ്ങളിൽ ഗരുഡൻ സർപ്പങ്ങളെ വേട്ടയാടി, ഇവിടുത്ത കല്ലുകൾ സർപവിഷത്തിന് ഔഷധമാണെന്നാണ് സങ്കല്പം.

സമയം അഞ്ചര കഴിഞ്ഞു. വെട്ടം മങ്ങി തുടങ്ങി. പർവതങ്ങളിൽ പകൽ പെട്ടെന്ന് അവസാനിക്കും. കുത്തനെയുള്ള രണ്ടു മലകൾക്ക് ഇടയിലൂടെ റോഡ് കടന്നു പോയി. ആകാശം വളരെ കുറവ് മാത്രമേ കാണാൻ സാധിക്കൂ. പ്രകാശം നന്നേ കുറഞ്ഞു തുടങ്ങി .ഹേലാങ് പാസ്സ് എന്നറിയപ്പെടുന്ന ഈ മലയിടുക്ക് കുത്തനെയുള്ള ചെരിവാണ്. വശങ്ങളിലെ അത്യഗാധത വിറങ്ങലിപ്പുളവാക്കും. രാത്രിയിൽ ഈ മലകളിലൂടെയുള്ള യാത്ര ഒട്ടും അഭിലഷണീയമല്ല. പല പോയിന്റുകളിലും ഒരു സമയം കഴിഞ്ഞാൽ ഗതാഗതത്തിനു നിയന്ത്രണവുമുണ്ട്. പതിയെ മലയുടെ നിഴൽ വിട്ടു കൂടുതൽ വെളിച്ചത്തിലേക്ക് വന്നു. ഒടുവിൽ വണ്ടി ജോഷിമഠ് പട്ടണത്തിലെത്തി. സമയം ഏഴു മണി. ഇന്നത്തെ താവളം ഇതു തന്നെ.

badri4

അവിസ്മരണീയമാകും എന്നുറപ്പുള്ള ഒരു പകലിലേക്കു അതിരാവിലെ തന്നെ കണ്ണുതുറന്നു. സൂര്യൻ ഉദിക്കുന്നു... അപ്പോഴാണ് ജോഷിമഠിന്റെ മുഴുവൻ സൗന്ദര്യവും ദൃശ്യമായത്. മൂടൽമഞ്ഞിന്റെ നേർത്ത നീലനിറമുള്ള കൊടുമുടികൾക്കു മീതെ മഞ്ഞിൽ സൂര്യകിരണങ്ങൾ സ്വർണ നിറത്തിൽ പ്രതിഫലിച്ചു. ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിൽ ഒന്നാണ് ജ്യോതിർമഠ് എന്നറിയപ്പെടുന്ന ജോഷിമഠ്. പട്ടാളത്തിന്റെ ചെക്‌പോസ്റ്റുകൾ കഴിഞ്ഞു എകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ വിഷ്ണുപ്രയാഗിലെത്തി. അഞ്ചാമത്തെ പ്രയാഗ്, ധൗളിഗംഗ എന്നറിയപ്പെടുന്ന വിഷ്ണു ഗംഗയുടെയും അളകാനന്ദയുടെയും സംഗമസ്ഥാനം. പക്ഷേ വളരെ താഴ്ചയിലായിരുന്നതിനാൽ ഈ പ്രയാഗയിൽ സ്നാനം ചെയ്തില്ല. പാറയുടെ മേൽക്കൂര ഉള്ള റോഡുകളിലൂടെ സഞ്ചരിച്ചു ഗോവിന്ദ്ഘട്ടിലെത്തി വാലി ഒാഫ് ഫ്ലവേഴ്സിലേക്കും സിഖ് തീർത്ഥാടന കേന്ദ്രമായ ഹേമകുണ്ഡ് സാഹിബിലേക്കും വഴിതിരിയുന്നത് ഇവിടെ നിന്നാണ്.

യാത്ര തുടർന്നു. പാണ്ഡുകേശ്വർ എന്ന സ്ഥലത്തെത്തി. ചുറ്റിനും വശ്യമായ പ്രകൃതി. പാണ്ഡു തപസ്സു അനുഷ്ഠിച്ചുവെന്നു വിശ്വസിക്കുന്ന യോഗബദരി ക്ഷേത്രം ഇവിടെയാണ്. പാണ്ഡവർ ജനിച്ചു വളർന്ന ശതശൃംഗം ഇതു തന്നെ ആവണം. പിന്നീട് വനവാസക്കാലത്തു അവർ ഇവിടെയെത്തി പാണ്ഡുവിന്റെ ശ്രാദ്ധകർമം നടത്തി യതായി മഹാഭാരതം വിരാടപർവത്തിലുണ്ട്. ഔഷധസസ്യങ്ങളുടെ കലവറയാണ്് ഈ ഭൂഭാഗം. ഹിമാലയൻ ബ്ലൂ ആട്, ഹിമാലയൻ മസ്ക് മാൻ, സ്നോ ലെപേഡ് തുടങ്ങിയ മൃഗങ്ങൾ ഇവിടെയുണ്ട്. ഒൻപതടി വിസ്‌തൃതിയിൽ ചിറകു വിരിക്കുന്ന ഹിമാലയൻ താടിക്കാരൻ കഴുകനെ(Bearded Vulture)യും ചിലപ്പോൾ മാനത്തു കാണാം.

ചിതറിക്കിടക്കുന്ന വെള്ളക്കല്ലുകളുള്ള പ്രദേശങ്ങൾ കണ്ടു തുടങ്ങി. ‘ഹനുമാൻചട്ടി’ എന്ന സ്ഥലത്തെത്തി. ദ്രൗപദിക്ക് വേണ്ടി സൗഗന്ധികപ്പൂവ് തേടിപ്പോയ ഭീമൻ വഴിയരികിൽ ഹനുമാനെ കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം. ഇവിടെ ഒരു ഹനുമാൻ ക്ഷേത്രവുമുണ്ട്.

badri5

ദൂരെ വൃക്ഷ നിബിഡമായ ഗന്ധമാദന പർവതം. കുബേരന്റെ ഉദ്യാനം ഇവിടെയാണ്. കാശ്യപ മഹർഷി തപസ്സനുഷ്ഠിച്ച സ്ഥലം. ദൂരെ മലമുകളിൽ മഞ്ഞു വ്യക്തമായി കണ്ടു തുടങ്ങി. കൂടുതൽ ഉയരങ്ങളിലേക്കുള്ള ആരോഹണമാണ്. അന്തരീക്ഷ മർദവ്യതിയാനം ശരിക്കും അനുഭവപ്പെട്ടു തുടങ്ങി. ഇടയ്ക്കു നീളൻ രോമങ്ങളുള്ള ഒരാട്ടിൻപറ്റം. വഴിയിൽ കാണുന്ന നായ്ക്കൾക്കും നീളൻ രോമങ്ങളായിരുന്നു. മലമുകളിലെ ജീവികൾക്ക് തണുപ്പിൽ നിന്ന് രക്ഷപെടാൻ പ്രകൃതി നീണ്ട രോമങ്ങൾ കൊടുത്തിരിക്കുന്നു.

ബദരിനാഥ്...

വാഹനങ്ങളുടെ ചെറിയ തിരക്കു കണ്ടപ്പോൾ ഞങ്ങൾ ബദരിനാഥിന് അടുത്തെത്തി എന്നു മനസ്സിലായി... വൻവൃക്ഷങ്ങളില്ലാതെ പുൽമേടുകളാൽ ആവരണം ചെയ്യപ്പെട്ട ഇളം പച്ചപ്പാർന്ന ഒരു മലയുടെ താഴ്‌വര. ചുവപ്പും നീലയും മഞ്ഞയും കലർന്നു സുവർണ താഴികക്കുടങ്ങളുള്ള ബദരീനാഥ് ക്ഷേത്രം. സമയം ഒൻപതു കഴിഞ്ഞിരിക്കുന്നു. അകിലും ചന്ദനവും നെയ്യും ജ്വലിപ്പിക്കുന്ന ഗന്ധം. താഴെ തപ്തകുണ്ഡിലെ ഗന്ധകപാളികളിൽ നിന്ന് ഉത്ഭവിക്കുന്ന ചൂടുറവകളെക്കുറിച്ചു കേട്ടിരുന്നെങ്കിലും അതിൽ മുങ്ങിയില്ല. അതിനു പകരം നേരിട്ട് ക്ഷേത്രത്തിലേക്ക് നടന്നു. ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിലേക്കു പ്രവേശിച്ചു. ദർശന മണ്ഡപത്തിൽ ചെറിയ തിരക്ക്. കറുത്ത സാലിഗ്രാം (saligram) ശിലയിൽ ബദരീശ്വരന്റെ സ്വയഭൂ വിഗ്രഹം. എട്ടാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ ഈ വിഗ്രഹം തപ്തകുണ്ടിൽ നിന്ന് വീണ്ടെടുത്ത് പുനഃപ്രതിഷ്ഠ നിർവഹിച്ചതാണത്രെ. ദർശനത്തിനു ശേഷം ക്ഷേത്രത്തിനു പുറത്തിറങ്ങി. ബദരിനാഥിന് മുകളിൽ നര പർവതത്തിന്റെ ദൃശ്യം. നര, നാരയണ പർവതങ്ങളുടെ ഇടയ്ക്കാണ് ബദരിനാഥ്. സമുദ്ര നിരപ്പിൽ നിന്നും 3133 മീറ്റർ ഉയരം. അതിനപ്പുറത്തു മഞ്ഞു മൂടി കിടക്കുന്ന നീലകണ്ഠ പർവ്വതവും.. സ്കന്ദപുരാണത്തിലും വിഷ്ണുപുരാണത്തിലും ഭാഗവതത്തിലും ബദരിനാഥിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഇവിടെ വിഷ്ണു ധ്യാനഭാവത്തിലാണ്. ഇലന്തപഴം എന്നറിയപ്പെടുന്ന ബദരി വൃക്ഷമാണ് പേരിനാധാരം. മഹാഭാരതത്തിലും ഇവിടം പരാമർശിക്കുന്നുണ്ട്. പാണ്ഡവരുടെ സ്വർഗാരോഹണ യാത്ര ഈ വഴിക്കായിരുന്നു.

badri6

സ്വർഗാരോഹണ വഴിയേ

സ്വർഗാരോഹണ വഴിയേ തന്നെ ഞങ്ങളും നടന്നു. ഇടയ്ക്കു വ്യാസൻ മഹാഭാരതം രചിക്കാൻ വേണ്ടി ഉപയോഗിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന 5000 വർഷം പഴക്കമുള്ള ഗുഹ. അടുത്ത് വ്യാസ വചനങ്ങൾ ശ്രവിച്ചു ഇതിഹാസം താളിയോലകളിലേക്കു പകർത്തിയ ഗണപതിയുടെ ഗുഹ. ഇടക്കൊരു ഗുഹയിൽ മേലാസകലം ഭസ്മം പൂശിയ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു സന്യാസി. നീണ്ട വഴിത്താര പിന്നിട്ട് ഒടുവിൽ കേശവപ്രയാഗിലെത്തി. അളകനന്ദയുടെ പോഷകനദിയായ സരസ്വതിയുടെയും അളകനന്ദയുടെയും സംഗമ സ്ഥാനം. സംഗമ സ്ഥാന ത്തിനു മുകളിൽ നദി കടക്കാനെന്നപ്പോലെ പാലം പോലെയുള്ള ഒരു ശില. ഭീംപൂൽ എന്നറിയപ്പെടുന്ന ഈ ശിലാ സ്വർഗ്ഗാരോഹണ യാത്രക്കിടെ പാണ്ഡവർക്ക് നദി കടക്കാൻ വേണ്ടി ഭീമൻ എടുത്തിട്ടതാണെന്നാണ് വിശ്വാസം. താഴെ സംഗമഘട്ടത്തിൽ വെള്ളം കലങ്ങിമറിയുന്നു. വീണ്ടും ഉയരങ്ങളിലേക്ക് പോകുന്ന ഒറ്റയടിപ്പാത നോക്കി കുറേനേരം അവിടെത്തന്നെയിരുന്നു. മുന്നോട്ടുള്ള യാത്ര ഇവിടെ അവസാനിപ്പിക്കുന്നു. ഇനി ട്രെക്കിങ്ങ് റൂട്ട് ആണ്. അവിടെ വസുധാര വെള്ളച്ചാട്ടമുണ്ട്. ബ്രഹ്മകമലങ്ങൾ പൂക്കുന്ന താഴ്‌വരകളുണ്ട്. സ്വർഗാരോഹിണി പർവ്വതമുണ്ട്. ത്രിമൂർത്തികൾ ഒരിക്കൽ നീരാടിയിരുന്നു എന്ന് വിശ്വസിക്കുന്ന സതോപന്ദ് തടാകമുണ്ട്...പക്ഷേ ചെങ്കുത്തായ വഴികളാണ്. പാണ്ഡവർ പോലും വീണു പോയ വഴികൾ. ഇനിയൊരിക്കൽ പോകാം...

badri7

മടക്കയാത്രയിൽ ഇന്ത്യയുടെ അവസാന അതിർത്തി ഗ്രാമമായ മനാ കണ്ടു. ശീതകാലത്തു ബദരിനാഥിനൊപ്പം മാനായും മഞ്ഞിനടിയിൽ ആവും. നവംബറിൽ അഖണ്ഡജ്യോതി ജ്വലിയ്പ്പിക്കുന്നതോടെ നടയടക്കും. വൈശാഖിയിലെ അക്ഷയ തൃതീയയിലാണ് പിന്നെ തുറക്കുക. ഈ സമയം മാനാവാസികളും താഴ്‌വരകളിൽ അഭയം തേടും... മലമുകളിലെ കഥകളും വിശേഷങ്ങളും കണ്ടും കേട്ടും മടക്കയാത്ര. കർണപ്രയാഗിൽലെത്തി ഒരു ദിവസം തങ്ങി, വീണ്ടും പതിവു ജോലിത്തിരക്കുകളിലേക്ക് മടക്കം...

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India