ഏത് പ്രതിസന്ധിയിലും...എത്ര സങ്കീർണമായ സാഹചര്യങ്ങളിലും ഒരുമിക്കാനുള്ള കഴിവ്...അത് മലയാളിക്ക് മാത്രം ഉള്ളതാണ്. മറുനാട്ടുകാരെ പോലും അമ്പരപ്പിച്ച മലയാളിയുടെ വിജയഗാഥകൾ ആവോളമുണ്ട് നമുക്ക് മുന്നിൽ. കോട്ടയം കിടങ്ങൂര്‍ സ്വദേശി സിബിയും ഇലഞ്ഞി സ്വദേശി ജെയ്സണും പറയാനുള്ളത് അത്തരമൊരു കഥയാണ്. ബെഡ്‌റൂം കിച്ചണ്‍ ബിസിനസ് രംഗത്ത് വിജയക്കൊടി പാറിച്ച സിബിയുടേയും ജെയ്സന്റേയും വിജയഗാഥയ്ക്കു പിന്നിൽ വലിയൊരു കഠിനാധ്വാനത്തിന്റെ കഥ ഉറങ്ങിക്കിടപ്പുണ്ട്.
നാട്ടില്‍ കോളജ് വിദ്യാഭ്യാസത്തിനു ശേഷം ബോംബെയിലെ സെന്റ് ഫ്രാന്‍സിസ് ഐടിഐയില്‍ നിന്ന് കാര്‍പ്പന്ററി പഠിച്ചാണ് സിബി ഗള്‍ഫിലേക്ക് വിമാനം കയറിയത്. മെക്കാനിക്കല്‍ എഞ്ചിനിയറിങ് കഴിഞ്ഞ്് ഗള്‍ഫില്‍ ഓയില്‍ ഫീല്‍ഡില്‍ ജോലി ചെയ്യുമ്പോഴാണ് ജെയ്‌സണ്‍ യുകെയിലേക്ക് പറക്കുന്നത്.
ഗൾഫിലെ അനുഭവ സമ്പത്തുമായി യൂറോപ്യൻ മണ്ണിലേക്ക് പിച്ചവയ്ക്കുമ്പോൾ ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു മനസിൽ. സ്വന്തമായി ബിസിനസ് ചെയ്ത് നാലു കാശുണ്ടാക്കുക. സ്വപ്നങ്ങളിലെ സമാനതയാകാം, യൂറോപ്യൻ മണ്ണിൽ വിധി ഇരുവരേയും ഒരുമിപ്പിച്ചു. അതും തീർത്തും അവിചാരിതമായി. പിന്നെക്കണ്ടത്, യൂറോപ്യൻസിന്റെ കണ്ണുതള്ളിച്ച ഇന്റീരിയർ ഡിസൈനിങ്ങിന്റെ വേറിട്ട മുഖം. ബെഡ്‌റൂം–കിച്ചണ്‍ ഡിസൈനിങ് രംഗത്തെ മലയാളി ടച്ച് വന്ന കഥ അവിടെ തുടങ്ങുകയായി.
തലവര മാറ്റിയ സായിപ്പ്
ആയിടക്കാണ് സ്റ്റീവ് വെസ്റ്റ് കിച്ചണില്‍ ജോലി ലഭിക്കുന്നത്. തലവര മാറ്റിയെഴുതിയ ദിവസങ്ങള്‍ അവിടെ തുടങ്ങി. ഉടമ സ്റ്റീവ് വെസ്റ്റ് സഹോദരങ്ങളെ പോലെയാണ് കണ്ടെത്തിയത്. ബെഡ്‌റൂം കിച്ചണ്‍ ബിസിനസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് അദ്ദേഹമാണ് പഠിപ്പിച്ചത്. ഇംഗ്ലീഷുകാര്‍ക്കിടയില്‍ പോലും ബിസിനസ് നടത്താനുള്ള ആത്മവിശ്വാസം അവിടെനിന്നു ലഭിച്ചു. അദ്ദേഹം റിട്ടയര്‍മെന്റ് പ്രായം അടുത്തപ്പോള്‍ ഇവരോടു ചോദിച്ചു, ഈ യൂണിറ്റ് നിങ്ങള്‍ ടേക്ക് ഓവര്‍ ചെയ്യുന്നോ ? പൂര്‍ണ സജ്ജമായ ഒരു ബെഡ്‌റൂം കിച്ചണ്‍ യൂണിറ്റാണ് നടത്താന്‍ അവസരം ലഭിച്ചിരിക്കുന്നത്.
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഇവര്‍ സമ്മതം മൂളി. അങ്ങനെ 2013 ജനുവരിയില്‍ മലയാളികളുടെ അഭിമാനമായി മൂണ്‍ലൈറ്റ് പിറന്നു. മലയാളി സമൂഹത്തില്‍ ഒളിചിന്നുമെന്ന് ഉറപ്പുള്ള ഈ രണ്ടു സുഹൃത്തുക്കളുടെ സംരഭത്തിന് സ്റ്റീവ് വെസ്റ്റ് തന്നെ പേരുമിട്ടു, മൂണ്‍ലൈറ്റ് ബെഡ്‌റൂം ആന്‍ഡ് കിച്ചണ്‍.
ആദ്യം കിച്ചണ്‍, ഇപ്പോള്‍ ബെഡ്‌റൂം
കിച്ചണും ബെഡ്‌റൂമും പണിയാമെന്ന് കരുതി തുടങ്ങിയ യൂണിറ്റില്‍ പക്ഷേ ഇപ്പോള്‍ ബെഡ്‌റൂം മാത്രമാണ് ചെയ്യുന്നത്. അതിനുള്ള കാരണം ചോദിച്ചാല്‍ സിബി പറയും, തിരക്കാണ് ഭായ്... മലയാളികളുടെ മാത്രമല്ല, ഇംഗ്ലീഷുകാരുടെയും ഒരുപാട് വര്‍ക്ക് ലഭിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ മുത്ല്‍ അങ്ങ് സ്വിറ്റ്‌സര്‍ലന്‍ഡ് വരെ പോയി ജോലി ചെയ്തു. കസ്റ്റമേഴ്‌സില്‍ 60 ശതമാനം പേര്‍ ലോക്കല്‍ ഇംഗ്ലീഷുകാരാണ്.- സിബിയുടെയും ജെയ്‌സന്റെ വാക്കുകളില്‍ ആത്മവിശ്വാസം. ഏഴോളം പേരും ജോലിക്കാരായുണ്ട് ഇപ്പോള്‍ മൂണ്‍ലൈറ്റില്‍.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയി ചെയ്തത് അല്‍പം സാഹസം ആയിരുന്നുവെന്ന് ഈ സുഹൃത്തുക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. വണ്ടിയില്‍ പണി സാധനങ്ങളുമായി ഡ്രൈവ് ചെയ്തു പോയി. രണ്ടാഴ്ചയോളം അവിടെ താമസിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. മലയാളിയായ ഒരു സുഹൃത്തിന്റെ സിക്‌സ് ബെഡ്‌റൂം വീടാണ് ഇപ്പോള്‍ നിലാവ് പോലെ തിളങ്ങി നില്‍ക്കുന്നത്.
വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ
അത്യാധുനിക രീതിയില്‍ തന്നെയുള്ള മിഷ്യന്റെ സഹായത്തോടെയാണ് മൂൺലൈറ്റിന്റെ പ്രവർത്തനങ്ങള്‍. ബെഡ്റൂം, കിച്ചൺ, ക്രോക്കറി, ബെഡ്സൈഡ് ടേബിൾ, ഡ്രസിങ് ടേബിൾ എന്നിവയിൽ ഞങ്ങളുടെ കരവിരുത് പതിയാറുണ്ട്.
വീടിന്റെ അളവ് എടുത്ത്, സ്ഥലം അനാവശ്യമായി ഒട്ടും കളയാതെ ഡിസൈന്‍ചയ്യുന്നതാണ് ഞങ്ങളുടെ രീതി. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞാണ് ഞങ്ങളുടെ ഓരോ നിർമ്മാണവും.
കേരളത്തിലും മൂൺലൈറ്റ് ടച്ച്
യുകെയില്‍ ബിസിനസ് വിജയിച്ചപ്പോള്‍ ഇരുവരും കൂടി ഒരു തീരുമാനമെടുത്തു. ഈ നാട്ടിലെ സാങ്കേതികവിദ്യയും പണി മികവും നാട്ടിലും പരിചയപ്പെടുത്തണം. സിബിയുടെ സഹോദരന്‍ ടോംസും ജെയ്‌സണന്റെ സഹോദരന്‍ ജോണ്‍സണും നെഞ്ചും വിരിച്ചു മുന്നോട്ടു വന്നപ്പോള്‍ മൂണ്‍ലൈറ്റിന് നാട്ടിലൊരു ബ്രാഞ്ച് പിറന്നു.